ഇടുക്കി: തോട്ടം മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കാടിറങ്ങി വന്ന കാട്ടാന കടകൾക്ക് നാശനഷ്‌ടം വരുത്തുകയും അടുക്കളത്തോട്ടവും നശിപ്പിക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം ഗൂഡാർവിള എസ്‌റ്റേറ്റിൽ പുലർച്ചെ മൂന്നു മണിയോടെ എത്തിയ ഒറ്റയാനാണ് പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ കടകളുടെ ഷട്ടറുകൾ തകർത്തത്.
അളകർ സ്വാമി, വിനോദ് എന്നിവരുടെ കടകളുടെ ഷട്ടറുകളാണ് തകർത്തത്. ഷട്ടറിന് സമീപത്തെ ഇലക്‌ട്രിക് സ്വിച്ച് തകർന്നതോടെ ആനയ്‌ക്ക് വൈദ്യുതാഘാതം ഏറ്റതാകാം പിൻതിരിഞ്ഞു പോകാൻ കാരണമെന്നാണ് കരുതുന്നത്. സമീപത്തെ തൊഴിലാളികളുടെ അടുക്കളത്തോട്ടവും നശിപ്പിച്ചാണ് കാട്ടാന കാടുകയറിയത്.
തോട്ടം തൊഴിലാളികളിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം ഉപയോഗിച്ചാണ് വ്യാപാരികൾ ഉപജീവനം നടത്തുന്നത്. വന്യമൃഗങ്ങളുടെ ശല്യം കുറയ്‌ക്കാൻ വനം വകുപ്പും ബന്ധപ്പെട്ട അധികാരികളും നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.