പാലക്കാട്:വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന മാനസിക പ്രശ്‌നങ്ങളുളള വയോധികയ്ക്ക് സാന്ത്വനവുമായി തൃത്താല ജനമൈത്രി പൊലീസെത്തി. ജനമൈത്രി ബീറ്റ് ഓഫീസർമാരുടെ ഇടപെടലിലൂടെ വയോധികയ്ക്ക് അഭയകേന്ദ്രം ഒരുങ്ങി. പട്ടാമ്പി ഞാങ്ങാട്ടിരി ഓടിയൻ പടിയിൽ തമാസിക്കുന്ന ഓങ്ങനാട് മഠത്തിൽ അറുപത്തിരണ്ടുകാരി പ്രേമകുമാരിയെയാണ് അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.
കഴിഞ്ഞ ഒരു വർഷത്തോളമായി ഒറ്റയ്‌ക്കാണ് പ്രേമകുമാരി കഴിയുന്നത്. ഭർത്താവ് നേരത്തെ മരിച്ചു. ഒരു മകനുണ്ടെങ്കിലും വർഷങ്ങളായി വിവരമൊന്നുമില്ല. മാനസിക പ്രശനങ്ങളുള്ള ഇവർ ദിവസങ്ങൾക്ക് മുൻപ് മാനസിക വിഭ്രാന്തി കാണിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് തൃത്താല ജനമൈത്രി പോലീസിന്‍റെ നേതൃത്വത്തിൽ ഇവർക്ക് സുരക്ഷിതമായ അഭയകേന്ദ്രം ഒരുക്കിയത്. കൊടുങ്ങല്ലൂരിലുള്ള ദയ അഗതി മന്ദിരത്തിലേക്കാണ് പ്രേമകുമാരിയെ മാറ്റിയത്. പട്ടാമ്പി സ്വദേശി അലി തന്‍റെ ആബുലൻസ് ഇവരെ കൊണ്ടുപോകാൻ സൗജന്യമായി വിട്ട് നൽക്കുകയും ചെയ്‌തു. ദയ അഭയകേന്ദ്രത്തിൽ നൽകുന്ന ചികിത്സക്ക് ശേഷം പ്രേമകുമാരിയുടെ താൽപര്യം അനുസരിച്ച് തിരികെ വീട്ടിലേക്ക് അയക്കും.