കോഴിക്കോട്: ജെഡിഎസിനെ പുറത്താക്കാനുള്ള ആർജവം പിണറായി വിജയനില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. കൃഷ്‌ണൻകുട്ടി മന്ത്രിയായും ജെഡിഎസ് ബിജെപിയോടൊപ്പവും തുടരും. നിർണായകമായ രാഷ്ട്രീയ സാഹചര്യമായിട്ടും പിണറായി വിജയന് തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയെ വേദനിപ്പിക്കുന്ന ഒന്നും പിണറായി ചെയ്യില്ലെന്നും ആണും പെണ്ണും കെട്ട രാഷ്ട്രീയ നാടകമാണ് പിണറായി നടത്തുന്നതെന്നും കെ സുധാകരൻ പറഞ്ഞു. അതേസമയം കോൺഗ്രസിലെ ഐക്യക്കുറവ് പരിഹരിക്കണമെന്ന് കെ സുധാകരൻ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്‌തുകൊണ്ട് പ്രതികരിച്ചു.
കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി ശക്തമാക്കണം. കേരളത്തിൽ സിപിഎം-ബിജെപി ധാരണയുണ്ട്. ഈ സാഹചര്യം മനസിലാക്കണമെന്നും സുധാകരൻ പറഞ്ഞു. സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമായാണ് പിണറായി വിജയനും കെ സുരേന്ദ്രനും രക്ഷപ്പെടുന്നത്. സ്വർണക്കടത്തിൽ പിണറായി വിജയനും കൊടകര കേസിൽ സുരേന്ദ്രനും രക്ഷപ്പെട്ടത് ഇക്കാരണത്താലാണ്. പിണറായി വിജയൻ ജയിലിൽ പോകാത്തത് കേന്ദ്രത്തിലെ ബിജെപി സർക്കാരിന്‍റെ ഔദാര്യം കൊണ്ടാണെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു.
ഇഡി എന്തുകൊണ്ട് പിണറായി വിജയനെതിരെ അന്വേഷണം നടത്തുന്നില്ല. തനിക്കെതിരെ മോൻസൺ മാവുങ്കൽ കേസിൽ അടക്കം അന്വേഷണം നടത്തി. ഒന്നും കിട്ടിയില്ല. മാസപ്പടി വിവാദത്തില്‍ അച്ഛനും മകളും കൈക്കൂലി വാങ്ങിയെന്നും കെപിസിസി പ്രസിഡന്‍റ് വിമര്‍ശിച്ചു. എന്ത് സേവനം നൽകിയെന്ന് വീണ വിശദീകരിച്ചിട്ടില്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.