ETV Bharat / sports

WTC Final | 'ആ തന്ത്രം പാളിപ്പോയി'; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ രോഹിതിന്‍റെ തീരുമാനത്തിനെതിരെ രവി ശാസ്‌ത്രി

author img

By

Published : Jun 8, 2023, 2:10 PM IST

WTC Final  wtc final 2023  ravi shastri  rohit sharma  ravi shastri about rohit sharma captaincy  india vs australia  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍  ഇന്ത്യ vs ഓസ്‌ട്രേലിയ  രോഹിത് ശര്‍മ  രവി ശാസ്‌ത്രി
rohit sharma

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ ഒന്നാം ദിനത്തില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 327 റണ്‍സ് നേടിയാണ് ഓസ്‌ട്രേലിയ കളിയവസാനിപ്പിച്ചത്.

ഓവല്‍: ഇന്ത്യന്‍ ടീമിന് അത്ര ശുഭകരമായിരുന്നില്ല കെന്നിങ്‌ടണ്‍ ഓവലില്‍ പുരോഗമിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ ഒന്നാം ദിനം. ടോസ് നേടി ആദ്യം ബൗളിങ്ങ് തെരഞ്ഞെടുത്ത നായകന്‍ രോഹിത് ശര്‍മയുടെ പ്രതീക്ഷ കാക്കുന്ന പ്രകടനം നടത്താന്‍ മത്സരത്തിന്‍റെ ആദ്യ മണിക്കൂറുകളില്‍ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചത്. ലഞ്ചിന് മുന്‍പ് ഓസ്‌ട്രേലിയയുടെ രണ്ട് വിക്കറ്റും അതിന് ശേഷമുള്ള ഇടവേളയ്‌ക്ക് ശേഷം ഒരു വിക്കറ്റും മാത്രമാണ് ഇന്ത്യയ്ക്ക്‌ നേടാനായത്.

പിന്നീട് സ്റ്റീവ് സ്‌മിത്തും (95 നോട്ട് ഔട്ട്) ട്രാവിസ് ഹെഡും (146 നോട്ട് ഔട്ട്) നിലയുറപ്പിച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാരും കളി മറന്നു. ഒന്നാം ദിനത്തില്‍ തന്നെ കളി കൈവിട്ട അവസ്ഥയിലായിരുന്നു പിന്നീട് മൈതാനത്ത് ഇന്ത്യന്‍ താരങ്ങളെ കാണാന്‍ കഴിഞ്ഞത്. ഒരു ഘട്ടത്തില്‍ 76-3 എന്ന നിലയിലേക്ക് വീണ ഓസ്‌ട്രേലിയ പിന്നീട് വിക്കറ്റൊന്നും നഷ്‌ടപ്പെടാതെ 251 റണ്‍സ് കൂടിച്ചേര്‍ത്ത് 3-327 എന്ന നിലയിലാണ് ഒന്നാം ദിനം കളിയവസാനിപ്പിച്ചത്.

ആദ്യ ദിനത്തില്‍ കളിയവസാനിപ്പിച്ചതിന് പിന്നാലെ ഫൈനല്‍ മത്സരത്തില്‍ ടോസ് നേടി ആദ്യം ബൗളിങ് തെരഞ്ഞെടുത്ത നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനത്തില്‍ അതൃപ്‌തി വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രി രംഗത്തെത്തിയിരുന്നു. ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുത്തതിലൂടെ തന്നെ ഇന്ത്യയ്‌ക്ക് കളിയിലെ ആധിപത്യം നഷ്‌ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മത്സരശേഷം ഐസിസിയോട് സംസാരിക്കവെയാണ് രവി ശാസ്‌ത്രിയുടെ പ്രതികരണം.

'പോസിറ്റീവ് മാനസികാവസ്ഥയായിരുന്നെങ്കില്‍, എന്ത് വന്നാലും നിങ്ങള്‍ ആദ്യം ബാറ്റ് ചെയ്യാനായിരുന്നു തീരുമാനിക്കേണ്ടത്. മത്സരത്തിന്‍റെ ആദ്യ സെഷനില്‍ തന്നെ കണ്‍ട്രോള്‍ നേടി 250-260 അതുപോലൊരു സ്‌കോര്‍ അടിച്ചെടുക്കാന്‍ ശ്രമിക്കണമായിരുന്നു.

ഇപ്പോള്‍ കളിയുടെ ആധിപത്യം ഓസ്‌ട്രേലിയയുടെ കയ്യിലാണ്. ഇന്ത്യയുടെ നിയന്ത്രണം ഇപ്പോള്‍ അവരിലാണ്. മനോഹരമായാണ് അവര്‍ ബാറ്റ് ചെയ്യുന്നത്. ആദ്യ സെഷനിലെ ബാറ്റിങ്ങാണ് അവരുടെ കുതിപ്പിനുള്ള അടിത്തറ പാകിയത്' -ശാസ്‌ത്രി പറഞ്ഞു.

രണ്ടാം ദിനത്തിന്‍റെ തുടക്കത്തില്‍ പുതിയ പന്ത് പരമാവധി പ്രയോജനപ്പെടുത്തി വിക്കറ്റ് നേടുന്നതിലൂടെ മാത്രമെ ഇന്ത്യയ്‌ക്ക് ഇനി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കൂവെന്നും ശാസ്‌ത്രി വ്യക്തമാക്കി. 'വിക്കറ്റുകള്‍ നേടുന്നതിനെ കുറിച്ചാകണം ഇനി ചിന്തിക്കേണ്ടത്. സാഹചര്യങ്ങള്‍ അനുകൂലമാകുന്നതിനായി കാത്തിരുന്നാല്‍ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകാന്‍ സാധ്യതയില്ല.

രണ്ടാം ദിനത്തില്‍ ചായയ്‌ക്ക് പിരിയും മുന്‍പ് 200 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനാകും അവരുടെ ശ്രമം. അതുകൊണ്ട് തന്നെ ആദ്യ 45 മിനിറ്റിനുള്ളില്‍ പരമാവധി വിക്കറ്റുകള്‍ നേടാനാകണം ഇന്ത്യന്‍ ടീം ശ്രമിക്കേണ്ടത്. രണ്ടാം ദിവസത്തിന്‍റെ ആദ്യ സെഷനില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടാനായില്ലെങ്കില്‍ ഇന്ത്യയ്‌ക്ക് ജയം നേടുക എന്നത് ഏറ്റവും കഠിനമായ കാര്യമായി മാറും' -ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു.

Also Read : WTC Final |താളം കണ്ടെത്താനാകാതെ പേസര്‍മാര്‍; അശ്വിനെ ഒഴിവാക്കിയതില്‍ വിമര്‍ശനം, മറുപടിയുമായി ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.