ETV Bharat / state

കൈവെട്ട് കേസ്; കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ, ഒന്നാം പ്രതിയെ സഹായിച്ചവരും കുടുങ്ങുമെന്ന് സൂചന

author img

By ETV Bharat Kerala Team

Published : Jan 23, 2024, 3:50 PM IST

അധ്യാപകന്‍റെ കൈ വെട്ടിമാറ്റിയ കേസില്‍ ഒന്നാം പ്രതിക്കെതിരായ അന്വേഷണം പൂർത്തിയാക്കി മൂന്നാം ഘട്ടം കുറ്റപത്രം എൻ.ഐ.എ സമർപ്പിക്കും. പതിമൂന്ന് വർഷം ഒളിവിൽ കഴിഞ്ഞ ഒന്നാം പ്രതി സവാദിനെ സഹായിച്ച കൂടുതൽ പേർ പ്രതികളാകുമെന്നാണ് എൻഐഎ നൽകുന്ന സൂചന.

handv chopping case update  proffessor tj joseph  അധ്യാപകന്‍റെ കൈവെട്ടിയ കേസ്  കൂടുതൽ ചോദ്യം ചെയ്യലിനൊരുങ്ങി എൻഐഎ
hand-chopping-case-update-tj-joseph

കാസര്‍ഗോഡ്: അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ. ഒന്നാം പ്രതി സവാദിന്‍റെ വിവാഹം നടന്ന പള്ളിയുടെ ഭരണസമിതി മുൻ ഭാരവാഹികൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. മഞ്ചേശ്വരത്തെ അല്‍ ഫത്തര്‍ ജുമാ മസ്‌ജിദിന്‍റെ മുന്‍ പ്രസിഡന്‍റ് കുഞ്ഞിമോന്‍, മുന്‍ സെക്രട്ടറി ടി.എം.മുഹമ്മദ് എന്നിവര്‍ക്കാണു എൻഐഎ നോട്ടീസ് നൽകിയത്. നാളെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം (Tj joseph's hand chopping case).

2016 ഫെബ്രുവരിയിലാണ് സവാദിന്‍റെ വിവാഹം നടന്നത്. സാധാരണയായി പള്ളികളില്‍ വിവാഹത്തിന് വധൂവരന്മാര്‍ അവരുടെ മഹല്ലുകളില്‍നിന്നുള്ള ക്‌ളിയറൻസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. എന്നാല്‍ സവാദ് അത്തരം രേഖകളൊന്നും ഹാജരാക്കിയിരുന്നില്ല. (NIA is ready to interrogate more people).

ഇതേത്തുടര്‍ന്നാണു വിവാഹം നടന്ന വേളയിൽ കമ്മിറ്റിയുടെ ഭാരവാഹിത്വം വഹിച്ചവരെ ചോദ്യംചെയ്യാന്‍ എൻഐഎ തീരുമാനിച്ചത്. സവാദിന്‍റെ ഭാര്യാപിതാവ് അബ്‌ദുള്‍ റഹ്‌മാനോട് ചോദ്യം ചെയ്യലിനു തിങ്കളാഴ്‌ച ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തെ വീണ്ടും നോട്ടീസ് നൽകി വിളിച്ച് വരുത്തി ചോദ്യം ചെയ്യും.

അതേ സമയം അധ്യാപകന്‍റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ എൻഐഎ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതിയെ ഏട്ടു ദിവസത്തേക്ക് കോടതി കസ്റ്റഡില്‍ വിട്ടിരുന്നു. ജനുവരി 27-ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.

എറണാകുളം അശമന്നൂർ സ്വദേശിയായ സവാദ് സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു. അധ്യാപകന്‍റെ കൈ വെട്ടിമാറ്റിയ ക്രൂര കൃത്യം നിർവഹിച്ച സവാദ് മട്ടന്നൂരില്‍ ബേരത്ത് ഷാജഹാൻ എന്ന പേരിൽ ആൾമാറാട്ടം നടത്തി മരപ്പണിക്കാരനായി കഴിയുകയായിരുന്നു.

ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം കഴിഞ്ഞിരുന്ന പ്രതിയെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. പ്രതിയെ കണ്ടെത്താനായി അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുകയും, പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

എൻഐഎക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പതിമൂന്ന് വർഷത്തിന് ശേഷം ജനുവരി പത്തിന് പുലർച്ചെ മട്ടന്നൂരിൽ നിന്ന് സവാദ് പിടിയിലായത്. പ്രതി കഴിയുകയായിരുന്ന വാടക വീട്ടിലെത്തി എൻഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി.ജെ. ജോസഫ് തയ്യാറാക്കിയ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിൽ പ്രവാചാകനെ അവഹേളിക്കുന്ന രീതിയിൽ പരാമർശമുണ്ടെന്ന് വിമർശനമുയർന്നിരുന്നു. ഇത് വിവാദമായതോടെ കോളേജ് അധികൃതർ ടി.ജെ.ജോസഫിനെ സസ്പെന്‍റ്‌ ചെയ്യുകയും ചെയ്‌തു.

ഇതിനു പിന്നാലെയാണ് 2010 ജൂലായ് 4ന് കാറിൽ യാത്ര ചെയ്യുകയായിരുന്ന ടി.ജെ. ജോസഫിനെ പ്രതികൾ തടഞ്ഞു നിർത്തി വലത് കൈപ്പത്തി വെട്ടിമാറ്റിയത്. ഇതിനു മുമ്പും പ്രതികൾ അധ്യാപകനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് പ്രതികൾ ഒത്ത് ചേർന്ന് ഗൂഢാലോചന നടത്തിയായിരുന്നു സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൃത്യം നടപ്പിലാക്കിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണന്ന് കേസന്വേഷിച്ച സംസ്ഥാന പൊലീസും, പിന്നീട് കേസ് ഏറ്റെടുത്ത എൻഐഎയും കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നായിരുന്നു ഈ സംഭവമെന്ന പ്രത്യേകതയും ഉണ്ട്.

2015 ൽ ഒന്നാം ഘട്ട വിചാരണയിൽ മുപ്പത്തിയൊന്ന് പേരിൽ പതിമൂന്ന് പേരെ ശിക്ഷിക്കുകയും പതിനെട്ട് പേരെ വെറുതെ വിടുകയും ചെയ്‌തിരുന്നു. പിന്നീട് പല സമയങ്ങളിലായി പിടിയിലായവർക്ക് കുറ്റപത്രം നൽകിയാണ് രണ്ടാംഘട്ട വിചാരണ കഴിഞ്ഞ വർഷം പൂർത്തിയാക്കിയത്.

കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ഉൾപ്പടെ ഈ വിചാരണയിൽ ഉൾപ്പെട്ടിരുന്നു. മുഖ്യസൂത്രധാരനായ ആലുവ സ്വദേശി എംകെ നാസർ, കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സജിൽ ഉൾപ്പെടെ പതിനൊന്നു പ്രതികളിൽ ആറു പ്രതികളുടെ ശിക്ഷയാണ് രണ്ടാം ഘട്ടത്തിൽ വിധിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.