കാസർകോട് : മോഷ്‌ടിച്ച ബൈക്ക് തിരിച്ചുകിട്ടിയപ്പോഴേക്കും പിഴയടക്കാൻ നോട്ടിസ്. രണ്ടര മാസം മുൻപ് മോഷണം പോയ റോയൽ എൻഫീൽഡ് ക്ലാസിക് മോഡൽ ബൈക്കിന്‍റെ ഉടമയും കാസർകോട് പള്ളിക്കര പഞ്ചായത്ത് പ്രസിഡന്‍റുമായ എം. കുമാരനാണ് ബൈക്ക് തിരിച്ചുകിട്ടിയതിന് പിന്നാലെ ഹെൽമെറ്റ് ധരിക്കാതെയുള്ള മോഷ്‌ടാക്കളുടെ റൈഡിന് പിഴയടയ്ക്കാനുള്ള നോട്ടിസ് ലഭിച്ചത്. ഇനിയും പിഴ വരുമോ എന്ന ആശങ്കയിലാണ് കുമാരൻ(Royal Enfield theft).
കഴിഞ്ഞ വർഷം ഡിസംബർ 29നാണ് പള്ളിക്കര പഞ്ചായത്ത് ഓഫിസിന് സമീപം നിർത്തിയിട്ട ബൈക്ക് മോഷണം പോയത്. പിന്നീട് നടന്ന അന്വേഷണത്തിൽ മോഷ്‌ടാക്കളെ ബേക്കൽ പൊലീസ് കർണാടകയിൽ നിന്ന് പിടികൂടി. ഇന്ധനം തീർന്നതിനാൽ മോഷ്‌ടാക്കൾ വഴിയിൽ കുടുങ്ങി.
തുടർന്ന് ഒരു വർക്ഷോപ്പിൽ എത്തിച്ച് ഇന്ധന ടാങ്കിന്‍റെ പൂട്ട് തകർക്കാൻ പറഞ്ഞു. കേരള രജിസ്‌ട്രേഷൻ വണ്ടിയും കർണാടക സ്വദേശികളെയും കണ്ടപ്പോൾ തന്നെ വർക്ഷോപ്പ് ജീവനക്കാർക്ക് പന്തികേട് തോന്നിയിരുന്നു. അതുകൊണ്ട് തന്നെ ഇവർ പ്രതികളുടെയും ബൈക്കിന്‍റെയും ഫോട്ടോ എടുത്തുവച്ചിരുന്നു. പിന്നീട് ഗൂഗിൾ പേ വഴി പൈസ അടച്ചതിനാൽ നമ്പറും കിട്ടി. അങ്ങനെ പ്രതികളെ കണ്ടെത്താൻ അവര്‍ പൊലീസിനെ സഹായിച്ചു (Robbers ride without helmet).
കർണാടക ഷിമോഗ സ്വദേശികളായിരുന്നു പ്രതികൾ. നിയമനടപടികളെല്ലാം പൂർത്തിയാക്കി ഒരുമാസത്തിനുള്ളിൽ ബൈക്ക് തിരിച്ചുകിട്ടി. കഴിഞ്ഞ ദിവസം മോട്ടോർവാഹന വകുപ്പിന്‍റെ നോട്ടിസ് കിട്ടിയപ്പോഴാണ് കുമാരൻ ശരിക്കും ഞെട്ടിയത്. മോഷ്‌ടിച്ച ബൈക്കിൽ രണ്ടുപേർ ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്നത് കളനാട്ടെ എഐ ക്യാമറയിൽ പതിഞ്ഞിരുന്നു. 1000 രൂപ പിഴയടയ്ക്കണം(Owner gets fine notice).
Also Read: കെഎസ്എഫ്ഇയുടെ വാതിൽ കുത്തിപ്പൊളിച്ച് മോഷണശ്രമം: പ്രതി പിടിയിൽ; 1,85,000 രൂപയുടെ നഷ്‌ടം
വാഹനത്തിന്‍റെ അറ്റകുറ്റപ്പണിക്കായി 25000 രൂപയോളം ചെലവായതിന് പിന്നാലെയാണ് കള്ളന്‍റെ വക ഈ കുരുക്ക്. കാസർകോട് നിന്ന് കർണാടക വരെ മോഷ്‌ടാക്കൾ ഹെൽമെറ്റ് ഇല്ലാതെയാണ് ബൈക്ക് ഓടിച്ചതെങ്കിൽ പിന്നെയും പിഴ വരും. ഏഴുവർഷം മുമ്പാണ് കുമാരൻ ബൈക്ക് വാങ്ങിയത്.