ചെന്നൈ: 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിൽ 69.72 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്‍ പുറത്തുവിട്ട അന്തിമ പോളിങ് സ്‌റ്റാറ്റസിലാണ് 69.72 ശതമാനം രേഖപ്പെടുത്തിയത്. 2019 പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 72.44 ശതമാനം വോട്ടുകളാണ് തമിഴ്‌നാട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. മൂന്ന് ശതമാനത്തോളം വോട്ടിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ധർമപുരി ലോക്‌സഭ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് (81.20). കള്ളക്കുറിച്ചി ലോക്‌സഭ മണ്ഡലത്തിൽ 79.21 ശതമാനവും കരൂർ ലോക്‌സഭ മണ്ഡലത്തിൽ 78.70 ശതമാനവുമാണ് രേഖപ്പെടുത്തിയത്. ചെന്നൈ സെൻട്രൽ ലോക്‌സഭ മണ്ഡലത്തിൽ 53.96 ശതമാനവും ചെന്നൈ സൗത്ത് ലോക്‌സഭ മണ്ഡലത്തിൽ 54.17 ശതമാനവും ചെന്നൈ നോർത്ത് ലോക്‌സഭ മണ്ഡലത്തിൽ 60.11 ശതമാനവും വോട്ടുകളാണ് രേഖപ്പെടുത്തിയത്.
തമിഴ്‌നാട്ടിലെ 39 പാർലമെന്‍റ് മണ്ഡലങ്ങൾ ഉൾപ്പെടെ 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്ക് ഏപ്രിൽ 19-ന് ആണ് തെരഞ്ഞെടുപ്പ് നടന്നത്. തമിഴ്‌നാട്ടിലെ 39 പാർലമെന്‍റ് മണ്ഡലങ്ങളിലായി 6,23.33,925 പേരാണ് വോട്ട് ചെയ്യാനെത്തിയത്. സംസ്ഥാനത്തുടനീളം 68,321 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിരുന്നു. നിരവധി കന്നി വോട്ടർമാരും ഭിന്നശേഷിക്കാരും വോട്ട് രേഖപ്പെടുത്തിയിരുന്നു.
തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ പ്രമുഖരും സിനിമാ താരങ്ങളുമടക്കം മണ്ഡലങ്ങളിലെ ജനങ്ങൾക്കൊപ്പം ക്യൂവിൽ നിന്ന് വോട്ട് ചെയ്‌തതും വാര്‍ത്തയായിരുന്നു. വോട്ടെടുപ്പ് ദിവസം വൈകിട്ട് ഏഴ് മണി വരെ 72.09 ശതമാനം വോട്ട് രേഖപ്പെടുത്തിയതായാണ് തമിഴ്‌നാട് ചീഫ് ഇലക്‌ടറൽ ഓഫീസർ അറിയിച്ചത്.
Also Read : വിരലില്‍ 'മഷി പുരളാന്‍' ദിവസങ്ങൾ മാത്രം ; മായാ മഷിയുടെ കഥയറിയാം...