വയനാട്: വയനാട്ടിലെ അമ്പലവയൽ ആയിരംകൊല്ലി മുഹമ്മദിന്‍റെ കൊലപാതകത്തിലെ നിർണായക തെളിവുകൾ കണ്ടെത്തി. മുഹമ്മദിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലി, വാക്കത്തി, മുറിച്ച് മാറ്റിയ കാൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച ബാഗുമാണ് മുഹമ്മദിന്‍റെ വീട്ടിൽ നിന്നും പരിസരത്തു നിന്നും പൊലീസ് കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം പെൺകുട്ടികൾ ഉപേക്ഷിച്ച മുഹമ്മദിന്‍റെ മൊബൈൽ ഫോണും കണ്ടെത്തി.
നാളുകളായി ബന്ധുക്കളുമായി നിലനിന്ന കലഹമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചനകൾ ഉയരുന്നത്. ഇതിനിടെ തന്‍റെ ഭർത്താവിന്‍റേത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും പെൺകുട്ടികളല്ല കൊല ചെയ്‌തതെന്നും ആരോപിച്ച് മുഹമ്മദിന്‍റെ ഭാര്യ രംഗത്ത് വന്നിട്ടുണ്ട്.
കനത്ത പൊലീസ് സുരക്ഷയിലാണ് അമ്മയെയും രണ്ട് പെൺകുട്ടികളെയും കൊല നടന്ന അമ്പലവയലിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്. പെൺകുട്ടികളെ പുറത്ത് നിർത്തി ആദ്യം അമ്മയെ വീട്ടിലേക്ക് കൊണ്ടുപോയാണ് പൊലീസ് തെളിവുകൾ ശേഖരിച്ചത്. മുഹമ്മദിന്‍റെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലിയും വലതുകാൽ മുറിച്ചുമാറ്റാൻ ഉപയോഗിച്ച വാക്കത്തിയും വീട്ടിലെ മുറിയിൽ നിന്ന് കണ്ടെടുത്തു.
തുടർന്ന് അമ്പലവയൽ ടൗണിൽ മ്യൂസിയത്തിന് സമീപത്ത് നിന്ന് മുഹമ്മദിന്‍റെ മൊബൈൽ ഫോണും കണ്ടെത്തി. കൊല നടത്തിയ ശേഷം മുറിച്ചു മാറ്റിയ വലതുകാൽ അമ്പലവയൽ ടൗണിനടുത്തുള്ള മാലിന്യ പ്ലാന്‍റിന് സമീപവും മൊബൈൽ ഫോൺ മ്യൂസിയം പരിസരത്തുമാണ് ഉപേക്ഷിച്ചത്. മൂന്ന് പേരുടെയും ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൽപ്പറ്റ ജുവനൈൽ ജസ്റ്റിസ് ബോർഡിലും അമ്മയെ ബത്തേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലുമാണ് ഹാജരാക്കുക. ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കൽപ്പറ്റ ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. കൊല നടത്തി പ്രതികൾ തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിച്ചതിന്‍റെ സൂചനകളും വീട്ടിൽ ഉണ്ടായിരുന്നു.
രക്ത കറയുള്ള ഭാഗങ്ങൾ മണ്ണിട്ട നിലയിലായിരുന്നു. പ്രതികൾക്ക് മറ്റാരുടേയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നിഗമനം.
Read more: വയോധികന്‍റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; രണ്ട് പെൺകുട്ടികൾ പൊലീസില്‍ കീഴടങ്ങി
കഴിഞ്ഞ ദിവസമാണ് മുഹമ്മദിന്‍റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. മുഹമ്മദിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പെൺകുട്ടികളുടെ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പെണ്‍കുട്ടികള്‍ നല്‍കിയ മൊഴി.
എന്നാല്‍ മുഹമ്മദിനെ കൊലപ്പെടുത്തിയത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അല്ലെന്ന് ആരോപിച്ച് മുഹമ്മദിന്‍റെ ഭാര്യ സക്കീന രംഗത്തെത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് കൊല നടത്താനാകില്ലെന്നും പെണ്‍കുട്ടികളുടെ പിതാവായ തന്‍റെ സഹോദരനാണ് കൊല നടത്തിയതെന്നുമായിരുന്നു സക്കീനയുടെ ആരോപണം. പെണ്‍കുട്ടികളുടെ സഹോദരനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു.