കേരളം

kerala

'ആ ബാഗ് തിരികെ കിട്ടുന്നതുവരെ ടെൻഷനായിരുന്നു, യഥാർഥ ഹക്കീമിനെ എന്നെങ്കിലും കണ്ടാൽ ഓടിപ്പോയി മുത്തംനൽകും...' - gokul as hakkim in Aadujeevitham

By ETV Bharat Kerala Team

Published : Mar 30, 2024, 4:32 PM IST

ഹക്കീം എന്ന വേഷത്തിനപ്പുറം പാർടൈം അസിസ്റ്റന്‍റ് ഡയറക്‌ടർ, സംവിധായകൻ ബ്ലെസിയുടെ ബാഗ് മരുഭൂമിയിൽ കൊണ്ട് കളഞ്ഞ നിമിഷം, ദേഹത്ത് മണ്ണുമൂടുന്ന രംഗത്തിൽ കണ്ണ് തുറന്നിരിക്കണമായിരുന്നു... 'ആടുജീവിതം' ഓർമകൾ പങ്കുവച്ച് ഗോകുൽ

GOKUL ABOUT AADUJEEVITHAM  HAKKIM IN AADUJEEVITHAM  AADUJEEVITHAM THE GOAT LIFE MOVIE  PRITHVIRAJ BLESSY MOVIE
GOKUL AS HAKKIM IN AADUJEEVITHAM

ഗോകുൽ ഇടിവി ഭാരതിനോട്

ലയാള സിനിമാസ്വാദകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പ് അവസാനിച്ച ദിവസമായിരുന്നു മാർച്ച് 28. അതെ, കാത്തിരിപ്പിനൊടുവിൽ ആടുജീവിതം എന്ന സിനിമ തിയേറ്ററുകളിലേക്ക് എത്തിയ ദിവസം. വായിച്ചറിഞ്ഞ നജീബിന്‍റെ ജീവിതകഥ തിരശീലയിൽ കാണാൻ തിയേറ്ററുകളിലേക്ക് ജനപ്രവാഹമാണ്.

പൃഥ്വിരാജിനെ നജീബാക്കി ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം സിനിമയിൽ പ്രേക്ഷകരുടെ കണ്ണുടക്കിയ ഒരു പയ്യനുണ്ട്, ഗോകുൽ. ഹക്കീം എന്ന കഥാപാത്രത്തെ കാഴ്‌ചക്കാരിലേക്ക് അത്രയേറെ ആഴത്തിൽ തറപ്പിച്ച നടൻ. ആടുജീവിതം സിനിമയെ കുറിച്ചും തന്‍റെ കഥാപാത്രത്തെ കുറിച്ചും ഇടിവി ഭാരതിനോട് മനസുതുറക്കുകയാണ് ഗോകുൽ.

കോഴിക്കോട് സ്വദേശിയായ ഗോകുലിന്‍റെ രണ്ടാമത്തെ സിനിമയാണ് ആടുജീവിതം. ഒന്നാംവർഷ ബിരുദ പഠനത്തിനിടെ ആയിരുന്നു ഗോകുലിനെ തേടി ആടുജീവിതത്തിലെ കഥാപാത്രം എത്തുന്നത്. അതോടെ പഠനം മുടങ്ങി. പിന്നീട് ആറ് വർഷത്തെ നീണ്ട തപസ്യ ആയിരുന്നു.

നജീബ് എന്ന കഥാപാത്രത്തിനായി പൃഥ്വിരാജ് എത്രത്തോളം ശാരീരിക മാറ്റങ്ങളിലൂടെ കടന്നുപോയോ അത്രത്തോളം തന്നെ ഗോകുലും ചെയ്‌തിട്ടുണ്ട്. ശരീരഭാരം കുറച്ചപ്പോൾ ഉണ്ടായ ക്ഷീണവും മാനസിക സമ്മർദവും എല്ലാം സിനിമയ്‌ക്ക് വേണ്ടി ആകുമ്പോൾ ബുദ്ധിമുട്ടായി തോന്നിയില്ലെന്ന് ഗോകുൽ പറയുന്നു. ഹക്കീം എന്ന യഥാർഥ മനുഷ്യൻ അനുഭവിച്ച കഷ്‌ടതകൾ ഓർക്കുമ്പോൾ താൻ എത്രയോ ചെറിയ കാര്യമാണ് ചെയ്യുന്നതെന്ന തോന്നൽ ഉണ്ടാകും.

സിനിമയിൽ പര്യവസാനം ഉണ്ടെങ്കിലും ഹക്കീം എന്ന റിയൽ ലൈഫ് കഥാപാത്രത്തിന്‍റെ കഥ ഇപ്പോഴും ദുരൂഹമാണ്. എപ്പോഴെങ്കിലും ഹക്കീമിനെ കാണാൻ ഒരു അവസരം ഉണ്ടായാൽ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് മുത്തം നൽകുകയാകും ചെയ്യുകയെന്ന് ഗോകുൽ പറഞ്ഞു. ആടുജീവിതത്തിന്‍റെ സെറ്റിൽ നടൻ മാത്രമായിരുന്നില്ല ഗോകുൽ കേട്ടോ!

അഭിനയിക്കാത്ത സമയങ്ങളിൽ ഈ സിനിമയുടെ സഹസംവിധായക കുപ്പായവും ഗോകുൽ അണിഞ്ഞുനോക്കി. ഒരിക്കൽ സംവിധായകൻ ബ്ലെസി ഏൽപ്പിച്ച അദ്ദേഹത്തിന്‍റെ ഒരു ബാഗ് തന്‍റെ പക്കൽ നിന്നും മരുഭൂമിയിൽ എവിടെയോ നഷ്‌ടപ്പെട്ട കഥയും ഗോകുൽ വിവരിച്ചു. ബ്ലെസിയുടെ ഫോണും താക്കോലും വസ്‌ത്രങ്ങളും എല്ലാം അടങ്ങിയ ബാഗ് ആയിരുന്നു അത്. കളഞ്ഞുപോയ ബാഗ് തിരികെ ലഭിക്കുന്നത് വരെ താൻ അനുഭവിച്ച മാനസിക സമ്മർദം വളരെ വലുതായിരുന്നെന്ന് താരം ഓർത്തെടുത്തു.

ചിത്രത്തിൽ ഹക്കീമിന്‍റെ കഥാപാത്രം മരുഭൂമിയിൽ വച്ച് മണലിനടിയിലാകുന്ന ഒരു രംഗമുണ്ട്. ആ രംഗത്തിൽ ഹക്കീമിന്‍റെ കണ്ണ് തുറന്നിരിക്കുന്നതായി കാണാം. ആ രംഗത്തിനു വേണ്ടി പ്രോസ്‌തെറ്റിക് മേക്കപ്പിന്‍റെ സഹായമാണ് സ്വീകരിച്ചത്. രഞ്ജിത്ത് അമ്പാടി എന്ന മേക്കപ്പ് ആർട്ടിസ്റ്റിന്‍റെ കരവിരുത് കൂടിയാണത് കാണിക്കുന്നത്. അടച്ച കണ്ണിനു മുകളിൽ മറ്റൊരു കണ്ണ് വച്ച് പിടിപ്പിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details