കേരളം

kerala

സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു; പ്രതികള്‍ ഒളിവില്‍

By

Published : Mar 7, 2023, 3:16 PM IST

Updated : Mar 7, 2023, 3:40 PM IST

സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവറായ യുവാവ് മരിച്ചു. ചേർപ്പ് സ്വദേശി സഹറാണ് മരിച്ചത്. ഫെബ്രുവരി 18നാണ് സഹര്‍ മര്‍ദനത്തിന് ഇരയായത്. ആക്രമണ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതികളായ ആറ് പേര്‍ ഒളിവില്‍.

Bus driver dies after moral attack  സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു  ബസ് ഡ്രൈവറായ യുവാവ് മരിച്ചു  ചേർപ്പ്  ശിവരാത്രി  സദാചാര ആക്രമണം  moral attack  തൃശൂര്‍ വാര്‍ത്തകള്‍
മരിച്ച ചേർപ്പ് സ്വദേശി സഹര്‍ (32)

തൃശൂര്‍:തിരുവാണിക്കാവിൽ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു. ചേർപ്പ് സ്വദേശിയായ സഹറാണ് (32) ആണ് മരിച്ചത്. തൃശൂർ - തൃപ്രയാർ പാതയിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് സഹര്‍.

ഫെബ്രുവരി 18നാണ് സഹര്‍ ആക്രമണത്തിന് ഇരയായത്. ശിവരാത്രി ദിവസം രാത്രി ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ച് ആറ് പേരടങ്ങുന്ന സംഘമാണ് സഹറിനെ മര്‍ദനത്തിന് ഇരയാക്കിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:ശിവരാത്രി ദിവസം അര്‍ധ രാത്രി ക്ഷേത്ര പരിസരത്ത് നില്‍ക്കുന്ന സഹറിനെ സംഘം ചോദ്യം ചെയ്യുകയും തുടര്‍ന്ന് മര്‍ദനത്തിന് ഇരയാക്കുകയുമായിരുന്നു. മര്‍ദനമേറ്റതിനെ തുടര്‍ന്ന് വീട്ടിലെത്തിയ സഹര്‍ രാത്രി ഉറങ്ങാന്‍ കിടന്നു. തുടര്‍ന്ന് പുലര്‍ച്ചയോടെ വേദന കൊണ്ട് പുളഞ്ഞ സഹര്‍ നിലവിളിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് കുടുംബം ഉടന്‍ തന്നെ കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയതിന് ശേഷം മികച്ച ചികിത്സ നല്‍കാനായി തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഒരാഴ്‌ചയ്‌ക്കിടെ സഹറിന്‍റെ ആരോഗ്യ നില വഷളായി.

ഇതേ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് സഹര്‍ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സഹറിനെ മര്‍ദനത്തിനിരയാക്കിയ സംഘത്തിനെതിരെ വധക്കേസിന് പൊലീസ് കേസെടുക്കും. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

കേസിലെ പ്രതികളായ ആറ് പേരും ഒളിവിലാണ്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.

കേരളവും സദാചാര ഗുണ്ടായിസവും:സംസ്ഥാനത്ത് സദാചാര പൊലീസ് ചമഞ്ഞുള്ള മര്‍ദനങ്ങളും ഗുണ്ടായിസവും ദിനംപ്രതി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കണ്ണൂരില്‍ രാത്രി കടല്‍ പാലം കാണാന്‍ പോയ ദമ്പതികളെ മര്‍ദിച്ച സംഭവവും തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കല്‍ കോളജിലെ നഴ്‌സായ യുവതിക്കും ഭര്‍ത്താവിനും മര്‍ദനമേറ്റ സംഭവവുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. തിരുവനന്തപുരത്ത് കടലുകാണിക്കപ്പാറ കാണാനെത്തിയ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് എതിരെയും സദാചാര പൊലീസ് ചമഞ്ഞ് മര്‍ദനമുണ്ടായതും ഈ അടുത്ത കാലത്താണ്.

കൊല്ലം ജില്ലയിലും ഇതേ അവസ്ഥ തന്നെയാണ് പരവൂര്‍ തെക്കും ഭാഗം ബീച്ചില്‍ എത്തിയ അമ്മയ്‌ക്കും മകനും നേരെയായിരുന്നു സദാചാര പൊലീസ് ചമഞ്ഞുള്ള മര്‍ദനം. എഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ അമ്മയേയും മകനെയും മര്‍ദിച്ചുവെന്ന് മാത്രമല്ല ഇരുവരും സഞ്ചരിച്ച കാറും അടിച്ച് തകര്‍ത്തിരുന്നു. കൂടെയുള്ള സ്‌ത്രീ അമ്മയാണെന്ന് തെളിയിക്കുന്ന രേഖ വേണമെന്ന് ആക്രമി ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ അമ്മയും മകനും പൊലീസില്‍ പരാതി നല്‍കി.

പത്തനംതിട്ടയിലും സമാന സംഭവങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണിലാണ് സദാചാര പൊലീസ് ചമഞ്ഞ യുവാക്കളുടെ മര്‍ദനത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. പോരുംവഴി സ്വദേശിയായ യുവാവാണ് മര്‍ദനത്തിന് ഇരയായത്.

രാത്രിയില്‍ അടൂര്‍ ബസ് സ്റ്റാന്‍റില്‍ എത്തിയ യുവാവിന് നാട്ടിലേക്ക് മടങ്ങാന്‍ ബസ് ലഭിക്കാത്തതിനെ തുടര്‍ന്ന് കുടമുക്കിലുള്ള സഹോദരിയുടെ വീട്ടിലേക്ക് നടന്ന് പോയപ്പോഴാണ് റോഡരികിലെ കലുങ്കിലിരുന്ന സംഘം യുവാവിനെ മര്‍ദനത്തിന് ഇരയാക്കിയത്.

കേരളത്തിന് അപമാനമായി സദാചാര പൊലീസ്: കേരളത്തിന്‍റെ വിവിധയിടങ്ങളിലായി ഉയര്‍ന്ന് വരുന്ന സദാചാര ആക്രമണങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള സമയം അതിക്രമിച്ചിട്ടുണ്ട്. സദാചാര മര്‍ദനങ്ങള്‍ ആവര്‍ത്തിച്ചാല്‍ കേരളത്തിന്‍റെ ഭാവി എന്താകുമെന്ന ആശങ്കകള്‍ എല്ലായിടത്ത് നിന്നും ഉയരുന്നുണ്ട്.

Last Updated :Mar 7, 2023, 3:40 PM IST

ABOUT THE AUTHOR

...view details