കേരളം

kerala

AI Camera| എഐ കാമറകളുടെ പ്രവർത്തനം പഠിക്കാനെത്തി തമിഴ്‌നാട് സംഘം; കെൽട്രോണിന് തമിഴ്‌നാട്ടിലേക്ക് ക്ഷണം

By

Published : Jul 28, 2023, 8:33 PM IST

സംസ്ഥാനത്ത് സ്ഥാപിച്ച എഐ കാമറകളുടെ പ്രവർത്തനം പഠിക്കാനായി തമിഴ്‌നാട് ജോയിന്‍റ് ട്രാൻസ്‌പോർട് കമ്മിഷണർ എഎ മുത്തുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണെത്തിയത്

KSRTC Salary Crisis  KSRTC  KSRTC Salary Distribution  Antony Raju  Tomin Thachankary  Transport Minister  ടോമിൻ തച്ചങ്കരി  കഥയറിയാതെ ആട്ടം ആടുകയാണ്  ശമ്പളത്തെ ചൊല്ലിയുള്ള പരാമര്‍ശത്തില്‍  പ്രതികരണവുമായി ആന്‍റണി രാജു  ആന്‍റണി രാജു  എഐ കാമറ  തമിഴ്‌നാട് ജോയിന്‍റ് ട്രാൻസ്‌പോർട് കമ്മിഷണർ  എഎ മുത്തു  കെഎസ്ആർടിസി  ഗതാഗതമന്ത്രി  മന്ത്രി
എഐ കാമറകളുടെ പ്രവർത്തനം പഠിക്കാനായി തമിഴ്‌നാട് കേരളത്തില്‍

എഐ കാമറകളുടെ പ്രവർത്തനം പഠിക്കാനെത്തി തമിഴ്‌നാട് സംഘം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിച്ച എഐ കാമറകളുടെ പ്രവർത്തനം പഠിക്കാനെത്തിയ തമിഴ്‌നാട് ജോയിന്‍റ് ട്രാൻസ്‌പോർട് കമ്മിഷണർ എഎ മുത്തുവിന്‍റെ നേതൃത്വത്തിലുള്ള സംഘം മന്ത്രി ആന്‍റണി രാജുവുമായി കൂടിക്കാഴ്‌ച നടത്തി. സംഘം തമിഴ്‌നാട്ടിൽ കേരള മാതൃകയിൽ എഐ കാമറകൾ സ്ഥാപിക്കാൻ താത്പര്യം അറിയിച്ചതായും ആന്‍റണി രാജു പറഞ്ഞു. തങ്ങള്‍ മന്ത്രിതലത്തിൽ ചർച്ച നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായും അദ്ദേഹം അറിയിച്ചു.

ഇതിന്‍റെ ഭാഗമായി കെൽട്രോൺ സംഘത്തെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ചു. എഐ കാമറ പദ്ധതി ഇന്ത്യക്ക് തന്നെ മാതൃകയായി മാറിയെന്ന് തമിഴ്‌നാട് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്‍റിലെ ഉദ്യോഗസ്ഥർ അറിയിച്ചു. എഐ കാമറകൾ സ്ഥാപിച്ചതോടെ കേരളത്തിൽ വാഹന അപകടങ്ങളും അപകട മരണങ്ങളും കുറഞ്ഞുവെന്നും മറ്റ് സംസ്ഥാനങ്ങളും ഇതേ മാതൃകയിൽ എഐ കാമറ സ്ഥാപിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതിലൂടെ എഐ കാമറ പദ്ധതി വൻവിജയമാണെന്നാണ് വ്യക്തമാകുന്നതെന്നും മന്ത്രി ആന്‍റണി രാജു പ്രതികരിച്ചു.

എഐ കാമറ പദ്ധതിയിൽ അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷത്തിനുള്ള മറുപടി കൂടിയാണിത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്‌ടിച്ച് വിജയകരമായി നടക്കുന്ന പദ്ധതികളെ സമൂഹമധ്യത്തിൽ വികൃതമാക്കാനുള്ള പ്രതിപക്ഷത്തിന്‍റെ നീക്കത്തിനുള്ള മറുപടിയാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് പദ്ധതിക്ക് ലഭിക്കുന്ന അംഗീകാരമെന്നും ആന്‍റണി രാജു പറഞ്ഞു.

ഡ്രോൺ എഐ കാമറ പരിഗണനയില്‍:സംസ്ഥാനത്ത് ഡ്രോൺ എഐ കാമറ പദ്ധതി പരിഗണനയിലാണെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഭാരിച്ച ചെലവ് വരുന്ന പദ്ധതിയാണിത്. കേന്ദ്ര സർക്കാർ ഇത്തരം പദ്ധതികൾക്ക് കൃത്യമായ സാമ്പത്തിക സഹായം നൽകുന്നുണ്ട്. കേന്ദ്ര സഹായം ലഭ്യമാകുമെങ്കിൽ ഡ്രോൺ എഐ പദ്ധതിയെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യുമെന്നും ഡ്രോൺ എഐ കാമറയെ കുറിച്ചുള്ള ചർച്ചകൾ ഗതാഗത വകുപ്പിൽ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആർടിസി ശമ്പള വിതരണം: കെഎസ്ആർടിസിയിൽ ജൂൺ മാസത്തെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണം വൈകുന്നത് ധനവകുപ്പ് 30 കോടി അനുവദിച്ചതിലെ സാങ്കേതിക പിഴവ് കാരണമാണെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. ജൂൺ എന്നതിന് പകരം ജൂലൈ എന്നാണ് ഫയൽ എഴുതിയത്. ധനവകുപ്പ് മനപ്പൂർവം ചെയ്തതാകില്ലെന്നും ഉടൻ തന്നെ പരിഹാരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തച്ചങ്കരിക്ക് മറുപടി: കെഎസ്ആർടിസി മുൻ എംഡി ടോമിൻ തച്ചങ്കരി കഥയറിയാതെ ആട്ടം ആടുകയാണെന്നും അദ്ദേഹം എന്തോ മഹാകാര്യം ചെയ്‌തുവെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ആന്‍റണി രാജു വിമര്‍ശിച്ചു. ടോമിൻ തച്ചങ്കരി ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു. ശമ്പളം മാത്രം കൊടുക്കുക എന്നുള്ളതല്ല ഒരു ഉദ്യോഗസ്ഥന്‍റെ ചുമതലയെന്നും അന്നുണ്ടാക്കിവച്ച സാമ്പത്തിക ബാധ്യതകളാണ് ഇപ്പോഴും തുടർന്ന് വരുന്നവർ ചുമക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിന് ബിസിനസ് അറിയില്ല. എല്ലാമാസവും ഒന്നാം തീയതി ശമ്പളം നല്‍കിയ എംഡിയാണ് താന്‍. ഇപ്പോള്‍ എന്തുകൊണ്ട് ശമ്പളം കൊടുക്കാൻ കഴിയുന്നില്ലെന്ന് മനസിലാകുന്നില്ല എന്നുമുള്ള ടോമിൻ തച്ചങ്കരിയുടെ പ്രസ്‌താവനക്ക് പിന്നാലെയാണ് മന്ത്രിയുടെ വിമർശനം. യൂണിയനുകളെ നിയന്ത്രിച്ചാൽ കെഎസ്ആർടിസിയെ രക്ഷപ്പെടുത്താമെന്നും തച്ചങ്കരി പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details