ETV Bharat / state

കെജ്‌രിവാളിൻ്റെ അറസ്‌റ്റ്, ഇലക്‌ടറൽ ബോണ്ട് അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാന്‍: പിണറായി വിജയൻ - CM about Kejriwal arrest

author img

By ETV Bharat Kerala Team

Published : Mar 25, 2024, 2:59 PM IST

ARVIND KEJRIWAL ARREST  KERALA CM PINARAYI VIJAYAN  CAA  ELECTORAL BONDS SCAM
ഇലക്‌ടറൽ ബോണ്ട് അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കെജ്‌രിവാളിൻ്റെ അറസ്‌റ്റെന്ന് പിണറായി വിജയൻ

കേന്ദ്രസർക്കാരും സംഘപരിവാറും രാജ്യത്തെ നിയമത്തെ നിസാരവത്കരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കണ്ണൂർ : ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്‌ടറൽ ബോണ്ടെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) സിപിഎം ഇവിടെ തുടർച്ചയായി മൂന്നാം തവണ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യവെയാണ് പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും സംഘപരിവാറും രാജ്യത്തെ നിയമവാഴ്‌ചയെ നിസ്സാരമായി കാണുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളുടെ നിയന്ത്രണം കൈക്കലാക്കാനും രാജ്യത്തെ ജുഡീഷ്യറിയെപ്പോലും ഭീഷണിപ്പെടുത്താനും സംഘപരിവാർ ശ്രമിക്കുകയാണ്. കേന്ദ്രസർക്കാരിനും ബിജെപിക്കും സംഘപരിവാറിനും ഇലക്‌ടറൽ ബോണ്ട് കുംഭകോണത്തിലെ സുപ്രീം കോടതി ഉത്തരവ് തങ്ങൾക്ക് ദോഷകരമാണെന്ന് നന്നായി അറിയാം. ഈ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ അവർ ആഗ്രഹിക്കുന്നു, അതിനായാണ് അവർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തതെന്ന് പിണറായി വിജയൻ പറഞ്ഞു.

ഇലക്‌ടറൽ ബോണ്ട് എന്ന ആശയം ഉയർന്നുവന്നപ്പോൾ, അത് അഴിമതിക്കുള്ള ഉപകരണമായതിനാൽ സിപിഎം എതിർക്കുകയും അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അഴിമതിയാണ് ഇലക്‌ടറൽ ബോണ്ട് കുംഭകോണം. ഇത്രയും നഗ്നമായ അഴിമതിയിൽ ഏർപ്പെടാൻ അവർക്ക് എങ്ങനെ ധൈര്യം ലഭിച്ചു?. തങ്ങളെ ഒരിക്കലും ചോദ്യം ചെയ്യില്ലെന്ന് അവർ കരുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങൾ രാജ്യത്തെ നിയമത്തിന് അതീതരാണെന്നും തങ്ങളുടെ അജണ്ട നടപ്പാക്കാൻ എന്തും ചെയ്യുമെന്നുമുള്ള സന്ദേശം നൽകാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന് കെജ്‌രിവാളിന്‍റെ അറസ്‌റ്റോടെ വ്യക്തമായി എന്നും പിണറായി വിജയൻ പറഞ്ഞു.

2019 ലെ സിഎഎ വിരുദ്ധ പ്രതിഷേധങ്ങളെക്കുറിച്ചും ഡൽഹിയിലെ തുടർന്നുള്ള അക്രമങ്ങളെക്കുറിച്ചും കലാപത്തെക്കുറിച്ചും സംസാരിച്ച മുഖ്യമന്ത്രി, കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്‍റെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ പരാമർശിക്കുകയും തനിക്കെതിരെ കേസെടുക്കാൻ പോയത് സിപിഎമ്മാണെന്നും പറഞ്ഞു. സിഎഎ സംബന്ധിച്ച കോൺഗ്രസിന്‍റെ നിലപാടിനെതിരെയും പിണറായി വിജയൻ ആഞ്ഞടിച്ചു.

വിവാദ നിയമത്തിനെതിരെ രാജ്യം മുഴുവൻ പ്രതിഷേധമുയർത്തുന്ന വേളയിൽ കോൺഗ്രസ് എംപിമാർ പാർട്ടി അധ്യക്ഷൻ സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിഷേധ സമയത്ത് കോൺഗ്രസ് നേതാക്കളാരും സ്ഥലത്തുണ്ടായിരുന്നില്ല. രാഹുൽ ഗാന്ധി വിദേശത്തായിരുന്നു. ഇടതു നേതാക്കളെയാണ് ഡൽഹി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

അന്ന് സിഎഎയ്‌ക്കെതിരെ സംസാരിച്ച ആലപ്പുഴയിൽ നിന്നുള്ള എഎം ആരിഫ് എന്ന ഒരു എംപി മാത്രമാണുണ്ടായിരുന്നത്. സാങ്കേതികമായി നിയമത്തെ എതിർത്തെന്നാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ പറയുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. ഡൽഹിയിൽ സിഎഎയ്‌ക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ സംഘപരിവാർ അക്രമം അഴിച്ചുവിട്ടെന്നും കേന്ദ്രത്തിലെ ബിജെപി സർക്കാർ കലാപകാരികൾക്ക് മൗനാനുവാദം നൽകിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കലാപത്തിൽ 53 പേർ കൊല്ലപ്പെട്ടു, പലരെയും കാണാതായി, നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റുവെന്നും അദ്ദേഹം പറഞ്ഞു. സംഘ പരിവാർ നടത്തിയ അക്രമത്തിൽ നിരവധി മുസ്ലീങ്ങളുടെ വീടുകളും കടകളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടുവെന്നും അദ്ദേഹം സൂചിപ്പിച്ചു. സിഎഎ ബിജെപി സർക്കാർ നടപ്പാക്കുന്ന ആർഎസ്എസ് അജണ്ടയാണെന്നും പിണറായി വിജയൻ പറഞ്ഞു.

ഇടതുപാർട്ടി സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ വൻതോതിലുള്ള സിഎഎ വിരുദ്ധ റാലികൾ സംഘടിപ്പിക്കുന്നുണ്ട്. ആദ്യ റാലി മാർച്ച് 22ന് കോഴിക്കോട് നടന്നു. ശനിയാഴ്‌ച കാസർകോട് ജില്ലയിൽ റാലി നടന്നു. മലപ്പുറത്തും കൊല്ലത്തും വരും ദിവസങ്ങളിൽ രണ്ട് റാലികൾ കൂടി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

2019 ഡിസംബറിൽ സിഎഎ പാസാക്കുകയും പിന്നീട് അതിന് രാഷ്‌ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്‌തു. എന്നാൽ ഇതിനെതിരെ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. നിരവധി പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ സംസാരിച്ചു. നിയമം, അതിനെ "വിവേചനപരം" എന്ന് വിളിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം വേഗത്തിലാക്കാൻ CAA ലക്ഷ്യമിടുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ALSO READ : കെജ്‌രിവാളിന്‍റെ അറസ്‌റ്റ്; ഇന്ത്യ മുന്നണി മഹാറാലി സംഘടിപ്പിക്കാനൊരുങ്ങുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.