ജയ്‌പൂർ: നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജസ്ഥാനില്‍ വമ്പൻ വാഗ്‌ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക. സ്ത്രീകളെയും വിദ്യാർഥികളെയും കൂടുതല്‍ പരിഗണിക്കുന്നവെന്ന സൂചന നല്‍കിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഒന്നാം വർഷ കോളജ് വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്, എല്ലാ വിദ്യാർഥികൾക്കും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം, കുടുംബനാഥയ്ക്ക് പ്രതിവർഷം 10000 രൂപ, സർക്കാർ ജീവനക്കാർക്ക് വാർധക്യ പെൻഷൻ പദ്ധതി, പ്രകൃതി ദുരന്തങ്ങൾ മൂലമുള്ള നാശനഷ്‌ടങ്ങൾക്ക് 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ,
1.4 കോടി കുടുംബങ്ങൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിൻഡർ, കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ പശുവിന്‍റെ ചാണകം തുടങ്ങി വമ്പൻ വാഗ്‌ദാനങ്ങളാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചത്. ഈ വാഗ്‌ദാനങ്ങൾ നടപ്പാക്കുന്നതിനായി നിയമസഭ മണ്ഡലങ്ങളില്‍ പ്രത്യേകം ക്യാമ്പുകൾ നടത്തുമെന്നും അശോക് ഗെലോട്ട് ജയ്‌പൂരില്‍ നടത്തിയ വാർത്ത സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
രാജസ്ഥാനില്‍ 200 നിയമസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 25ന് നടക്കും. ഡിസംബർ മൂന്നിന് ഫലപ്രഖ്യാപനം. 2018ല്‍ 100 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. ബിജെപി 73 സീറ്റുകളുമായി പ്രതിപക്ഷത്തിരുന്നു.