കൊവിഡ് വാക്‌സിനെ പഴിചാരേണ്ട; യുവാക്കളിൽ പെട്ടന്നുള്ള മരണത്തിന് വാക്‌സിൻ കാരണമാകുന്നില്ല, ഐ സി എം ആർ

കൊവിഡ് വാക്‌സിനെ പഴിചാരേണ്ട; യുവാക്കളിൽ പെട്ടന്നുള്ള മരണത്തിന് വാക്‌സിൻ കാരണമാകുന്നില്ല, ഐ സി എം ആർ
ICMR study on Covid 19 vaccination and death of youngsters: യുവാക്കളിൽ പെട്ടന്നുണ്ടാകുന്ന മരണത്തിന് കൊവിഡ് വാക്‌സിനേഷൻ കാരണമാകുമെന്ന വാദം പാടെ തള്ളി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. ഐ സി എം ആർ നടത്തിയ പഠനത്തിൽ മറ്റ് ഘടകങ്ങൾ മരണത്തിന് കാരണമായേക്കാമെന്നും കണ്ടെത്തി.
ന്യൂഡൽഹി: കൊവിഡ് 19 വാക്‌സിനേഷൻ (Covid 19 vaccination) ഇന്ത്യയിലെ ചെറുപ്പക്കാർക്കാരിൽ പെട്ടന്നുള്ള മരണ സാധ്യത വർധിപ്പിക്കുന്നില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (Indian Council of Medical Research ). എന്നാൽ കോവിഡ് സമയത്തെ ആശുപത്രിവാസം, പെട്ടെന്നുള്ള മരണത്തിന്‍റെ കുടുംബ ചരിത്രം, ജീവിതശൈലി രീതികൾ എന്നിവ മരണ സാധ്യത വർധിപ്പിക്കാമെന്നും ഐ സി എം ആർ അഭിപ്രായപ്പെട്ടു (Factors for sudden death in Indian youth after covid).
ഇന്ത്യയിലെ ആരോഗ്യമുള്ള യുവാക്കളിൽ പെട്ടെന്ന് സംഭവിക്കുന്ന മരണത്തിന് കൊറോണ വൈറസ് ബാധയുമായോ വാക്‌സിനേഷനുമായോ ബന്ധമുണ്ടോ എന്നറിയാൻ ഐ സി എം ആർ പഠനം നടത്തിയിരുന്നു. ഇന്ത്യയിലെ 18 മുതൽ 45 വയസിനിടയിൽ അകാല മരണം സംഭവിച്ച യുവാക്കളുടെ മരണ റിപ്പോർട്ടുകൾ പരിശോധിച്ചാണ് പഠനം നടത്തിയത് (ICMR study on Covid 19 vaccination and risk of sudden death among Indian youth ).
കൊവിഡ് 19 വാക്‌സിൻ രണ്ട് ഡോസ് സ്വീകരിക്കുന്നതിലൂടെ പെട്ടന്നുള്ള മരണ സാധ്യത കുറയുമെന്നാണ് പഠനം തെളിയിച്ചത്. വാക്‌സിനേഷൻ ചെറുപ്പക്കാരുടെ ആകസ്‌മിക മരണ സാധ്യത കൂട്ടുമെന്ന വാദത്തെ തള്ളിക്കളയുന്നതായിരുന്നു പഠന റിപ്പോര്‍ട്ട്.
എന്നാൽ മറ്റ് ഘടകങ്ങൾ മരണത്തിലേക്ക് നയിക്കാമെന്നും പഠനം കണ്ടെത്തി. കോവിഡ് സമയത്തെ ആശുപത്രിവാസം, പെട്ടെന്നുള്ള മരണത്തിന്‍റെ കുടുംബ ചരിത്രം, മരണത്തിന് 48 മണിക്കൂർ മുമ്പ് വരെയുള്ള അമിത മദ്യപാനം, മയക്കുമരുന്ന് പദാർത്ഥങ്ങളുടെ ഉപയോഗം, മരണത്തിന് 48 മണിക്കൂർ മുമ്പുള്ള ശക്തമായ ശാരീരിക പ്രവർത്തനങ്ങൾ എന്നീ ഘടകങ്ങളാണ് യുവാക്കളിലുള്ള അകാല മരണത്തിന്‍റെ സാധ്യതയായി പഠനം പറയുന്നത്.
യുവാക്കൾക്കിടയിൽ പെട്ടന്നുള്ള മരണത്തിന് കാരണമായ ഘടകങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണ് ഐ സി എം ആർ നടത്തിയത്. ഇത്തരം അപ്രതീക്ഷിത മരണങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന മറ്റ് ആരോഗ്യ, ജീവിതശൈലി ഘടകങ്ങളെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.
കഠിനമായ കൊവിഡ് 19 അണുബാധയുടെ മുൻകാല ചരിത്രമുള്ളവർക്ക് അമിതഭാരം കുറയ്‌ക്കാനായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ (Mansukh Mandaviya) മുന്നറിയിപ്പ് നൽകിയിരുന്നു. നവരാത്രി ആഘോഷത്തിനിടെ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്‌ത മരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
