ETV Bharat / sports

Ashes 2023 | ആദ്യ ദിനം തകര്‍ത്ത് ഓസ്‌ട്രേലിയ, രണ്ടാം ദിനം ലക്ഷ്യം കൂറ്റന്‍ സ്‌കോര്‍; ലോര്‍ഡ്‌സില്‍ തിരിച്ചടിക്കാന്‍ ഇംഗ്ലണ്ട്

author img

By

Published : Jun 29, 2023, 8:11 AM IST

Ashes 2023  England vs Australia  England vs Australia Lords Test  Ashes  Steve Smith  Josh Tongue  Joe Root  ആഷസ് പരമ്പര  ഓസ്‌ട്രേലിയ vs ഇംഗ്ലണ്ട്  സ്‌റ്റീവ് സ്‌മിത്ത്  അലക്‌സ് കാരി  ലോര്‍ഡ്‌സ് ടെസ്റ്റ്
Ashes 2023

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ ലക്ഷ്യമിട്ട് ഓസ്‌ട്രേലിയ. ആദ്യം ദിനം സന്ദര്‍ശകര്‍ കളി അവസാനിപ്പിച്ചത് 339-5 എന്ന നിലയില്‍. സ്‌റ്റീവ് സ്‌മിത്ത്, അലക്‌സ് കാരി എന്നിവര്‍ ക്രീസില്‍.

ലണ്ടന്‍: ആഷസ് (Ashes) പരമ്പരയിലെ രണ്ടാം മത്സരത്തിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ വമ്പന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് സന്ദര്‍ശകരായ ഓസ്‌ട്രേലിയ (Australia) ഇന്ന് ഇറങ്ങും. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനെത്തിയ കങ്കാരുപ്പട മത്സരത്തിന്‍റെ ഒന്നാം ദിവസം 339 റണ്‍സ് നേടിയിരുന്നു. അഞ്ച് വിക്കറ്റുകളാണ് അവര്‍ക്ക് ഇന്നലെ (ജൂണ്‍ 28) നഷ്‌ടമായത്.

അര്‍ധസെഞ്ച്വറി നേടിയ സ്റ്റീവ്‌ സ്‌മിത്ത് (Steve Smith), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരി (Alex Carey) എന്നിവരാണ് ക്രീസില്‍. സ്‌മിത്ത് 85 റണ്‍സും കാരി 11 റണ്‍സും നേടിയിട്ടുണ്ട്. ഒന്നാം ദിനത്തില്‍ ഇംഗ്ലണ്ടിനായി ജോഷ് ടംഗും (Josh Tongue), ജോ റൂട്ട് (Joe Root) എന്നിവര്‍ രണ്ടും ഒലീ റോബിന്‍സണ്‍ (Ollie Robinson) ഒരു വിക്കറ്റും നേടി.

ലോര്‍ഡ്‌സില്‍ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സ് ആദ്യം സന്ദര്‍ശകരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ കങ്കാരുപ്പടയ്‌ക്കായി ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. ഡേവിഡ് വാര്‍ണര്‍ (David Warner), ഉസ്‌മാന്‍ ഖവാജ (Usman Khawaja) സഖ്യം ആദ്യ വിക്കറ്റില്‍ 73 റണ്‍സ് ആണ് നേടിയത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിറം മങ്ങിപ്പോയ ഡേവിഡ് വാര്‍ണര്‍ ആയിരുന്നു ഈ കൂട്ടുകെട്ടിന്‍റെ നെടുംതൂണ്‍. ഒരുവശത്ത് ഖവാജ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ മറുവശത്ത് വാര്‍ണര്‍ റണ്‍സ് കണ്ടെത്തിക്കൊണ്ടേയിരുന്നു. 24-ാം ഓവറിലാണ് ഓസ്‌ട്രേലിയയ്‌ക്ക് മത്സരത്തില്‍ ആദ്യ വിക്കറ്റ് നഷ്‌ടപ്പെടുന്നത്.

70 പന്തില്‍ 17 റണ്‍സ് നേടിയ ഖവാജയെ ഇംഗ്ലണ്ടിനായി രണ്ടാം മത്സരത്തിനിറങ്ങിയ ജോഷ് ടംഗ് ആണ് മടക്കിയത്. ഇതിനിടെ ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് കരിയറിലെ 34-ാം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. മത്സരത്തിന്‍റെ 30-ാം ഓവറില്‍ വാര്‍ണറിനെയും (66) തിരികെ പവലിയനില്‍ എത്തിക്കാന്‍ ജോഷ് ടംഗിനായി.

മാര്‍നസ് ലബുഷെയ്‌ന്‍ (Marnus Labuschagne) സ്റ്റീവ് സ്‌മിത്ത് (Steve Smith) സഖ്യം പിന്നീട് മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ഇരുവരും ചേര്‍ന്ന് 102 റണ്‍സ് കൂട്ടുകെട്ടാണുണ്ടാക്കിയത്. 55-ാം ഓവറില്‍ സ്‌കോര്‍ 198ല്‍ നില്‍ക്കെ ഇംഗ്ലണ്ടിന്‍റെ ഒലീ റോബിന്‍സണ്‍ ലബുഷെയ്‌നെ മടക്കി ഈ കൂട്ടുകെട്ട് പൊളിച്ചു.

93 പന്തില്‍ 47 റണ്‍സ് ആയിരുന്നു ലബുഷെയ്‌ന്‍റെ സമ്പാദ്യം. പിന്നീടെത്തിയ ട്രാവിസ് ഹെഡ് അതിവേഗമാണ് ഓസീസ് സ്‌കോര്‍ ഉയര്‍ത്തിയത്. 73 പന്ത് നേരിട്ട ഹെഡ് 77 റണ്‍സായിരുന്നു മത്സരത്തില്‍ സ്വന്തമാക്കിയത്. 14 ബൗണ്ടറികള്‍ അടങ്ങിയതായിരുന്നു ഹെഡിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.

നാലാം വിക്കറ്റില്‍ 118 റണ്‍സായിരുന്നു സ്‌മിത്തും ഹെഡും ചേര്‍ന്ന് ഓസീസ് സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തത്. ഹെഡിനെ മടക്കി മത്സരത്തിന്‍റെ 75-ാം ഓവറില്‍ ജോ റൂട്ട് ഈ കൂട്ടുകെട്ട് പൊളിച്ചു. കാമറൂണ്‍ ഗ്രീനിനെയും ഈ ഓവറില്‍ തന്നെ പുറത്താക്കാന്‍ ജോ റൂട്ടിനായി.

മൂന്ന് പന്ത് നേരിട്ട ഗ്രീന്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങിയതോടെ 316-5 എന്ന നിലയിലായി ഓസ്‌ട്രേലിയ. പിന്നീടെത്തിയ അലക്‌സ് കാരിയും സ്റ്റീവ് സ്‌മിത്തും വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്താതെ ലോര്‍ഡ്‌സിലെ ആദ്യ ദിനത്തില്‍ കങ്കാരുപ്പടയെ സുരക്ഷിതമായ നിലയില്‍ എത്തിക്കുകയായിരുന്നു.

Also Read : Ashes 2023 | 'ഗോട്ട്' സ്‌മിത്ത്, ടെസ്റ്റില്‍ 9,000 റണ്‍സ്; എലൈറ്റ് റെക്കോഡ് പട്ടികയില്‍ രണ്ടാമന്‍, പിന്നിലാക്കിയത് ഇതിഹാസങ്ങളെ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.