ETV Bharat / state

ഇനി 2029 ല്‍, വിശ്വാസവും നിഗൂഢതയും നിറഞ്ഞ ജാബ്രി ഉത്സവത്തെക്കുറിച്ചറിയാം...

author img

By

Published : Mar 10, 2023, 5:55 PM IST

Jabri Mahotsavam and its customs and Mysteries  Jabri Mahotsavam  customs and Mysteries  Jabri Mahotsavam celebrating once in 12 years  Mahotsavam celebrating once in 12 years  വ്യത്യസ്‌തമായ ആചാരങ്ങളും അടിമുടി നിഗൂഢതകളും  വ്യാഴവട്ടത്തിലൊരിക്കല്‍ നടക്കുന്ന ജാബ്രി മഹോത്സവം  ജാബ്രി മഹോത്സവം  കാടും മേടും താണ്ടി  ക്ഷേത്രത്തിനടുത്ത് ആചാരമിരിക്കുക  2 വർഷത്തിലൊരിക്കൽ നടക്കുന്ന  കാസർകോട്  ശിവ ക്ഷേത്രം  ക്ഷേത്രം
വിശ്വാസവും നിഗൂഢതയും നിറഞ്ഞ ജാബ്രി ഉത്സവത്തെക്കുറിച്ചറിയാം...

കാടും മേടും താണ്ടി ദിവസങ്ങളോളം ആരും കാണാതെ ക്ഷേത്രത്തിനടുത്ത് ആചാരമിരിക്കുക ഉള്‍പ്പടെ ആചാരങ്ങളിലെ വ്യത്യസ്തത കൊണ്ട് പ്രസിദ്ധമായ 12 വർഷത്തിലൊരിക്കൽ നടക്കുന്ന ജാബ്രി മഹോത്സവത്തിനെ ക്കുറിച്ച്

ജാബ്രി ഉത്സവത്തെക്കുറിച്ച് പ്രതികരിച്ച് പ്രദേശവാസി

കാസർകോട്: വന്യ മൃഗങ്ങളും ഇഴ ജന്തുക്കളുമുള്ള കാടുതാണ്ടണം, ദിവസങ്ങളോളം ആരും കാണാതെ ക്ഷേത്രത്തിനടുത്ത്‌ ആചാരമിരിക്കണം. തലമുടിയും മീശയുമടക്കം സകല രോമങ്ങളും വടിച്ച് ശുദ്ധരാകണം, പച്ചോലയിൽ നഗ്നരായി കിടക്കണം, സ്വയം പിണ്ഡമർപ്പിക്കണം.. ആചാരങ്ങളിലെ വ്യത്യസ്തത കൊണ്ട് വിശ്വാസവും നിഗൂഢതയും നിറഞ്ഞതാണ് ജാബ്രി ഗുഹയും നെട്ടണിഗെ മഹാദേവ ക്ഷേത്രവും ഇവിടുത്തെ ഉത്സവവും.

12 വർഷത്തിലൊരിക്കൽ നടക്കുന്ന ചടങ്ങാണ്‌ ജാബ്രി മഹോത്സവത്തെക്കുറിച്ചാണ് ഈ പറയുന്നത്. 2017ലാണ് അവസാനമായി ജാബ്രി മഹോത്സവം നടന്നത്. ഇനി 2029ലാണ് ഈ ഉത്സവം നടക്കുന്നത്. ശിവ ക്ഷേത്രം കേരളത്തിൽ ആണെങ്കിലും ജാബ്രി ഗുഹ കർണാടക വനത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെയും കർണാടകത്തിലെയും ആളുകൾ ഉത്സവത്തിനായി ഇവിടെ എത്താറുണ്ട്. കാസർകോട്‌ നഗരത്തിൽ നിന്ന്‌ 35 കിലോമീറ്റർ സഞ്ചരിച്ചാൽ നെട്ടണിഗെ മഹാദേവ ക്ഷേത്രത്തിലേക്ക്‌ എത്തും. ക്ഷേത്രത്തിൽ നിന്ന്‌ ഒൻപതു കിലോമീറ്റർ അകലെ മലമുകളിൽ കർണാടക വനപ്രദേശത്തെ ഗളിയാൽ എന്ന സ്ഥലത്താണ് ജാബ്രി ഗുഹ. ഈ ഗുഹയിൽ പൂജ അർപ്പിക്കുന്നതാണ്‌ മഹോത്സവത്തിന്റെ പ്രധാനപ്പെട്ട ചടങ്ങ്‌.

യാത്ര കാടും പടലും താണ്ടി: പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ചടങ്ങ് ആയതിനാൽ വഴികൾ എല്ലാം കാടുമൂടിയിട്ടുണ്ടാകും. ഈ വഴികളൊക്കെ വെട്ടി മൊഗെർ വിഭാഗക്കാരായ രണ്ടുപേരാണ്‌ കൊടുംകാട്‌ താണ്ടി ആദ്യം ഗുഹയിലെത്തേണ്ടത്‌. ഇവരെ 'കാപ്പടന്മാർ' എന്ന് വിളിക്കുന്നു. അവർ ഗുഹയിൽ നിന്ന്‌ തിരിച്ചെത്തിയാൽ ക്ഷേത്ര പുരോഹിതർ ജാബ്രി ഗുഹയിലേക്ക്‌ നീങ്ങും. ഗുഹയിലേക്ക് പ്രവേശനം ഇല്ലെങ്കിലും ഗുഹ സ്ഥിതി ചെയ്യുന്ന സ്ഥലം വരെ ആളുകൾക്ക് പോകാം. ഈ വഴിയിൽ വനംവകുപ്പിന്റെ റോഡുണ്ട്‌, പക്ഷേ, ആചാരപ്രകാരം ആദ്യം പോകുന്നവർ കാടുതാണ്ടി, പുതിയ വഴിവെട്ടണം.

വർഷങ്ങളായി മനുഷ്യസ്പർശമേൽക്കാത്ത ഗുഹാകവാടം വെട്ടിത്തെളിച്ച്‌ അതിലിറങ്ങണം. ശുചീകരിക്കണം.. പിന്നീട് തന്ത്രിമാർ അകത്തേക്ക്‌ കയറി മണ്ണ്‌ ശേഖരിച്ച്‌ തിരിച്ച്‌ നടന്ന്‌ അമ്പലത്തിലെത്തണം. ഗുഹക്കുള്ളിലെ മണ്ണാണ് പ്രസാദമായി നൽകുന്നതും. ഗുഹയിൽ നടക്കുന്ന കർമങ്ങൾ പുറത്ത് ആർക്കും അറിയില്ല. ഗുഹ നൂഴുന്ന കാപ്പടന്മാർക്ക് ക്ഷേത്രത്തിൽ അവകാശമുണ്ടെന്നും പറയപ്പെടുന്നു.

ആചാരങ്ങൾ ഇങ്ങനെ: പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെയാണ് കാപ്പടന്മാർ വ്രതം നോൽക്കുന്നത്. ഭക്ഷണം നൽകുന്ന ആളെ പോലും കാണാൻ പാടില്ല. ഗുഹാപ്രവേശനത്തിന്റെ ഒരു ദിവസം മുമ്പ് ഇവർ വഴിവെട്ടാൻ ഇറങ്ങും. രണ്ടുമണിക്കൂർ കാൽനടയായി സഞ്ചരിക്കണം. പിറ്റേന്നു പുതു വസ്ത്രവും അണിഞ്ഞു ഗുഹയിലേക്ക് പോകും. തീ പന്തം കത്തിച്ചാണ് യാത്ര.

ഗുഹയ്ക്ക് മുന്നിൽ എത്തിയാൽ പ്രാർഥിച്ചു നേരെ ഗുഹയിലേക്ക്. ആറടി നീളവും മൂന്നടി വീതിയുമാണ് ഗുഹ കാവടത്തിന്. അങ്ങനെ 12 വർഷത്തിനു ശേഷം കാപ്പടന്മാർ ആദ്യം പത്തടി താഴ്ചയുള്ള ഗുഹായിലേക്ക് ഇറങ്ങും. പിന്നീട് നടന്നു നീങ്ങും. പൂജക്കായി അന്തരീക്ഷം ഒരുക്കും. പിന്നാലെ പ്രധാന തന്ത്രിമാർ ഗുഹക്ക് അകത്തേക്ക് പ്രവേശിക്കും. പൂജ കഴിഞ്ഞു അവിടെയുള്ള മണ്ണുമായാണ് പിന്നീടുള്ള മടക്കം. ഇതിനായി ഭക്ത ജനങ്ങൾ പുറത്ത് പ്രതീക്ഷയോടെ നിൽക്കുന്നുണ്ടാകും.

ഐതിഹ്യം ഇങ്ങനെ: ഖരാസുര എന്ന രാക്ഷസൻ പാപ പരിഹാരത്തിനായി ശിവനെ ധ്യാനിച്ച് മൂന്നു ശിവ ലിംഗങ്ങളെ ആവശ്യപ്പെട്ടു. കാശിയിൽ നിന്നും രണ്ടു ശിവ ലിംഗങ്ങൾ കയ്യിലും ഒന്ന് വായയിലും കൊണ്ട് വരുന്നതിനിടയിൽ ജാബ്രി കുന്നിൽ വെളിച്ചം കണ്ടു. രാക്ഷസൻ തല ഉയർത്തി നോക്കിയപ്പോൾ വായിലുണ്ടായ ശിവലിംഗം ഭൂമിയിൽ സ്പർശിക്കുകയും അത് നെട്ടണിഗയിൽ ഉത്ഭവിക്കുകയും ചെയ്തു.

ഒരു ദിവസം നിട്ടോണി മൊഗേര വംശജർ കിഴങ്ങ് കിളയ്ക്കുന്ന സമയത്ത് കത്തി ശിവ ലിംഗത്തിൽ സ്പർശിക്കുകയും രക്തം വരികയും ചെയ്തു. ഇത് കണ്ട് ഭയന്ന് ഇക്കാര്യം മുതിർന്നവരെ അറിയിച്ചു. അവർ നാട് ഭരിച്ചിരുന്ന നീലേശ്വരം രാജാവിനെ അറിയിക്കുകയും രാജാവ് വന്ന് പരിശോധിച്ച് അതേ സ്ഥലത്ത് തന്നെ അമ്പലം പണിയുകയും ചെയ്തു. നിട്ടോണിയിൽ നിന്നാണ് ഇന്ന് അറിയപ്പെടുന്ന നെട്ടണിഗ എന്ന പേരുണ്ടായതെന്നും പറയപ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.