ഔറയ്യ(ഉത്തർ പ്രദേശ്): ഉത്തർപ്രദേശിൽ 17വയസുള്ള പെൺകുട്ടിയുടെ മൃതദേഹം നഗ്നമായ നിലയിൽ പാടത്ത് കണ്ടെത്തി. ഉത്തർപ്രദേശിലെ ഔറയ്യയ്യിലാണ് സംഭവം. പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു.
പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി പോയ പെൺകുട്ടിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ദിബിയാപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള മില്ലറ്റ് വയലിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഉത്തർപ്രദേശിൽ ബലാത്സംഗ കൊലകൾ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മൃതദേഹവുമായി പൊലീസ് ഓടിപ്പോകുകയാണെന്ന കുറിപ്പോടെ കോൺഗ്രസ് ട്വിറ്ററിൽ വീഡിയോ പോസ്‌റ്റ് ചെയ്‌തു. ഇതോടെ പെൺകുട്ടിയുടെ മരണം കോൺഗ്രസ് യോഗി സർക്കാരിനെതിരെയുള്ള രാഷ്‌ട്രീയ ആയുധമാക്കിയിരിക്കുകയാണ്.
മൃതദേഹവുമായി പൊലീസ് ഓടുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പൊലീസ് ഇക്കാര്യം നിഷേധിച്ചു. ഇൻക്വസ്‌റ്റ് നടപടി പൂർത്തിയാക്കിയാണ് പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിൽ നിന്നും ഏറ്റുവാങ്ങിയത്.
സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഔറയ്യ പൊലീസ് സൂപ്രണ്ട് ചാരു നിഗം പറഞ്ഞു.