ETV Bharat / bharat

ഏഷ്യൻ ഗെയിംസ് സെലക്ഷന്‍ വിവാദം; ഡല്‍ഹി ഹൈക്കോടതി നാളെ വിധി പറയും

author img

By

Published : Jul 21, 2023, 2:48 PM IST

Asian games  Asian games 2023  Delhi High Court  Asian games trials exemption  Wrestling Federation of India  Indian Olympic Association  ബജ്‌രംഗ് പുനിയ  വിനേഷ് ഫോഗട്ട്  ഏഷ്യന്‍ ഗെയിംസ്  ഏഷ്യന്‍ ഗെയിംസ് 2023  ഡല്‍ഹി ഹൈക്കോടതി  അന്‍റിം പങ്കല്‍  സുജീത് കൽകൽ  Sujeet Kalkal  Antim Panghal  ഏഷ്യൻ ഗെയിംസ് സെലക്ഷന്‍ വിവാദം
ഡല്‍ഹി ഹൈക്കോടതി നാളെ വിധി പറയും

ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ക്ക് ഏഷ്യൻ ഗെയിംസിന് നേരിട്ട് യോഗ്യത നൽകിയതിന് എതിരെ അന്‍റിം പങ്കല്‍, സുജീത് കൽകൽ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നാളെ വിധി പറയും.

ന്യൂഡല്‍ഹി: മുൻനിര ഗുസ്‌തി താരങ്ങളായ ബജ്‌രംഗ് പുനിയയ്ക്കും വിനേഷ് ഫോഗട്ടിനും ഏഷ്യൻ ഗെയിംസിന് നേരിട്ട് യോഗ്യത നൽകിയതിന് എതിരായ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നാളെ വിധി പറയും. ട്രയൽസ് ഇല്ലാതെ ബജ്‌രംഗ് പുനിയയേയും വിനേഷ് ഫോഗട്ടിനെയും ഏഷ്യൻ ഗെയിംസ് ടീമിലേക്ക് തെരഞ്ഞെടുത്ത നടപടി ചോദ്യം ചെയ്‌ത് ഗുസ്‌തി താരങ്ങളായ അന്‍റിം പങ്കല്‍, സുജീത് കൽകൽ എന്നിവരാണ് ഹര്‍ജി നല്‍കിയത്.

അണ്ടര്‍ -20 ലോക ചാമ്പ്യനായ താരമാണ് അന്‍റിം പങ്കല്‍. അണ്ടര്‍- 23 ഏഷ്യന്‍ ചാമ്പ്യനാണ് സുജീത് കൽകൽ. ജസ്റ്റിസ് സുബ്രഹ്മണ്യമാണ് ഹര്‍ജി പരിഗണിക്കുന്നത്. ഏതു താരമാണ് മികച്ചതെന്ന് കണ്ടെത്താനല്ല, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ പാലിച്ചോ ഇല്ലയോ എന്നറിയാനാണ് കോടതി ശ്രമിക്കുന്നതെന്ന് വിചാരണ വേളയിൽ ജസ്റ്റിസ് സുബ്രഹ്മണ്യം വ്യക്തമാക്കിയിരുന്നു.

ഒളിമ്പിക് മെഡൽ ജേതാവായ ബജ്‌രംഗ് പുനിയ പുരുഷന്മാരുടെ ഫ്രീ സ്റ്റൈൽ 65 കിലോ വിഭാഗത്തിലേക്കും ലോക ചാമ്പ്യന്‍ഷിപ്പ് മെഡൽ ജേതാവായ വിനേഷ് ഫോഗട്ട് വനിതകളുടെ 53 കിലോ വിഭാഗത്തിലേക്കുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ ദേശീയ ഗുസ്‌തി ഫെഡറേഷന്‍റെ നടത്തിപ്പും ചുമതലയും വഹിക്കുന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ അഡ്-ഹോക്ക് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. എന്നാല്‍ മറ്റ് ഗുസ്‌തി താരങ്ങള്‍ക്ക് ജൂലൈ 22, 23 തിയതികളിൽ നടക്കുന്ന സെലക്ഷന്‍ ട്രയൽസിലൂടെ മാത്രമേ ഇന്ത്യൻ ടീമിലേക്ക് ഇടം ലഭിക്കൂ.

ഇതോടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ അഡ്-ഹോക്ക് കമ്മിറ്റി പുറപ്പെടുവിച്ച നിർദേശം റദ്ദാക്കണമെന്നും ഫോഗട്ടിനും പുനിയയ്ക്കും നൽകിയ ഇളവ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. അഭിഭാഷകരായ ഹൃഷികേശ് ബറുവ, അക്ഷയ് കുമാർ എന്നിവരാണ് അന്‍റിം പങ്കല്‍, സുജീത് കൽകൽ എന്നിവര്‍ക്കായി കോടതിയില്‍ ഹാജരായത്.

അന്താരാഷ്‌ട്ര ഗുസ്‌തി ഫെഡറേഷന്‍റെ നിബന്ധന പ്രകാരം ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയവയ്‌ക്ക് സെലക്ഷന്‍ ട്രയൽസ് നിർബന്ധമാണ്. എന്നാൽ, ഒളിമ്പിക് ചാമ്പ്യന്മാരെയും ലോക ചാമ്പ്യന്മാരെയും ട്രയൽസില്‍ നിന്നും ഒഴിവാക്കുന്നതിനായി സെലക്ഷൻ കമ്മിറ്റിക്ക് ശുപാര്‍ശയുണ്ട്. മുഖ്യപരിശീലകന്‍റേയോ വിദേശ വിദഗ്‌ധരുടെയോ ശുപാർശ പ്രകാരമാണ് സെലക്ഷൻ കമ്മിറ്റിക്ക് തങ്ങളുടെ വിവേചനാധികാരം പ്രയോഗിക്കാന്‍ കഴിയുക.

എന്നാല്‍ ഈ വ്യവസ്ഥ 2022 ഓഗസ്റ്റില്‍ ചേര്‍ന്ന റെസ്‌ലിങ്‌ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) ജനറൽ ബോഡി പിൻവലിച്ചിട്ടുണ്ടെന്ന് വാദി ഭാഗം അഭിഭാഷകര്‍ വാദിച്ചു. പക്ഷെ, അത്തരമൊരു തീരുമാനം രേഖകളില്‍ ഇല്ലെന്നാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ അഡ്-ഹോക്ക് കമ്മിറ്റിക്ക് വേണ്ടി ഹാജറായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഏഷ്യൻ ഗെയിംസ് ട്രയൽസിൽ നിന്ന് ഫോഗട്ടിനെയും പുനിയയെയും ഒഴിവാക്കിയതിന്‍റെ കാരണങ്ങൾ അറിയിക്കാന്‍ അഡ്-ഹോക്ക് കമ്മിറ്റിയോട് നേരത്തെ തന്നെ കോടതി ആവശ്യപ്പെട്ടിരുന്നു.

റെസ്‌ലിങ് ഫെഡറേഷന്‍റെ മുന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ സമരത്തിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന ബജ്‌രംഗിനും വിനേഷിനും ഈ വർഷം നടന്ന മത്സരങ്ങളിലൊന്നും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാല്‍ മറ്റ് ചില താരങ്ങള്‍ മികച്ച പ്രകടനം നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.