തിരുവനന്തപുരം:ലോക്‌സഭ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. നേതാക്കള്‍ക്കൊപ്പം ഉച്ചയ്‌ക്ക് രണ്ടരയോടെ കലക്‌ടറേറ്റിലെത്തിയാണ് തരൂര്‍ പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് ജില്ലയിലെ തെരഞ്ഞെടുപ്പ് ഭരണാധികാരിയും ജില്ല കലക്‌ടറുമായ ജെറോമിക് ജോർജിന് മുമ്പാകെ സമര്‍പ്പിച്ചത്.
ഡിസിസി പ്രസിഡന്‍റ് പാലോട് രവി, എം വിൻസെന്‍റ് എംഎൽഎ, മുൻ മന്ത്രി വിഎസ് ശിവകുമാർ എന്നിവരാണ് നാമനിർദേശ പത്രിക സമർപ്പണത്തിന് ശശി തരൂരിനൊപ്പമെത്തിയത്. കലക്‌ടറേറ്റിലെത്തുന്നതിന് മുന്നോടിയായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ശശി തരൂർ ദർശനം നടത്തി. തുടർന്ന് വിവിധ പരിപാടികളിലും പങ്കെടുത്ത ശേഷമാണ് പത്രിക സമർപ്പണത്തിന് എത്തിയത്.
ഇത്തവണ തെരഞ്ഞെടുപ്പിൽ നല്ല ആത്മവിശ്വാസമുണ്ടെന്ന് പത്രിക സമര്‍പ്പണത്തിന് ശേഷം ശശി തരൂര്‍ പറഞ്ഞു. 2019ലെ തെരഞ്ഞെടുപ്പ് പോലെ സംഭവിക്കും എന്നാണ് തോന്നുന്നത്. തങ്ങൾക്ക് വിജയത്തിൽ ഒരു സംശയവുമില്ല. തർക്കം രണ്ടാം സ്ഥാനത്തിന് വേണ്ടിയാണെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
ത്രികോണ മത്സരമല്ല എന്നൊരിക്കലും പറയില്ല. പക്ഷേ രണ്ടാമത്തെ സ്ഥാനത്തിൽ എല്ലാവരും കാണുന്നത് ബിജെപിയെ തന്നെയാണ്. രാജ്യത്തിന്‍റെ ആത്മാവ് സംരക്ഷിക്കാനുള്ള ഒരു സംഘർഷമാണ് ഈ തെരഞ്ഞെടുപ്പ്. വർഗീയതയും ജനാധിപത്യ വിരുദ്ധവും ഭരണഘടന ലംഘനവുമായ തീരുമാനങ്ങളുമായാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നത്. അവർക്ക് ഇനിയും അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.