ETV Bharat / sports

'നിറയാത്ത ഒരു കണ്ണുപോലും ഉണ്ടായിരുന്നില്ല' ; ധോണിയുടെ പ്രഖ്യാപനം ചെന്നൈ ക്യാമ്പിനെ കരയിച്ചു - MS Dhoni Captaincy Change

author img

By ETV Bharat Kerala Team

Published : Mar 22, 2024, 1:57 PM IST

IPL 2024  CHENNAI SUPER KINGS  STEPHEN FLEMING  RUTURAJ GAIKWAD
Chennai Super Kings head coach Stephen Fleming on MS Dhoni captaincy change

ക്യാപ്റ്റന്‍സി മാറുന്നതായി ധോണി അറിയിച്ചപ്പോള്‍ ചെന്നൈ ക്യാമ്പ് ഒന്നടങ്കം വികാരനിര്‍ഭരമായിരുന്നുവെന്ന് വെളിപ്പെടുത്തി പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ്

ചെന്നൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (Indian Premier League) പുതിയ സീസണിന്‍റെ തലേദിവസമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ (Chennai Super Kings) നായക സ്ഥാനത്ത് നിന്നും ഇതിഹാസ താരം എംഎസ്‌ ധോണി (MS Dhoni) പടിയിറക്കം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ യുവ രക്തം റുതുരാജ് ഗെയ്‌ക്‌വാദിനെയാണ് (Ruturaj Gaikwad) 42-കാരനായ ധോണി തന്‍റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഐപിഎല്‍ 2024-ല്‍ (IPL 2024) പുതിയ റോളിലെത്തുമെന്ന് നേരത്തെ തന്നെ ധോണി പ്രഖ്യാപിച്ചതോടെ ചെന്നൈയിലെ 'തലമാറ്റം' ഏറെ പ്രതീക്ഷിക്കപ്പെട്ടതാണ്. എന്നാല്‍ ക്യാപ്റ്റന്‍സി സ്ഥാനത്തുനിന്നും മാറുന്നതായി ധോണി അറിയിക്കുമ്പോള്‍ നിറയാത്ത ഒരു കണ്ണുപോലും ചെന്നൈ ഡ്രസ്സിങ് റൂമിലുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ് (Stephen Fleming).

"ധോണി ആ വിവരം പറയുമ്പോള്‍ ചെന്നൈ ക്യാമ്പ് ഏറെ വികാരനിര്‍ഭരമായിരുന്നു. ഏറെ കണ്ണുനീര്‍, കരയാത്ത ഒരാള്‍ പോലും ഡ്രസ്സിങ് റൂമിലുണ്ടായിരുന്നില്ല. കഴിഞ്ഞ തവണ (2022-ല്‍ രവീന്ദ്ര ജഡേജയെ ചുമതല ഏല്‍പ്പിച്ചപ്പോള്‍) ക്യാപ്റ്റന്‍സി മാറിയപ്പോള്‍ അതിനായി ഞങ്ങള്‍ വേണ്ടത്ര തയ്യാറായിരുന്നില്ല" - സ്റ്റീഫന്‍ ഫ്ലെമിങ് പറഞ്ഞു. ശേഷം, കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് എല്ലാവരും റുതുരാജിനെ അഭിനന്ദിച്ചതായും ടീമിനെ കൃത്യമായ ദിശയിലേക്ക് നയിക്കാനുള്ള എല്ലാ കഴിവുകളുമുള്ള താരമാണ് അവനെന്നും സ്റ്റീഫന്‍ ഫ്ലെമിങ് കൂട്ടിച്ചേര്‍ത്തു.

2022-ലും രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഏറെ അപ്രതീക്ഷിതമായാണ് ചെന്നൈ നടത്തിയത്. എന്നാല്‍ കളിക്കളത്തില്‍ തുടര്‍ പരാജയങ്ങളായിരുന്നു ടീമിനെ കാത്തിരുന്നത്. ഇതോടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ധോണി വീണ്ടും തിരിച്ചെത്തുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ഉള്‍പ്പടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിക്കൊടുത്താണ് ധോണി നായക സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്.

2008-ല്‍ ഐപിഎല്ലിന്‍റെ പ്രഥമ സീസണ്‍ മുതല്‍ ചെന്നൈയുടെ ഭാഗമാണ് ധോണി. ആദ്യ സീസണില്‍ തന്നെ ധോണിക്ക് കീഴില്‍ ഫൈനലിലേക്ക് കുതിച്ച ചെന്നൈക്ക് കിരീടത്തോടെ അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 2010-ല്‍ ചെന്നൈക്ക് ആദ്യ കിരീടം നേടിക്കൊടുക്കാന്‍ താരത്തിന് കഴിഞ്ഞു. 2011-ലും നേട്ടമാവര്‍ത്തിച്ച ധോണിപ്പട ആരാധകരെക്കൊണ്ട് വിസിലടിപ്പിച്ചു. 2013-ല്‍ കോഴവിവാദവുമായി ബന്ധപ്പെട്ട് ചെന്നൈക്ക് വിലക്ക് ലഭിച്ചപ്പോള്‍ റൈസിങ് പൂനെ ജയന്‍റ്സിനൊപ്പമായിരുന്നു ധോണി.

എന്നാല്‍ 2018-ല്‍ ചെന്നൈ തിരിച്ചെത്തിയപ്പോള്‍ ആരാധകരുടെ 'തല' ടീമിന്‍റെ തലപ്പത്ത് തന്നെയുണ്ടായിരുന്നു. കിരീട നേട്ടത്തോടെയായിരുന്നു ധോണിയും ചെന്നൈയും തങ്ങളുടെ രണ്ടാം വരവ് ആഘോഷിച്ചത്. പിന്നീട് 2021-ലും ധോണിപ്പട കിരീടം തൂക്കി. തൊട്ടുമുന്നത്തെ സീസണില്‍ ഏഴാം സ്ഥാനത്ത് അവസാനിച്ചിടത്ത് നിന്നായിരുന്നു ടീമിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. 2022-ല്‍ ആദ്യം ജഡേജയ്‌ക്ക് കീഴില്‍ കളിച്ച ചെന്നൈക്ക് തല ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നു.

ALSO READ: ഒരു സിക്‌സ് അടിക്കാന്‍ എന്തിന് 10 പന്തുകള്‍ കാത്തിരിക്കണം ; നയം വ്യക്തമാക്കി സഞ്‌ജു സാംസണ്‍

തുടര്‍ച്ചയായ തോല്‍വികള്‍ മാത്രമായിരുന്നു ടീമിനെ കാത്തിരുന്നത്. ഇതോടെ നായക സ്ഥാനത്ത് ധോണി തിരികെ എത്തി. 14 മത്സരങ്ങളില്‍ 10ലും തോറ്റ ചെന്നൈക്ക് ഒമ്പതാമതായാണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. എന്നാല്‍ ചാരമായിടത്ത് നിന്നും ധോണിയുടെ തന്ത്രങ്ങളുടെ മികവില്‍ കുതിച്ചുയര്‍ന്ന് 2023ല്‍ കിരീടത്തോടെ അവസാനിപ്പിക്കാന്‍ ചെന്നൈക്കായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.