തിരുവനന്തപുരം: ബസിൽ വച്ച് യാത്രക്കാരനായ ബാലന്‍റെ സ്വകാര്യഭാഗത്ത് സപർശിച്ച ഭിന്നശേഷിക്കാരന് മൂന്ന് വർഷം കഠിനതടവും 5,000 രൂപ പിഴയും. തിരുവനന്തപുരം പോക്സോ കോടതി ജഡ്‌ജി എംപി ഷിബുവിന്‍റേതാണ് ഉത്തരവ്. 2021ലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്.
പാലോട് പാരിപ്പള്ളി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ വച്ചാണ് സംഭവം. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 13 വയസുകാരന്‍റെ സ്വകാര്യ ഭാഗത്ത് പ്രതി സ്‌പർശിച്ചു എന്നതാണ് കേസ്. വിദ്യാര്‍ഥി സംഭവം ഉടൻ തന്നെ ബസ് കണ്ടക്‌ടറുടെ ശ്രദ്ധയിൽ പെടുത്തുകയും തുടര്‍ന്ന് പാലോട് പൊലീസിൽ പരാതി നൽകുകയും ചെയ്‌തു.
ഒരു കാൽ മുറിച്ചു മാറ്റിയിട്ടുള്ള പ്രതി ഭിന്നശേഷിക്കാരനാണെന്നും കാഴ്‌ച കുറവുണ്ടെന്നും സംഭവം മനഃപൂർവം അല്ല എന്നും അറിയാതെ സംഭവിച്ചതാണ് എന്നും പ്രതി കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ അന്നേ ദിവസം പ്രതി കുട്ടിയെ പിന്തുടർന്ന് വരികയായിരുന്നു എന്നും കുട്ടി ആദ്യം യാത്ര ചെയ്‌ത ബസിലും പ്രതി ഉണ്ടായിരുന്നു എന്നും കുട്ടിയുടെ അടുത്ത് വന്ന് ഇരുന്ന ശേഷം പ്രതി ബോധപൂർവം കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്‌പർശിക്കുകയാണ് ഉണ്ടായത് എന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഭിന്നശേഷിയും കാഴ്‌ചക്കുറവും ബോധപൂർവം കുറ്റം ചെയ്യുന്നതിന് ഒരു മറയായി ഉപയോഗിക്കാനാകില്ല എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെകെ അജിത് പ്രസാദ് ഹാജരായി.