ETV Bharat / international

സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്‌സ് പുനസംഘടിപ്പിച്ച് ചൈന; ഇന്ത്യക്ക് വെല്ലുവിളിയാകുമോ - Chinese strategic support force

author img

By ETV Bharat Kerala Team

Published : Apr 29, 2024, 10:50 PM IST

Updated : Apr 30, 2024, 5:48 PM IST

CHINESE RESTRUCTURING  STRATEGIC SUPPORT FORCE  CHINA AND INDIA  ഇന്ത്യ ചൈന
Article on Chinese restructuring of strategic support force

ചൈനയുടെ ബഹിരാകാശ നിരീക്ഷണം, സൈബര്‍, ഇലക്‌ട്രോണിക് യുദ്ധ മുറ എന്നിവ നയിച്ചിരുന്ന സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്‌സിന്‍റെ പുനസംഘടനയിലൂടെ ചൈന ആസൂത്രണം ചെയ്യുന്ന പുതിയ യുദ്ധ രീതികള്‍... വിരമിച്ച ഇന്ത്യന്‍ സൈനിക മേധാവി മേജര്‍ ജനറല്‍ ഹര്‍ഷ കാക്കര്‍ എഴുതുന്നു...

പീപ്പിൾസ് ലിബറേഷൻ ആർമിയിലെ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഷി ജിൻപിങ് 2015 ല്‍ രൂപീകരിച്ച സ്ട്രാറ്റജിക് സപ്പോർട്ട് ഫോഴ്‌സ് (എസ്എസ്എഫ്) പുനസംഘടിപ്പിച്ചതായി ഏപ്രിൽ 19-ന് ചൈന പ്രഖ്യാപിച്ചിരുന്നു. ഷി ജിന്‍പിങ്ങിന് ധാരാളം ആരാധകരെ ഉണ്ടാക്കിക്കൊടുക്കുകയും, അദ്ദേഹത്തിന് മൂന്നാം വട്ടവും അധികാര കസേര നേടിക്കൊടുക്കുന്നതില്‍ പങ്ക് വഹിച്ച പ്രധാന ഘടകവുമാണ് എസ്എസ്എഫ്. ചൈനയുടെ ബഹിരാകാശ നിരീക്ഷണം, സൈബര്‍, ഇലക്‌ട്രോണിക് യുദ്ധ മുറ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച വിഭാഗമാണ് സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്‌സ്.

ഇൻഫർമേഷൻ സപ്പോർട്ട് ഫോഴ്‌സ് (ISF), സൈബർ സ്പേസ് ഫോഴ്‌സ്, എയ്റോസ്പേസ് ഫോഴ്‌സ് എന്നിങ്ങനെ മൂന്ന് ശാഖകളായി എസ്എസ്എഫിന്‍റെ പ്രവര്‍ത്തനത്തെ വിഭജിക്കുകയാണ് പുതിയ നടപടിയില്‍ ചെയ്‌തത്. സെൻട്രൽ മിലിട്ടറി കമ്മീഷൻ (സിഎംസി)ക്ക് കീഴിലാണ് മൂന്ന് ശാഖകളും പ്രവര്‍ത്തിക്കുക. ഷി ജിൻപിങ്ങിന്‍റെ നേതൃത്വത്തിലുള്ള സിഎംസിയാണ് ഇവരെ സൂക്ഷ്‌മമായി നിരീക്ഷിക്കുക.

ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ പുനസംഘടിപ്പിച്ച സേനയുടെ റോള്‍ വ്യക്തമാക്കിയിരുന്നു. ദേശീയ സൈബർ പ്രതിരോധം ശക്തിപ്പെടുത്തുക, നെറ്റ്‌വർക്ക് നുഴഞ്ഞു കയറ്റങ്ങൾ ഉടനടി കണ്ടെത്തി പ്രതിരോധിക്കുക, സൈബർ പരമാധികാരവും ഡാറ്റയുടെ സുരക്ഷയും നിലനിർത്തുക തുടങ്ങിയ ദൗത്യങ്ങള്‍ സൈബര്‍ സ്‌പേസ് സേന നിര്‍വഹിക്കുമെന്നാണ് വക്താവ് വ്യക്തമാക്കിയത്.

ബഹിരാകാശ സേന, ബഹിരാകാശത്ത് സുരക്ഷിതമായി പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള ശേഷി ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഉൾപ്പെടെയുള്ള മിക്ക ആധുനിക സായുധ സേനകൾക്കും പ്രത്യേക ബഹിരാകാശ കമാൻഡുണ്ട്.

'ആധുനിക യുദ്ധത്തിൽ, വിജയം വിവരങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. പോരാട്ടം ഈ സിസ്‌റ്റത്തിനും ഇന്‍ഫര്‍മേഷന്‍ കയ്യാളുന്ന ആളും തമ്മിലാണ്'- ഷി ജിൻപിങ് പ്രസ്‌താവിച്ചു. ഐഎസ്എഫ് സൈനിക നവീകരണം ത്വരിതപ്പെടുത്തുകയും പുതിയ കാലത്ത് സായുധ സേനയുടെ ദൗത്യം ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുമെന്നും ഷി ജിന്‍പിങ് പറഞ്ഞിരുന്നു.

വിവരസാങ്കേതിക വിദ്യയില്‍ ആധിപത്യം സ്ഥാപിക്കുന്നതിന് പുറമെ പിഎല്‍എയുടെ ആശയ വിനിമയത്തിന്‍റെയും നെറ്റ്‌വർക്ക് പ്രതിരോധത്തിന്‍റെയും ചുമതലയും ഐഎസ്എഫിനായിരിക്കും. ഭാവിയിൽ ഏതെങ്കിലും യുദ്ധമുണ്ടായാൽ, മറ്റ് എതിരാളികൾ പ്രവർത്തിക്കുന്നതിന് മുമ്പ് വിവരസാങ്കേതിക മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ ഐഎസ്എഫിന് കഴിയും എന്നാണ് ചൈന പ്രതീക്ഷിക്കുന്നത്.

ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലെ ഗ്രേ സോൺ പ്രവർത്തനങ്ങളില്‍ ചൈനയുടെ ഈ 'ഡിജിറ്റല്‍ യുദ്ധ മുറ' ഇന്ത്യയ്ക്ക് നേരിടേണ്ടി വരുന്നുണ്ട്. അരുണാചൽ പ്രദേശിന്‍റെ ഭാഗങ്ങൾ കൂടെ കൂടെ പുനർനാമകരണം ചെയ്യുന്നതും ഒന്നിലധികം മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത് അവതരിപ്പിക്കുന്നതും ഇതിന് ഉദാഹരണമാണ്

പൊതുജനാഭിപ്രായം, മനഃശാസ്‌ത്രപരം, നിയമപരം എന്നിങ്ങനെ മൂന്ന് രീതിയിലായാണ് ചൈന ഇന്ത്യയോട് നിലവില്‍ യുദ്ധം ചെയ്യുന്നത്. ഇനി ഈ യുദ്ധത്തെ നയിക്കുക ഐഎസ്എഫ് ആകും. എസ്എസ്എഫിന്‍റെ പുനസംഘടനയ്ക്ക് നിരവധി കാരണങ്ങളുണ്ട്.

ഒന്ന്, നിലവിലെ എസ്എസ്എഫ് ഒരു വിജയമായി കണക്കാകാനാകില്ല എന്നതാണ്. ബഹിരാകാശ, സൈബർ, നെറ്റ്‌വർക്ക് പ്രതിരോധ സേനകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താന്‍ സേനയ്ക്ക് കഴിഞ്ഞില്ല.

രണ്ടാമത്തെ കാരണം ബെയ്‌ജിങ്ങിനെ നാണം കെടുത്തികൊണ്ട് കഴിഞ്ഞ വർഷം യുഎസിന് മുകളിലൂടെ പറന്ന ചൈനീസ് നിരീക്ഷണ ബലൂൺ വെടിവച്ചിട്ട സംഭവമാണ്. ഇത് യുഎസും ചൈനയും തമ്മിലുള്ള ഭിന്നത വർധിക്കാന്‍ കാരണമായിരുന്നു. ചാരവൃത്തിക്കായി ബലൂൺ ഉപയോഗിച്ചതിനെ കുറിച്ച് ഷി അറിഞ്ഞിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

മൂന്നാമത്തേത്, പിഎൽഎയുടെ വിവിധ ശാഖകളിൽ, പ്രധാനമായും റോക്കറ്റ് ഫോഴ്‌സിനുള്ളിലെ അഴിമതിയുടെ അടിച്ചമർത്തലാണ്. ഷിയുടെ നേതൃത്വത്തിലുള്ള സിഎംസി, കമാൻഡിന്‍റെ ശാഖകള്‍ കുറച്ചുകൊണ്ട് സംഘടനകളുടെ മേൽ ശക്തമായ നിയന്ത്രണം കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത് എന്നാണ് സൂചന.

നാലാമത്തെ സാധ്യമായ കാരണം തിയേറ്റർ കമാൻഡുകളും അവയെ പിന്തുണയ്ക്കുന്ന ഓർഗനൈസേഷനുകളും തമ്മിലുള്ള തടസമില്ലാത്ത സഹകരണം സാധ്യമാക്കുന്നതാണ്. ജോയിന്‍റ് ലോജിസ്‌റ്റിക്‌സ് സപ്പോർട്ട് ഫോഴ്‌സിന്‍റെ വിജയം സിഎംസിയുടെ കീഴില്‍ നേരിട്ടുള്ള പ്രവർത്തനം എല്ലാ തിയേറ്ററുകളിലും സഹകരണം വർധിപ്പിച്ചതിന് ഉദാഹരണമാണ്.

അഞ്ചാമതായി, റഷ്യ-ഉക്രെയ്ൻ, ഇസ്രയേൽ-ഗാസ-ഇറാൻ സംഘർഷങ്ങളിൽ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളാണ്. വിവര സാങ്കേതിക വിദ്യയുടെ മാനേജ്മെന്‍റും ഇതിന്‍റെ നിയന്ത്രണവും അത്യന്താപേക്ഷിതമാണ് എന്ന് ചൈന തിരിച്ചറിഞ്ഞതാണ്. ഇത്തരം സാഹചര്യത്തില്‍ സൈബര്‍ സ്‌പേസും ഇനി അവഗണിക്കാൻ കഴിയാത്ത ഡൊമെയ്‌നുകളാണ്.അവസാനത്തേതും ഏറ്റവും പ്രധാനവുമായ കാരണം പിഎൽഎയുടെ മേലുള്ള തന്‍റെ ആധിപത്യം വർദ്ധിപ്പിക്കുന്നതിന് ഐഎസ്എഫിലൂടെ ഷിക്ക് സാധിക്കും.

ഇന്ത്യയും സ്വന്തം സൈബർ കമാൻഡുകളും സൈബര്‍ സ്പേസും സൃഷ്‌ടിച്ചിട്ടുണ്ട്. ചീഫ് ഓഫ് സ്‌റ്റാഫ് കമ്മിറ്റിയുടെ 2012-ലെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ത്യയുടെ നീക്കം. ഐഎസ്ആർഒ, ഡിആർഡിഒ എന്നിവയുൾപ്പെടെയുള്ള ഏജൻസികളുമായി ചര്‍ച്ച ചെയ്‌താണ് ഈ കമാന്‍ഡുകളുടെ ഏകോപനം നടക്കുന്നത്.

തെക്ക്, കിഴക്കൻ ചൈനാ കടലിലെ ദ്വീപുകളെ ചൊല്ലി ചൈനയും അയൽ രാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ പുനഃക്രമീകരണവും നടന്നിരിക്കുന്നത്.

ഈ മേഖലയിലെ ചൈനയുടെ തീവ്ര നീക്കങ്ങളും റഷ്യയ്ക്കുള്ള പിന്തുണയും യുഎസ്-ചൈന ബന്ധം അസ്ഥിരമായി തുടരാനുള്ള കാരണമാണ്. യുഎസ്, യുകെ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ അടുത്ത കാലത്തായി സൈബർ ആക്രമണങ്ങൾ ആസൂത്രണം ചെയ്‌തതായി ചൈന ആരോപിച്ചിരുന്നു.

ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള നൂറുകണക്കിന് സൈബർ ആക്രമണങ്ങൾ ദിനംപ്രതി ഐഎസ്‌ആര്‍ഒ, ഡിആര്‍ഡിഒ ഉൾപ്പെടെയുള്ള ഇന്ത്യയുടെ തന്ത്രപ്രധാന സൈറ്റുകള്‍ നേരിടുന്നുണ്ട്.

2035-ഓടെ പിഎല്‍എ നവീകരിക്കാനുള്ള ഷി-യുടെ പദ്ധതിയുടെ ഭാഗമായാണ് ചൈനയുടെ പുതിയ പരിഷ്‌കാരങ്ങൾ. പിഎല്‍എയുടെ അന്തിമ പുനസംഘടന ഇതാണോ അതോ കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളില്‍ വെളിപ്പെടുമോ എന്നതും അജ്ഞാതമാണ്. 'കര, കടൽ, വായു, സൈബർ, ബഹിരാകാശ ഡൊമെയ്‌നുകളുടെ പരമ്പരാഗത അതിർത്തികൾ കൂടുതൽ മങ്ങുന്നതായും ഇത് ചൈനയുടെ യുദ്ധ രീതിയില്‍ വന്ന ഒരു മാറ്റമാണെന്നും ഇന്ത്യൻ വ്യോമ സേന മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി അടുത്തിടെ നടന്ന ഒരു സമ്മേളനത്തിൽ പരാമർശിച്ചിരുന്നു. എസ്എസ്എഫിന്‍റെ പുനസംഘടന ഈ മേഖലകളുടെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ്.

Also Read : കലുഷിതമാകുന്ന ചൈന-പാക് സാമ്പത്തിക ഇടനാഴി, ആക്രമണങ്ങളും മരണവും തുടര്‍ക്കഥയാകുമ്പോള്‍...

Last Updated :Apr 30, 2024, 5:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.