ലഖ്‌നൗ: കൊവിഡ് രോഗ ലക്ഷണങ്ങളുള്ളവർ ഐസൊലേഷൻ ഹോട്ടലുകളിൽ ചെലവഴിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാർ. ഇനിമുതൽ രോഗലക്ഷണമുള്ളവർക്ക് വീടുകളിൽ ഐസൊലേഷൻ അനുവദിക്കുകയില്ല. നേരത്തെ ലഖ്‌നൗവിനും ഗാസിയാബാദിനുമായി പ്രഖ്യാപിച്ച പദ്ധതി ഇപ്പോൾ സംസ്ഥാനത്തെ 75 ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. ഇതിന്‍റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലെയും ചീഫ് മെഡിക്കൽ ഓഫീസർമാരോട് (സിഎംഒ) ഹോട്ടലുകളുമായി ബന്ധം സ്ഥാപിക്കാൻ സർക്കാർ ആവശ്യപ്പെട്ടു. ഒരു മുറിക്ക് പ്രതിദിനം 1,500 രൂപയാണ് സർക്കാർ നിശ്ചയിച്ച ചെലവ്. കൂടുതൽ സൗകര്യം ആവശ്യമായ മുറിക്ക് 2,000 രൂപയാണ് വില. മുറി വാടകയ്‌ക്ക് പുറമേ, മെഡിക്കൽ സൗകര്യങ്ങൾ ലഭിക്കുന്നതിന് ഒറ്റത്തവണ 2,000 രൂപയും ആരോഗ്യവകുപ്പ് ഈടാക്കും. രണ്ട് നഴ്സിംഗ് സ്റ്റാഫുകളും ഒരു ഫാർമസിസ്റ്റും ഹോട്ടലുകളിൽ ഉണ്ടാകും. അടിയന്തര സാഹചര്യങ്ങൾക്ക് വേണ്ടി ആറ് ഓക്സിജൻ സിലിണ്ടറുകളും സൂക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.