ETV Bharat / health

പുകയില ഉപഭോഗവും ക്യാന്‍സറിന്‍റെ നീരാളിപ്പിടുത്തവും; അര്‍ബുദ രോഗ വിദഗ്‌ധന്‍ പറയുന്നതിങ്ങനെ - The Cancerous Tentacles Of Tobacco

author img

By ETV Bharat Kerala Team

Published : May 24, 2024, 10:55 PM IST

നമ്മുടെ രാജ്യത്തെ പുകവലിക്കാരുടെ അവസ്ഥയെക്കുറിച്ചും അര്‍ബുദം എന്ന മഹാവിപത്തിന്‍റെ ദുരിതങ്ങള്‍ എങ്ങനെ കുറയ്ക്കാമെന്നത് സംബന്ധിച്ചും ചെന്നൈ അപ്പോളോ പ്രോട്ടോണ്‍ അര്‍ബുദ കേന്ദ്രത്തിലെ പ്രൊഫസറും മുതിര്‍ന്ന റേഡിയേഷന്‍ ഓങ്കോളജിസ്‌റ്റ് കണ്‍സള്‍ട്ടന്‍റുമായ ഡോ.ശ്രീനിവാസ് ചിലുകുരി ഇടിവി ഭാരതിനോട്.

Tobacco Consumption  പുകയില ഉപഭോഗം  ഡോ ശ്രീനിവാസ് ചിലുകുരി  Radiation Oncologist
പുകയില ഉപഭോഗത്തിന്‍റെ അര്‍ബുദ സ്‌പര്‍ശം; അര്‍ബുദ രോഗ വിദഗ്ദ്ധന്‍റെ കര്‍മ്മ പദ്ധതിയ്ക്കുള്ള ആഹ്വാനം (ETV Bharat)

ചെന്നൈ: ഇന്ത്യ പുകയില ചവയ്ക്കുന്നവരുടെ തലസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് ഡോ.ശ്രീനിവാസ് ചിലുകുരി. ചെന്നൈ അപ്പോളോ പ്രോട്ടോണ്‍ കാന്‍സര്‍ സെന്‍ററിലെ റേഡിയേഷന്‍ ഓങ്കോളജി കണ്‍സള്‍ട്ടന്‍റാണ് ഡോ. ചിലുകുരി. രാജ്യത്തെ 42 ശതമാനം പുരുഷന്‍മാരും പതിനെട്ട് ശതമാനം സ്‌ത്രീകളും ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗിക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡിന് ശേഷം പുകയില ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഒരു പതിറ്റാണ്ടോളം പുകയില ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായ ശേഷമാണ് ഈ കുതിപ്പെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ജനസംഖ്യയുടെ 27ശതമാനവും പുകയില ഉപയോഗിക്കുന്നു. ഇത് രാജ്യത്തെ യുവാക്കളുടെ ഭാവിയെ സംബന്ധിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്ന കണക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പുകവലിയും പുകവലി ഇതര രൂപത്തിലുമായി രണ്ട് തരത്തിലാണ് രാജ്യത്ത് പുകയില ഉപയോഗിക്കുന്നത്. പുകവലിയുടെ രൂപത്തിലും അല്ലാതെയും, സിഗററ്റുകള്‍, ബീഡികള്‍, ഹുക്ക, ആധുനിക രൂപമായ ഇ സിഗററ്റ് വേപ്പിങ്ങുകളും വരെയെത്തി നില്‍ക്കുന്നു അത്. പുകവലിയിതര പുകയില ഉപഭോഗത്തില്‍ പുകയിലെ ചവയ്ക്കല്‍, വായില്‍ പുകയില തിരുകല്‍, തുടങ്ങിയവയാണ് പ്രധാനമായും ഉള്ളത്. ഇവയാണ് ഏറെ അപകടകരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പുകയിലയില്‍ നിക്കോട്ടിന്‍ മാത്രമല്ല ഉള്ളത്. 70 ശതമാനവും കാഴ്‌സിനോജനുകളും ഇവയിലടങ്ങിയിരിക്കുന്നു. ശ്വാസകോശത്തിലെയും വായിലെയും അര്‍ബുദങ്ങള്‍ക്കപ്പുറം തൊണ്ട, അന്നനാളം, വയര്‍, കരള്‍, വൃക്കകള്‍, പാന്‍ക്രിയാസ്, മൂത്രാശയം, ഗര്‍ഭാശയമുഖം എന്നിവയിലെ അര്‍ബുദങ്ങള്‍ക്കും പുകയില കാരണമാകുന്നു.

അര്‍ബുദ മരണങ്ങളിലെ മുപ്പത് ശതമാനവും പുകയില ജന്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഫലപ്രദമായ നിവാരണ പ്രവര്‍ത്തനങ്ങളിലൂടെ ഇതിനെ പ്രതിരോധിക്കാനാകുമെന്നും അദ്ദേഹം അടിവരയിട്ട് പറയുന്നുണ്ട്.

ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കുന്നുണ്ടെങ്കിലും രാജ്യത്ത് പുകയില ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നു. ബിഹാര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവടങ്ങളില്‍ പുകയില ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ട്. ഇവിടങ്ങളില്‍ അന്‍പത് ശതമാനം പുരുഷന്‍മാരും പുകയില ഉപയോഗിക്കുന്നു.

അഭിമുഖത്തിന്‍റെ പ്രസക്‌ത ഭാഗങ്ങള്‍

  • പുകവലി സാധാരണമെന്ന് കരുതുന്ന പുത്തന്‍ തലമുറയ്ക്ക് എന്ത് സന്ദേശമാണ് നല്‍കാനുള്ളത്?

എന്താണ് നമ്മെ ബാധിക്കുന്നതെന്ന് യുവാക്കള്‍ തിരിച്ചറിയണം. ദീര്‍ഘകാലത്തേക്ക് എന്താണ് ആരോഗ്യകരമെന്നും മനസിലാക്കണം. നിരവധി ലഹരികള്‍ക്ക് അടിമപ്പെടുമ്പോള്‍ അത് താത്ക്കാലിക സുഖം നല്‍കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് നിങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. മാനസിക ശാരീരിക ആരോഗ്യത്തിന് വേണ്ടി പുകവലി ഉപേക്ഷിക്കണം. പുകവലിയുടെ അപ്രമാദിത്വം അവസാനിപ്പിക്കുന്നതിന് കാര്യക്ഷമമായ നടപടികള്‍ വേണം. മാധ്യമങ്ങളും സര്‍ക്കാരും സമൂഹവും പുകയില ഉപഭോഗത്തിന്‍റെ അപകടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണം.

  • പുകവലി ഗര്‍ഭിണികളെ എങ്ങനെയാണ് ബാധിക്കുന്നത്?

ഗര്‍ഭകാലത്തെ പുകവലിയും മദ്യപാനവും ഗര്‍ഭസ്ഥ ശിശുവിന് വലിയ വെല്ലുവിളികളാണ് സൃഷ്‌ടിക്കുന്നത്. ഇത് ഗര്‍ഭച്ഛിദ്രത്തിനും പൂര്‍ണവളര്‍ച്ചയെത്തും മുമ്പുള്ള പ്രസവത്തിനും ഇടയാക്കിയേക്കാം. ഗര്‍ഭകാലത്ത് പുകവലിക്കുന്നതിലൂടെ മരണത്തിലേക്ക് പോലും പോകാനുള്ള സാഹചര്യമുണ്ടാകും. കാരണം പുകവലിക്കുന്നതിലൂടെ ശ്വാസകോശം ദുര്‍ബലമാകുകയും ശരിയായി ശ്വസിക്കാന്‍ സാധിക്കാതെ അവിചാരിതമായി മരണം പോലും സംഭവിക്കാം. ഇതിനെല്ലാം പുറമെ അനാരോഗ്യമുള്ള കുഞ്ഞിന്‍റെ പിറവിക്കും പുകവലി കാരണമാകുന്നു.

  • രാജ്യത്തെ പുകയില ഉപഭോഗം എങ്ങനെ കുറയ്ക്കാനാകും?

തീവ്രമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്നാണ് ഡോ. ചിലുകുരിയുടെ അഭിപ്രായം. യുവതലമുറയെ ഈ പുകയില അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ച് ആരോഗ്യകരമായ പുകവലി രഹിത ഇന്ത്യയ്ക്കായി എല്ലാവരും ഒത്തൊരുമിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താം.

  • പുകയില, മദ്യ ഉപഭോഗത്തിലെ പ്രാഥമിക വ്യത്യാസം എന്താണ്?

മദ്യ ഉപഭോഗത്തിന്‍റെ ദൂഷ്യങ്ങള്‍ പുറത്ത് വരാന്‍ കാലങ്ങള്‍ എടുക്കും. എന്നാല്‍ കുറച്ച് വര്‍ഷം മാത്രം ഉപയോഗിക്കുന്നത് കൊണ്ട് തന്നെ പുകവലി മാരകരോഗമായ അര്‍ബുദം സമ്മാനിക്കും. അഞ്ച് മുതല്‍ ഏഴ് വര്‍ഷം കൊണ്ട് തന്നെ അര്‍ബുദ കോശങ്ങള്‍ രൂപപ്പെടാം. അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

Also Read: പുകവലി സ്‌ട്രോക്കിന്‍റെ സാധ്യത കൂട്ടുമോ ? ; പഠനങ്ങൾ പറയുന്നതിങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.