കേരളം

kerala

CPM leadership meeting | ആരോപണ നടുവില്‍ സർക്കാരും പാർട്ടിയും എസ്എഫ്ഐയും: സിപിഎം നേതൃ യോഗങ്ങൾ തുടങ്ങുന്നു, ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കവും ചര്‍ച്ചാവിഷയം

By

Published : Jun 30, 2023, 10:00 AM IST

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് സിപിഎം ഇന്ന് നേതൃയോഗം ആരംഭിക്കുന്നത്.

CPM state leadership meeting  CPM leadership meeting  CPM  വിവാദങ്ങള്‍ക്കിടയില്‍ സിപിഎമ്മിന്‍റെ നേതൃയോഗം  ലോക്‌സഭ തെരഞ്ഞെടുപ്പ്  മുഖ്യമന്ത്രി പിണറായി വിജയന്‍  എം വി ഗോവിന്ദന്‍  ഇ പി ജയരാജന്‍  രമേശ് ചെന്നിത്തല  വി ഡി സതീശന്‍  സിപിഎം
CPM leadership meeting

തിരുവനന്തപുരം: സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. സർക്കാരിനെതിരെ അടിക്കടി ആരോപണങ്ങളും വിവാദങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് സിപിഎം നേതൃയോഗങ്ങൾക്ക് തുടക്കമാകുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്യും.

കൊച്ചിയില്‍ സിപിഎം ഉന്നത നേതാവ് രണ്ട് കോടിയിലേറെ രൂപ കൈതോല പായയില്‍ കെട്ടി കാറില്‍ കടത്തിയെന്നും മറ്റൊരു വ്യവസായിയില്‍ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയുമെന്ന ദേശാഭിമാനി പത്രാധിപരായിരുന്ന ജി ശക്തിധരന്‍റെ വെളിപ്പെടുത്തൽ വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള ഗുരുതര സാമ്പത്തിക ആരോപണങ്ങളും യോഗം ചർച്ച ചെയ്യും. എന്നാൽ ആരോപണങ്ങളെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും പൂർണമായും തള്ളുകയാണ് ഉണ്ടായത്.

മുഖം മിനുക്കുമോ: അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിനു മുൻപായി സർക്കാരിന്‍റെ പ്രതിഛായ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രിസഭയിൽ ചില അഴിച്ചുപണികൾക്ക് സാധ്യതയുണ്ടെന്ന അഭ്യൂഹം ഉന്നത സിപിഎം നേതാക്കൾ പങ്കുവയ്ക്കുന്നു. വിഭാഗീയതക്കെതിരെ പാർട്ടി സ്വീകരിക്കുന്ന നടപടികളും നിലപാടും ഏറെ ഗുണമുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാക്കൾക്കെതിരെ ദിനംപ്രതി ഉയരുന്ന വിവാദങ്ങളും ഇന്ന് ചേരുന്ന നേതൃയോഗം ചർച്ച ചെയ്യും.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടന തലം മുതൽ അച്ചടക്കം ഉറപ്പാക്കിയും പിണറായി സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിന് തയാറെടുക്കുന്നത്. മാത്രമല്ല തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് താഴെ തട്ടുമുതൽ പ്രവര്‍ത്തനം ഏകോപിപ്പിക്കാൻ പാര്‍ട്ടി മുന്നണി നേരത്തെ തന്നെ നിര്‍ദേശം നൽകിയിരുന്നു.

സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ബഹുജനറാലികളടക്കം വിവിധങ്ങളായ പരിപാടികളും ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കും. തെറ്റുതിരുത്തൽ നയരേഖയിലുറച്ചുള്ള അച്ചടക്ക നടപടികൾ ഗുണം ചെയ്‌തിട്ടുണ്ടെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. അതേസമയം സ്ഥാനാർഥിത്വം സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. കൈതോല പായ വിവാദം പ്രതിപക്ഷം പ്രധാന ആയുധമായി ഉയർത്തിക്കഴിഞ്ഞു. ആരോപണത്തില്‍ ഉന്നതതല അന്വേഷണം അത്യാവശ്യമാണ്.

ഈ ഉന്നതനായ നേതാവ് ആരാണെന്ന് ജനങ്ങള്‍ അറിയണം. പണം കടത്തലുമായി ആര്‍ക്കൊക്കെ ബന്ധമുണ്ടെന്ന് കണ്ടെത്തണം. പണം കടത്താന്‍ ഒത്താശ ചെയ്‌തയാള്‍ ഇപ്പോള്‍ സര്‍ക്കാരിന്‍റെ ഭാഗമാണെന്നും ആരോപണത്തിലുണ്ട്. ഈ വെളിപ്പെടുത്തലും അന്വേഷിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തുന്നവരെ വിളിച്ച് വരുത്തി മൊഴിയെടുക്കുകയും കേസെടുക്കുകയും ചെയ്യുന്നു. എന്നാല്‍ സര്‍ക്കാറിലെ ഉന്നതനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണം കണ്ടില്ലെന്ന് നടിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കേരളത്തില്‍ എന്താണ് നടക്കുന്നത്? തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടുകയും കോടികളുടെ വെട്ടിപ്പും തട്ടിപ്പും നടത്തുകയും ചെയ്യുന്ന ഭരണകൂടത്തിന് കീഴില്‍ ജനങ്ങള്‍ അത്താഴ പട്ടിണിക്കാരായി മാറുകയാണെന്നും മുന്‍ പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

കൊവിഡ് വ്യാപനം പോലെയാണ് സിപിഎം പാര്‍ട്ടിക്ക് എതിരെയുള്ള അഴിമതികള്‍ പുറത്ത് വരുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമായി നിസാരവത്കരിക്കരുത്. ഊര്‍ജ്ജിതമായി അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ABOUT THE AUTHOR

...view details