കേരളം

kerala

സമീപകാലത്ത് ആരോഗ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ നിരവധി ; ഒന്നിലും തുടര്‍ നടപടികളില്ല

By

Published : May 10, 2023, 9:05 PM IST

സമീപകാലത്ത് വിവിധ വിവാദ വിഷയങ്ങളില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അന്വേഷണങ്ങളും പരിശോധനകളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവയിലൊന്നും തുടര്‍നടപടികളില്ല

Veena George ordered several probes, But no further Proceedings
സമീപകാലത്ത് ആരോഗ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ നിരവധി, ഒന്നിലും തുടര്‍ നടപടിയില്ല

തിരുവനന്തപുരം :ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സമീപകാലത്ത് ഉത്തരവിട്ട് ഉചിതമായ തുടര്‍ നടപടിയിലേക്ക് പോകാത്ത സംഭവങ്ങള്‍ നിരവധിയാണെന്ന് ആരോപണം ഉയരുന്നു. ഇപ്പോള്‍ കൊട്ടാരക്കര ആശുപത്രിയില്‍ ഡോക്ടര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിനും ഇതേ ഗതിയുണ്ടാകുമോ എന്ന ആശങ്കയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ 10 ദിവസം തുടര്‍ച്ചയായുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിച്ച് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വിദഗ്‌ധ സമിതി രൂപീകരിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഏപ്രില്‍ 4ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ. റീന കണ്‍വീനറായി രൂപീകരിച്ച സമിതിയില്‍ ആരോഗ്യ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ.സി.പി.വിജയന്‍, ഡല്‍ഹി ആസ്ഥാനമായ സിഐഎസ്ആര്‍ സീനിയര്‍ സയന്‍റിസ്റ്റ് ഡോ.പ്രതീഷ്, മഞ്ചേരി മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.അനീഷ്, തൃശൂര്‍ മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സഞ്ജീവ് നായര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രൊഫസര്‍ ഡോ.പി.ജബ്ബാര്‍, കൊച്ചി അമൃത ഹോസ്പിറ്റലിലെ പ്രൊഫ.ഡോ.സി.ജയകുമാര്‍, ഡോ.എച്ച്.ഡി വരലക്ഷ്മി, ഡോ.ജിതേഷ് എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍.

നിയമസഭയില്‍ പ്രതിപക്ഷം ബ്രഹ്മപുരം തീപിടിത്തത്തില്‍ ആരോപണങ്ങള്‍ കടുപ്പിച്ചപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനാണ് മന്ത്രി ആരോഗ്യ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെ സമിതിയുടെ ആദ്യ യോഗം ചേരുകയോ പരിഗണനാവിഷയങ്ങള്‍ നിശ്ചയിക്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യം ഇടിവി ഭാരത് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരന്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയെങ്കിലും അക്കാര്യത്തിലും ഇതുവരെ ക്രിയാത്മകമായ തുടര്‍ നടപടിയുണ്ടായിട്ടില്ല. സംഭവത്തില്‍ മെഡിക്കല്‍ കോളജ് അഡീഷണല്‍ സൂപ്രണ്ട് കണ്‍വീനറായി രൂപീകരിച്ച ആഭ്യന്തര അന്വേഷണവും എങ്ങുമെത്തിയില്ല.

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ലിഫ്‌റ്റ് കേടായതുകാരണം, മരിച്ച ആളുകളുടെ മൃതദേഹം ഉള്‍പ്പടെ മൂന്നാം നിലയില്‍ നിന്ന് ചുമന്നിറക്കേണ്ട സാഹചര്യം വാര്‍ത്തയാവുകയും സംഭവമറിഞ്ഞ് ജില്ല ജഡ്ജി ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. പിന്നാലെ ആരോഗ്യ വകുപ്പ് വിജിലന്‍സിന്‍റെ ചുമതലയുള്ള ഡോ.ജോസ് ഡിക്രൂസിനെ മന്ത്രി അന്വേഷണത്തിന് ചുമതലപ്പെടുത്തി. ഈ സംഭവത്തിലും തുടര്‍ നടപടിയായിട്ടില്ല.

ഹോട്ടലുകളിലെ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ഹെല്‍ത്ത് കാര്‍ഡ് പണം വാങ്ങി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ പരിശോധന കൂടാതെ വിതരണം ചെയ്തത് സംബന്ധിച്ച വാര്‍ത്തകള്‍ വലിയ നാണക്കേടായപ്പോള്‍ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിലും സ്വീകരിച്ച തുടര്‍ നടപടികള്‍ ആരോഗ്യ വകുപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ വര്‍ഷം ഫെബ്രുവരി 23 ന് കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ രോഗിയുടെ കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസറെ മന്ത്രി നിയോഗിച്ചിരുന്നു. ഇക്കാര്യത്തിലും സ്വീകരിച്ച തുടര്‍ നടപടി സംബന്ധിച്ച് വിവരങ്ങളൊന്നും ആരോഗ്യ വകുപ്പ് പങ്കുവച്ചിട്ടില്ല.

2022 ഒ‍ക്‌ടോബര്‍ 12ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ആംബുലന്‍സ് ഡ്രൈവര്‍ പൂട്ടിയിട്ട സംഭവത്തില്‍ പ്രഖ്യാപിച്ച അന്വേഷണവും എങ്ങുമെത്തിയില്ല. അന്വേഷണം പ്രഖ്യാപിച്ച കാര്യത്തില്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച മന്ത്രിയാണ് വീണ ജോര്‍ജ് എന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണം വിരല്‍ ചൂണ്ടുന്നതും ഈ കണക്കുകളിലേക്കാണ്.

ABOUT THE AUTHOR

...view details