ETV Bharat / entertainment

'വഴക്കിനു വേണ്ടി വഴക്ക് കൂടാനുള്ള മാനസികാവസ്ഥയിൽ അല്ല'; ഇടിവി ഭാരതിനോട് പ്രതികരിച്ച് ടോവിനോ ചിത്രത്തിന്‍റെ നിർമാതാവ് - GIREESH NAIR ON VAZHAKKU RELEASE

author img

By ETV Bharat Kerala Team

Published : May 14, 2024, 9:43 PM IST

ഫേസ്ബുക്കിലൂടെ സംവിധായകൻ സനൽകുമാർ ശശിധരൻ 'വഴക്ക്' സിനിമ പുറത്തുവിട്ടത്. അതേസമയം വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് നിർമാതാവ് ഗിരീഷ് നായർ.

VAZHAKKU MOVIE CONTROVERSY  സനൽകുമാർ ശശിധരൻ  ടോവിനോ തോമസ് വഴക്ക്  VAZHAKKU PRODUCER GIREESH NAIR
Producer Gireesh Nair (Source: ETV Bharat Reporter)

നിർമാതാവ് ഗിരീഷ് നായർ ഇടിവി ഭാരതിനോട് (Source: ETV Bharat Reporter)

എറണാകുളം: സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന ഒരു ഡയലോഗ് ഉണ്ട്, 'എന്തൊക്കെയാ ഈ നാട്ടിൽ നടക്കുന്നേ?' സമാന ചോദ്യമുളവാക്കുന്ന കാര്യങ്ങൾ തന്നെയാണ് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ട് ദിവസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കോക്കേഴ്‌സ് ഫിലിംസിന്‍റെ ബാനറിൽ പുറത്തിറങ്ങിയ 'മാരിവില്ലിൻ ഗോപുരങ്ങൾ' എന്ന ചിത്രത്തിന് റിവ്യൂ ബോംബിങ് സംഭവിച്ചുവെന്ന ആരോപണമായി നിർമ്മാതാക്കൾ മുന്നോട്ട് എത്തുന്നു. ഇതോടെ നെഗറ്റീവ് റിവ്യൂ നൽകിയ കുപ്രസിദ്ധ സിനിമ നിരൂപകൻ അശ്വന്ത് തന്‍റെ വീഡിയോ ഡിലീറ്റ് ചെയ്‌ത് കളം വിടുന്നു. നൂലിൽ മുത്തു കോർത്തതുപോലെ അടുത്ത പ്രശ്‌നം സംവിധായകൻ സനൽകുമാർ ശശിധരന്‍റെ ഭാഗത്തുനിന്നും.

ഐഎഫ്എഫ്കെയിലും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലും മികച്ച അഭിപ്രായവും പ്രകടനവും കാഴ്‌ചവച്ച് അവാർഡുകൾ വാരിക്കൂട്ടിയ വഴക്ക് എന്ന ടോവിനോ തോമസ് നായകനായ തന്‍റെ ചിത്രം റിലീസിന് എത്താത്തത് ടോവിനോ തോമസിന്‍റെ പിടിവാശിയുടെ കാരണമാണെന്ന് സനൽകുമാർ ആരോപിക്കുന്നു.ടോവിനോയുടെ തല്ലുമാല, നടികർ തുടങ്ങിയ ചിത്രങ്ങൾ റിലീസ് ചെയ്‌ത് തിയേറ്ററിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്നു. അജയന്‍റെ രണ്ടാം മോഷണം റിലീസിന് ഒരുങ്ങുന്നു. ഒരു സൂപ്പർതാരമായി സ്ക്രീനിൽ തിളങ്ങുമ്പോൾ വഴക്ക് പോലൊരു ചിത്രം റിലീസ് ചെയ്‌താൽ തന്‍റെ കരിയറിന് മങ്ങൽ ഏൽകുമെന്ന് ടോവിനോ തോമസ് വിശ്വസിക്കുന്നുവെന്നും സനൽകുമാർ ശശിധരൻ ആരോപിച്ചു.

തൊട്ടുപിന്നാലെ ടോവിനോ തോമസും നിർമാതാക്കളിൽ ഒരാളായ ഗിരീഷ് നായരും സനൽകുമാറിന് മറുപടിയുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. സംവിധായകൻ സനൽകുമാർ ശശിധരന് എതിരായി നിലനിൽക്കുന്ന നെഗറ്റീവ് ആരോപണങ്ങളാണ് ഒടിടികൾ സിനിമ തിരസ്‌കരിക്കാൻ കാരണമെന്നായിരുന്നു ടോവിനോയുടെയും നിർമാതാവിനെയും വാദം.

"ഡോക്‌ടർ ബിജു അടക്കമുള്ള സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് താൻ. സനൽ കഥ പറഞ്ഞപ്പോൾ ഇഷ്‌ടപ്പെട്ടു തന്നെയാണ് സിനിമ നിർമ്മിക്കാം എന്ന് സമ്മതിച്ചതും. ലൊക്കേഷനിൽ വച്ച് പലപ്പോഴും സനൽ വളരെ മോശമായി പെരുമാറിയിട്ടുണ്ട്. ഞാനതൊന്നും മനസ്സിൽ വച്ചില്ല. സനൽ ആരോപിക്കുന്ന ഒരു കാര്യത്തിലും വസ്‌തുത ഇല്ല" എന്നായിരുന്നു ടോവിനോയുടെ മറുപടി വാദം.

തുടർന്ന് സനൽകുമാർ ശശിധരൻ സോഷ്യൽ മീഡിയയിൽ മറുപടിയായി പോസ്‌റ്റ് ചെയ്‌തു. "ഐഎഫ്കെയിൽ പോലും സിനിമ പ്രദർശിപ്പിക്കാതിരിക്കാൻ ആസൂത്രണങ്ങൾ നടന്നു. സംവിധായകൻ രഞ്ജിത് ശങ്കറിന്‍റെ ഒറ്റ പിടിവാശിയിലാണ് സിനിമ ഐഎഫ്കെയിൽ പ്രദർശിപ്പിച്ചത്.

എനിക്കെതിരെയുള്ള കേസ്, അറസ്‌റ്റ് തുടങ്ങിയ സംഭവവികാസങ്ങൾ കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് വഴക്ക് ചിത്രം റിലീസിന് എത്തുന്നത്. മുംബൈ ഓൺലൈൻ ഫെസ്‌റ്റിവലിൽ സിനിമ പ്രദർശിപ്പിക്കാൻ ഞാൻ എതിര് നിന്നുവെന്ന് പറയുന്നുണ്ട്. എന്നാൽ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യാൻ താത്‌പര്യം ഉള്ളത് കൊണ്ടാണ് ഓൺലൈൻ ഫെസ്‌റ്റിവലിൽ പ്രദർശിപ്പിക്കാൻ സമ്മതിക്കാതിരുന്നത്".

അതേസമയം ടോവിനോ തോമസിന് പൂർണ്ണ പിന്തുണയുമായി ഡോക്‌ടർ ബിജു രംഗത്തെത്തി. "തല്ലുമാല പോലെയുള്ള ചിത്രം ചെയ്യുന്നതിനിടെയാണ് ടോവിനോ ചിത്രത്തിനായി സഹകരിക്കുന്നത്. മികച്ച നടനും നല്ല സുഹൃത്തുമായ ടോവിനോ കൊമേഴ്‌സ്യൽ സിനിമകൾക്കിടയിലും ഇത്തരത്തിലുള്ള അക്കാഡമിക് സിനിമകൾ ചെയ്യാൻ കാണിക്കുന്ന വ്യഗ്രതയെ അഭിനന്ദിച്ചേ മതിയാകൂ" ബിജു പറഞ്ഞതിങ്ങനെ.

ഇന്ന് (മെയ് 14) ഉച്ചയ്ക്ക് തന്‍റെ സോഷ്യൽ മീഡിയയിലൂടെ വഴക്ക് സിനിമയുടെ പ്രിവ്യൂ കോപ്പി സനൽകുമാർ ശശിധരൻ പ്രേക്ഷകർക്ക് കാണാനായി പോസ്‌റ്റ് ചെയ്യുകയായിരുന്നു. ഇത് സിനിമ എന്ന വ്യവസായത്തെ സംബന്ധിച്ചിടത്തോളം ന്യായീകരിക്കാനാകാത്ത തെറ്റ് തന്നെ. പക്ഷേ സിനിമയുടെ തെറ്റും ശരിയും വ്യാഖ്യാനിക്കുന്നത് അതിന്‍റെ അണിയറ പ്രവർത്തകരുടെ അഭിപ്രായത്തെ മുൻനിർത്തിയിരിക്കും.

വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ് ഞാൻ കടന്നു പോകുന്നതെന്നും പ്രേക്ഷകരോടും മാധ്യമങ്ങളോടും ഞങ്ങളുടെ ഭാഗത്തുനിന്നും ഇപ്പോൾ ഒന്നും തന്നെ പ്രതികരിക്കാൻ ഇല്ലെന്നും സിനിമയുടെ നിർമാതാവായ ഗിരീഷ് നായർ ഇടിവി ഭാരതിനോട് പ്രതികരിച്ചു.

Also Read: 'വഴക്കില്‍' വമ്പന്‍ ട്വിസ്റ്റ്; സിനിമ പുറത്തുവിട്ട് സംവിധായകൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.