ETV Bharat / state

എംകെ ജയരാജിന് ആശ്വാസം; കാലിക്കറ്റ് സര്‍വകലാശാല വിസിയായി തുടരാം, കാലടി വിസിക്ക് തിരിച്ചടി - HC About Calicut VC MK Jayarajan

author img

By ETV Bharat Kerala Team

Published : Mar 21, 2024, 5:41 PM IST

CALICUT UNIVERSITY  KALADY UNIVERSITY  VICE CHANCELLOR  GOVERNER
Kerala High Court Rejects Stay For Removal Of Kalady VC; Calicut VC Can Continue

കാലിക്കറ്റ്, കാലടി സർവകലാശാലകളിലെ വൈസ് ചാൻസിലർക്കെതിരെയുണ്ടായ നടപടിയില്‍ ഇടപെട്ട് ഹൈക്കോടതി. എംകെ ജയരാജിന്‍റെ ഹര്‍ജിയില്‍ വിശദമായ വാദം കേട്ടതിന് ശേഷം തീരുമാനമെടുക്കും. അതുവരെയും തത്‌സ്ഥാനത്ത് തുടരാന്‍ നിര്‍ദേശം. കാലടി വിസി ഡോ. എംവി നാരായണനെ പുറത്താക്കിയ നടപടിക്കും സ്റ്റേ. യുജിസി യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിസിമാര്‍ക്കെതിരെ ഗവര്‍ണറുടെ നടപടി.

എറണാകുളം: കാലിക്കറ്റ് സര്‍വകലാശാല വിസി എംകെ ജയരാജിന് താത്‌കാലികാശ്വാസം. വിസി സ്ഥാനത്ത് നിന്നും പുറത്താക്കിയ ഗവർണറുടെ നടപടി സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. ഡോ. എംകെ ജയരാജിന്‍റെ ഹർജിയിൽ വിശദമായ വാദം കേട്ടതിന് ശേഷം തീരുമാനം എടുക്കാമെന്ന് കോടതി.

അതേസമയം കാലടി വിസിക്ക് തിരിച്ചടി. വിസി സ്ഥാനത്ത് നിന്നും ഡോ. എംവി നാരായണനെ പുറത്താക്കിയ ഗവർണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. അപ്പീലിനായി സമയം വേണമെന്ന നാരായണന്‍റെ ആവശ്യവും ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസിന്‍റെ ബെഞ്ച് നിരാകരിച്ചു (Kerala High Court). കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതില്‍ യുജിസി ചട്ടലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡോ. എംകെ ജയരാജിനെ ചാൻസലറായ ഗവർണർ പുറത്താക്കിയത്.

എന്നാൽ ചീഫ് സെക്രട്ടറിയെ അക്കാദമിക വിദഗ്‌ധനായി കണക്കാക്കാൻ കഴിയുമോയെന്ന് കോടതി ചോദിച്ചു. സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടാൻ തക്ക യോഗ്യനല്ല ചീഫ് സെക്രട്ടറിയെങ്കിൽ അക്കാര്യം ഹർജിയ്‌ക്ക് മേല്‍ വാദം കേട്ട് തീരുമാനിക്കണമെന്നും കോടതി വ്യക്തമാക്കി. കാലടി സർവകലാശാല വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റി ഒരാളെ മാത്രമാണ് ശുപാർശ ചെയ്‌തത്.

ഇതുകൂടി പരിഗണിച്ചാണ് എം.വി നാരായണനെ പുറത്താക്കിയ നടപടിയിൽ ഹൈക്കോടതി ഇടപെടാതിരുന്നത്. പുറത്താക്കപ്പെട്ട വിസിമാരുടെ നിയമനങ്ങൾ യുജിസി ചട്ടപ്രകാരം ആയിരുന്നില്ലെന്നും വിജ്ഞാപനം മുതൽ അപാകത ഉണ്ടെന്നുമായിരുന്നു യുജിസിയുടെ നിലപാട് (Kerala HC Rejects Stay For Removal Of Kalady VC).

തനിക്ക് യോഗ്യതയുണ്ടെന്നും സെർച്ച് കമ്മിറ്റിയിൽ നിന്ന് ഏറ്റവും യാേഗ്യനായ ഒരാളുടെ പേരെന്ന നിലയിലാണ് തന്‍റെ പേര് ശുപാർശ ചെയ്യാൻ തീരുമാനിച്ചതെന്നും കാലടി സംസ്‌കൃത സർവകലാശാല വിസി കോടതിയിൽ പറഞ്ഞു. ഇതിൽ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യുജിസി ചട്ടങ്ങളുടെ ലംഘനമല്ലേ വിഷയം എന്ന് വാദത്തിനിടെ കോടതി ആരാഞ്ഞിരുന്നു. ഒന്നിലധികം പേരുകൾ സെർച്ച് കമ്മിറ്റി നിർദേശിക്കണമെന്നാണ് യുജിസി ചട്ടം. ഇതിൽ കോടതി ഇടപെട്ടില്ല.

കെടിയു വിസിയായിരുന്ന ഡോ. രാജശ്രീയെ യുജിസി യോഗ്യതയില്ലാത്തതിന്‍റെ പേരിൽ സുപ്രീംകോടതി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ വിധി അടിസ്ഥാനമാക്കി 11 വിസിമാരെയും പുറത്താക്കാൻ ഗവർണർ നടപടി തുടങ്ങിയിരുന്നു. കോടതി പുറത്താക്കിയവരും കാലാവധി കഴിഞ്ഞവർക്കും ശേഷം ബാക്കിയുണ്ടായിരുന്ന നാല് പേരിൽ രണ്ട് പേരെയുമാണ് ഈ മാസം 7ന് ഗവർണർ പുറത്താക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.