ETV Bharat / state

രാഷ്ട്രപതിക്കെതിരെ കോടതിയെ സമീപിച്ച നീക്കം; പ്രതിപക്ഷ നേതാവിന്‍റെ വിമർശനത്തിന് മറുപടിയുമായി മന്ത്രി പി രാജീവ്‌ - P RAJEEV REPLIES TO VD SATHEESAN

author img

By ETV Bharat Kerala Team

Published : Mar 24, 2024, 11:08 PM IST

രാഷ്ട്രപതി അനുമതി നിഷേധിക്കുന്നതിന് മുന്നേ ഇതൊക്കെ ഗണിച്ചെടുത്ത് കോടതിയിൽ പോകണമെന്നാണോ പ്രതിപക്ഷ നേതാവ് പറയുന്നതെന്ന് പി രാജീവ്‌.

MINISTER P RAJEEV  VD SATHEESAN  KERALA ON SC AGAINST PRESIDENT  KERALA AGAINST PRESIDENT
Minister P Rajeev replies to Opposition leaders remark on Kerala approach to SC against President of India

തിരുവനന്തപുരം: ഗവർണർക്കും രാഷ്ട്രപതിയുടെ ഓഫീസിനുമെതിരെ കേരളം കോടതിയിൽ പോയത് തെരഞ്ഞെടുപ്പ് സ്‌റ്റണ്ടാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ വിമർശനത്തിന് മറുപടിയുമായി മന്ത്രി പി രാജീവ്‌. വസ്‌തുതയുമായി പുലബന്ധമില്ലാത്തതാണ് വി ഡി സതീശന്‍റെ അഭിപ്രായമെന്നും രാഷ്ട്രപതി അനുമതി നിഷേധിക്കുന്നതിന് മുന്നേ ഇതൊക്കെ ഗണിച്ചെടുത്ത് കോടതിയിൽ പോകണമെന്നാണോ അദ്ദേഹം പറയുന്നതെന്നും പി രാജീവ്‌ ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.

2023 നവംബർ 11 നാണ് കേരള നിയമസഭ പാസാക്കിയ 8 ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവച്ചതിനെതിരെ സംസ്ഥാനം കോടതിയെ സമീപിച്ചത്. നവംബർ 29ന് കേസ് പരിഗണിക്കാനിരിക്കെ നവംബർ 28ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഒരു ബില്ലിൽ ഒപ്പിട്ടു. 7 ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചു. 29ന് കേസ് പരിഗണിച്ചപ്പോൾ സംസ്ഥാന ലിസ്റ്റിലുള്ള ബില്ലുകൾ രാഷ്ട്രപതിക്കയച്ച ഗവർണറുടെ നടപടി ശരിയല്ലെന്ന് കേരളം വാദിക്കുകയും ഗവർണർ ബില്ലുകളിൽ ഒപ്പിടുന്നതിൽ സമയപരിധി കൊണ്ടുവരണമെന്നും സർക്കാർ ആവശ്യപ്പെടുകയും ചെയ്‌തു.

ഡിസംബറിൽ തന്നെ കോടതി ആവശ്യപ്പെട്ടത് പ്രകാരം അമെൻ്റ് ചെയ്‌ത റിട്ട് പെറ്റീഷൻ സമർപ്പിച്ചു. ഇതിന് മുൻപ് 2024 ജനുവരി 29ന് ലോകായുക്ത ബിൽ രാഷ്ട്രപതി ഒപ്പിട്ടു. മറ്റു ബില്ലുകൾക്ക് അനുമതി നിഷേധിക്കുകയും ചെയ്‌തു. ഇതിന് ശേഷം സഹകരണ ബില്ലിനും രാഷ്ട്രപതി അനുമതി നിഷേധിച്ചപ്പോഴാണ് 21/03/2024 കേരളം വീണ്ടും പുതിയ റിട്ട് ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചത്.

ഭരണഘടനയെയും നിയമസഭയെയും മാനിക്കുന്നവർ പ്രതീക്ഷിച്ചത് നിയമസഭയുടെ പ്രസക്തിയെ തന്നെ ഇല്ലാതാക്കുന്ന നടപടിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമിപിക്കുമ്പോൾ അതിനൊപ്പം പ്രതിപക്ഷ നേതാവുകൂടി കക്ഷി ചേരുമെന്നാണ്. അദ്ദേഹത്തിന്‍റെ ഇടതുപക്ഷ വിരുദ്ധത കേരളത്തിനെതിരായ നിലപാടിലെത്തിച്ചു എന്നതാണ് യാഥാർത്ഥ്യമെന്നും മന്ത്രി വിമർശിച്ചു.

2023ൽ തന്നെയാണ് കടമെടുപ്പ് വിഷയത്തിൽ ഫെഡറൽ മൂല്യങ്ങൾക്ക് വിരുദ്ധമായ ഇടപെടൽ നടത്തുന്ന യൂണിയൻ ഗവണ്മെൻ്റിനെതിരെ കേരളം സുപ്രീം കോടതിയിൽ പോയത്. സിഎഎ വിഷയത്തിലും കേരളം നേരത്തെ തന്നെ സുപ്രീം കോടതിയിൽ പോയിരുന്നു. ഇപ്പോൾ ചട്ടങ്ങൾ പുറത്തിറക്കിയപ്പോൾ അത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേരളം കോടതിയെ വീണ്ടും സമീപിച്ചു. അതേസമയം കേരള മാതൃക പിന്തുടർന്നുകൊണ്ട് വരൾച്ചാ സഹായ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കർണാടക ഇന്ന് കോടതിയിൽ പോയത് ഇലക്ഷൻ സ്റ്റണ്ടാണെന്ന് കൂടി കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് പറയുമോയെന്നും ഫേസ്ബുക് കുറിപ്പിൽ മന്ത്രി പി രാജീവ്‌ ചോദിച്ചു.

Also Read : കട്ടപ്പനയിൽ ഓശാന ഞായർ ആചരണത്തിന് അതിഥി തൊഴിലാളികളും - Palm Sunday Celebration

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.