ETV Bharat / state

ആറ് വയസുകാരിയായ മകളെ പീഡിപ്പിച്ച കേസ്; പ്രതിയായ അച്‌ഛന് മൂന്ന് ജീവപര്യന്തം തടവും 21 വർഷം കഠിനതടവും - Father molested daughter

author img

By ETV Bharat Kerala Team

Published : Apr 30, 2024, 7:49 PM IST

അച്ഛൻ എന്ന വിശ്വാസ്യതയ്‌ക്ക് പ്രതി കളങ്കം. പ്രതിയെ നിയമത്തിൻ്റെ ഉരുക്കു കൈകൾ കൊണ്ട് തന്നെ ബന്ധിക്കണം എന്നും വിധിന്യായത്തിൽ കോടതി

FATHER RAPED DAUGHTER  MINOR GIRL RAPE CASE  MOLESTING MINOR GIRL  ആറ് വയസുകാരിയായ മകളെ പീഡിപ്പിച്ചു
molesting six-year-old daughter case

തിരുവനന്തപുരം: ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ അച്‌ഛന് മൂന്ന് ജീവപര്യന്തവും 90000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. ഇത് കൂടാതെ വിവിധ വകുപ്പുകളിൽ 21 വർഷം കഠിനതടവും 40 കാരനായ പ്രതിക്കെതിരെ ശിക്ഷയായുണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം എന്ന് ജഡ്‌ജി ആർ രേഖ വിധിന്യായത്തിൽ പറഞ്ഞു.

ശിക്ഷകൾ എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. അച്‌ഛൻ എന്ന വിശ്വാസ്യതയ്‌ക്ക് പ്രതി കളങ്കമാണെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. മകളെ സംരക്ഷിക്കേണ്ട അച്‌ഛൻ നീചമായ കുറ്റകൃത്യമാണ് നടത്തിയിട്ടുള്ളത്.

ഒരിക്കലും ഇങ്ങനെ ഒരു കൃത്യം ന്യായീകരിക്കാൻ ആവുന്നതല്ല. ഇത്തരം പീഡനത്തിലൂടെ കുട്ടിയുടെ ബാല്യമാണ് നഷ്‌ടപ്പെട്ടത്, അതൊരിക്കലും ന്യായീകരിക്കാൻ പറ്റുന്നതല്ല. ഇത്തരം ഹീനമായ പ്രവൃത്തി ചെയ്യാൻ തുനിഞ്ഞിറങ്ങിയ പ്രതിയെ നിയമത്തിൻ്റെ ഉരുക്കു കൈകൾ കൊണ്ട് തന്നെ ബന്ധിക്കണം എന്നും വിധിന്യായത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

2023 ജൂലൈ മാസത്തിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ ഗൾഫിൽ ജോലി ചെയ്യുന്നതിനാൽ കുട്ടി പ്രതിയുടെ വീട്ടിലും അമ്മൂമ്മയുടെ (അമ്മയുടെ അമ്മ) വീട്ടിലും ആയിട്ടായിരുന്നു താമസം. അച്‌ഛനോടൊപ്പം വീട്ടിൽ താമസിക്കാൻ നിന്ന ദിവസങ്ങളിൽ ആണ് കുട്ടി പീഡനത്തിന് ഇരയായത്.

ഫോൺ കാണിച്ചുതരാം എന്ന് പറഞ്ഞ് മുറിക്കുള്ളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ മൊഴി. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പരിക്ക് പറ്റിയിരുന്നു. തുടർന്ന് പരിക്കിന്‍റെ വിവരം അമ്മൂമ്മയോട് പറയുകയും ഇവർ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ കാണിക്കുകയും ചെയ്‌തു.

പരിശോധനയിൽ സ്വകാര്യഭാഗത്ത് ഗുരുതരമായ പരിക്കേറ്റതായി കണ്ടത്തിയതോടെയാണ് അച്‌ഛൻ തന്നെ പീഡിപ്പിച്ച കാര്യം കുട്ടി ഡോക്‌ടറോട് വെളിപ്പെടുത്തുന്നത്. തുടർന്ന് ഡോക്‌ടറുടെ നിർദേശപ്രകാരം വീട്ടുകാർ വലിയതുറ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അച്‌ഛൻ മദ്യപിച്ച് വീട്ടിൽ വരുമ്പോൾ മോശമായി പെരുമാറാറുണ്ടെന്ന് കുട്ടിയുടെ 15 വയസുകാരിയായ സഹോദരിയും മൊഴി നൽകിയിരുന്നു.

ഒന്നിൽ കൂടുതൽ തവണ പീഡിപ്പിക്കൽ, 12 വയസിന് താഴെയുള്ള കുട്ടിയെ പീഡിപ്പിക്കൽ, കുട്ടിയെ സംരക്ഷിക്കേണ്ട അച്‌ഛൻ തന്നെ പീഡിപ്പിക്കൽ എന്നീ മൂന്നു വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2024 മാർച്ച് 29 ന് വിചാരണ ആരംഭിച്ച കേസ് ഒരു മാസത്തിനുള്ളിൽ തന്നെ വിചാരണ പൂർത്തിയാക്കി. പ്രോസിക്യൂഷൻ 17 സാക്ഷികളെയും 19 രേഖകളും ഹാജരാക്കി. കുട്ടിക്ക് ജില്ല ലീഗൽ സർവിസ് അതോറിറ്റിയിൽ നിന്ന് നഷ്‌ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അഖിലേഷ് ആർ വൈ എന്നിവർ ഹാജരായി. പൊലീസ് ഉദ്യോഗസ്ഥരായ പൂന്തുറ എഎസ്ഐ ബീന ബീഗം, വലിയതുറ സിഐ രതീഷ് ജിഎസ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

Also Read: ഐസിയു പീഡനക്കേസ്‌ : മറുപടിയില്ല, അതിജീവിത വീണ്ടും സമരത്തിലേക്ക്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.