ETV Bharat / health

ഇന്ത്യയില്‍ ചെറുപ്പക്കാർക്കിടയിൽ കാൻസർ വർധിക്കുന്നതായി പഠനം; കൂടുതല്‍ 40 വയസിന് താഴെയുള്ളവര്‍ - Rise In Cancer Incidences

author img

By ETV Bharat Kerala Team

Published : May 27, 2024, 2:30 PM IST

കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷന്‍റെ ഹെൽപ്പ്‌ലൈനിൽ അഭിപ്രായം തേടി വിളിച്ച കാൻസർ രോഗികളിൽ 20 ശതമാനവും 40 വയസിന് താഴെയുള്ളവര്‍.

CANCER MUKT BHARAT FOUNDATION  CANCER IN INDIA  CANCER PATIENTS  കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷന്‍
RISE IN CANCER INCIDENCES (Source: ETV Bharat)

ന്യൂഡൽഹി: ഇന്ത്യയിലെ കാൻസർ രോഗികളിൽ 20 ശതമാനവും 40 വയസിന് താഴെയുള്ളവരെന്ന്‌ കണ്ടെത്തല്‍. കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷന്‍റെ ഹെൽപ്പ്‌ലൈനിലേക്ക് വിളിച്ച രോഗികളുടെ ഡാറ്റയിലാണ്‌ വർധനവ് സൂചിപ്പിക്കുന്നത്‌. ഓങ്കോളജിസ്റ്റുകൾ ആരംഭിച്ച കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷന്‍റെ കണക്കനുസരിച്ച് മാർച്ച് 1-നും മെയ് 15-നും ഇടയിൽ 1,368 കോളർമാരാണുള്ളത്‌.

40 വയസിന് താഴെയുള്ള കാൻസർ രോഗികളിൽ 60 ശതമാനവും പുരുഷന്മാരാണെന്നും പഠനം വ്യക്തമാക്കുന്നു. ഏറ്റവുമധികംപേരിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് തലയിലും കഴുത്തിലുമുള്ള കാന്‍സറാണ്. 26 ശതമാനം പേരിലാണ് ഇതുള്ളത്. ഗ്യാസ്ട്രോഇന്‍റസ്റ്റൈനൽ അർബുദങ്ങൾ (16 ശതമാനം), സ്‌തനാർബുദം (15 ശതമാനം), രക്താർബുദം (9 ശതമാനം) എന്നിങ്ങനെയാണ് മറ്റ് കാന്‍സറുകള്‍ ബാധിച്ച രോഗികള്‍.

ഏറ്റവും കൂടുതൽ കോളുകൾ വന്നത് ഹൈദരാബാദിൽ നിന്നാണ്, തൊട്ടുപിന്നാലെ മീററ്റ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ നിന്നാണെന്ന്‌ എൻജിഒയുടെ പ്രസ്‌താവനയിൽ പറയുന്നു. രോഗികൾക്ക് സൗജന്യമായി അഭിപ്രായം തേടുന്നതിനായാണ്‌ ഹെൽപ്പ് ലൈൻ നമ്പർ (93-555-20202) ആരംഭിച്ചത്‌. ഇത് തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും.

കാൻസർ രോഗികൾക്ക്, പ്രമുഖ ഓങ്കോളജിസ്റ്റുകളുമായി നേരിട്ട് സംസാരിക്കാനോ അല്ലെങ്കിൽ അവരുടെ കാൻസർ ചികിത്സയെക്കുറിച്ച് ചർച്ച ചെയ്യാൻ വീഡിയോ കോൾ ചെയ്യാനോ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കാം. ഹെൽപ്പ് ലൈൻ നമ്പർ ആരംഭിച്ചതു മുതൽ, ഇന്ത്യയിലുടനീളമുള്ള കാൻസർ രോഗികൾക്കുള്ള പിന്തുണ സംവിധാനമാണിതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ദിവസവും നൂറുകണക്കിന് കോളുകൾ ലഭിക്കുന്നുണ്ടെന്നും കാൻസർ മുക്ത് ഭാരത് കാമ്പെയ്‌നിന്‍റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും സീനിയർ ഓങ്കോളജിസ്റ്റുമായ ഡോ. ആശിഷ് ഗുപ്‌ത പറഞ്ഞു.

'ചികിത്സയിൽ കൂടുതൽ ടാർഗെറ്റു ചെയ്‌ത കാൻസർ സമീപനം രൂപപ്പെടുത്താനും ഇന്ത്യയെ കാൻസർ മുക്തമാക്കാനും ഈ പഠനം സഹായിക്കുന്നു. തലയിലും കഴുത്തിലുമുള്ള അർബുദം ഏറ്റവും വ്യാപകമാണെന്ന് കണ്ടെത്തി, ഇത് ജീവിതശൈലി പരിഷ്‌ക്കരണം, വാക്‌സിനേഷൻ, സ്‌ക്രീനിംഗ് തന്ത്രങ്ങൾ എന്നിവയാൽ പൂർണ്ണമായും തടയാൻ കഴിയും. സ്‌തന, വൻകുടൽ അർബുദങ്ങൾ വളരെ കൂടുതലാണ്. ശരിയായ സ്‌ക്രീനിംഗ് സ്വീകരിക്കാത്തതിനാൽ ഏകദേശം 2/3 കാൻസറുകൾ കണ്ടെത്താന്‍ വൈകിയതായും ഡോ. ഗുപ്‌ത പറഞ്ഞു.

ഇന്ത്യയിൽ കണ്ടെത്തിയ കേസുകളിൽ 27 ശതമാനവും കാന്‍സറിന്‍റെ 1, 2 ഘട്ടങ്ങളിലാണെന്നും 63 ശതമാനം കാൻസർ ഘട്ടം 3 അല്ലെങ്കിൽ 4 ആണെന്നും പഠനം കണ്ടെത്തി. വിദ്യാഭ്യാസത്തിലൂടെയും നേരത്തെയുള്ള കണ്ടെത്തലിലൂടെയും വ്യക്തികളിലും സമൂഹങ്ങളിലും കാൻസർ രോഗബാധയും ആഘാതവും കുറയ്ക്കുകയാണ് കാൻസർ മുക്ത് ഭാരത് കാമ്പെയിൻ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ, സംഘടനയിലേക്ക് എത്തിയ കാൻസർ രോഗികളിൽ 67 ശതമാനവും സ്വകാര്യ ആശുപത്രികളിൽ നിന്ന് കാൻസർ ചികിത്സ സ്വീകരിക്കുന്നവരാണെന്ന് പഠനം വ്യക്തമാക്കുന്നു. 33 ശതമാനം പേർ സർക്കാർ ആശുപത്രികളിൽ നിന്ന് ചികിത്സ തേടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

'രാജ്യത്ത് വർധിച്ചുവരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, ഭക്ഷണ ശീലങ്ങളിലെ മാറ്റം, പ്രത്യേകിച്ച് അൾട്രാ പ്രോസസ് ചെയ്‌ത ഭക്ഷണത്തിന്‍റെ ഉപഭോഗം, ഉദാസീനമായ ജീവിതശൈലി എന്നിവയും ഉയർന്ന കാൻസർ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും, യുവതലമുറയിൽ കാൻസർ സാധ്യത തടയാൻ പുകയിലയുടെയും മദ്യത്തിന്‍റെയും ഉപയോഗം ഒഴിവാക്കുകയും വേണം.

ഹെൽപ്പ് ലൈൻ നമ്പർ പ്രമുഖ ഓങ്കോളജിസ്റ്റുകളിൽ നിന്ന് സൗജന്യ അഭിപ്രായം വാഗ്‌ദാനം ചെയ്യുന്നു. കാൻസർ രോഗനിർണയത്തിന്‍റെയും ചികിത്സയുടെയും സങ്കീർണതകൾ നാവിഗേറ്റ് ചെയ്യുന്ന രോഗികൾക്ക് നിർണായക മാർഗനിർദേശം നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.

ALSO READ: വിജയകരമായ നൂറ് റോബോട്ടിക് സർജറികൾ; കാൻസർ ചികിത്സയില്‍ ചരിത്രം രചിച്ച് ഒരു സര്‍ക്കാർ ആശുപത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.