ETV Bharat / state

കേരളത്തിലെ മത്സരം എൽഡിഎഫും നിലപാടില്ലാത്ത യുഡിഎഫും തമ്മിൽ, ബിജെപി കൂടുതൽ അപ്രസക്തമാവും : മുഖ്യമന്ത്രി - Pinarayi Vijayan press conference

author img

By ETV Bharat Kerala Team

Published : Apr 18, 2024, 3:37 PM IST

തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം, അധികാരം എന്നിവയിൽ മാത്രമേ കോൺഗ്രസിന് ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങളും മത്സരവുമുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

LOKSABHA ELECTION 2024  CM ABOUT LOKSABHA ELECTION  LOKSABHA ELECTION IN KERALA  PINARAYI VIJAYAN AGAINST UDF BJP
CM Pinarayi Vijayan

മലപ്പുറം : ജനങ്ങളെ ബാധിക്കുന്ന മൂർത്തമായ വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യുഡിഎഫും ശക്തമായ നിലപാടുകൾ മുന്നോട്ടുവയ്‌ക്കുന്ന എൽഡിഎഫും തമ്മിലാണ് കേരളത്തിലെ മത്സരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സര ചിത്രത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ബിജെപി കൂടുതൽ അപ്രസക്തമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന് കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക നയങ്ങൾക്കെതിരെ നിലപാടില്ല. വർഗീയ നീക്കങ്ങൾക്കെതിരെ അവരുടെ ശബ്‌ദം ഉയരുന്നില്ല. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പ്രകടനപത്രികയിൽ പരാമർശം പോലുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം പാർട്ടിയുടെയോ ഘടകകക്ഷിയായ മുസ്ലിം ലീഗിന്‍റെയോ പതാക ഉയർത്തിപ്പിടിച്ച് നിവർന്നുനിന്ന് വോട്ടുചോദിക്കാൻ പോലും കഴിവില്ലാത്തവരായി കോൺഗ്രസും യുഡിഎഫും അധഃപതിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

2023 ജനുവരി അവസാനവാരം ജമ്മു-കശ്‌മീരിൽ ഭാരത്‌ ജോഡോ യാത്രയുടെ പര്യവസാന ദിവസം സംസ്‌ഥാനത്തെ കോൺഗ്രസ് മുഖ്യ വക്താവും കത്വ കേസിലെ ഇരയുടെ അഡ്വക്കേറ്റുമായിരുന്ന അഡ്വ. ദീപിക സിംഗ് രജാവത്ത് കോൺഗ്രസ് പാർട്ടിയില്‍ നിന്നും രാജിവച്ച സംഭവം പാർട്ടിയുടെ അധഃപതനത്തിന്‍റെ ഉദാഹരണമാണ്. ദീപിക സിംഗ് രജാവത്ത് മലപ്പുറത്തുകാർക്ക് അപരിചിതയല്ല. 2021ലെ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർഥികൾക്കുവേണ്ടി നിരവധി വേദികളിൽ സംസാരിച്ച വ്യക്തിയാണവർ.

മുൻ ജമ്മു-കശ്‌മീർ മന്ത്രിയും ബിജെപി നേതാവുമായിരുന്ന ചൗധരി ലാൽ സിങ്ങിനെ ജോഡോയാത്ര സമാപനവേദിയിൽ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ദീപിക സിംഗ് രജാവത്തിന്‍റെ രാജി. കത്വയിൽ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്‌തുകൊന്ന കേസിൽ റേപ്പിസ്റ്റുകളെ പരസ്യമായി ന്യായീകരിക്കാനും കേസ് അട്ടിമറിക്കാനും മുന്നിൽ നിന്ന വ്യക്തിയാണ് അന്നത്തെ ബിജെപി മന്ത്രികൂടിയായ ചൗധരി ലാൽ സിങ്ങെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കശ്‌മീരിലെ ഒരു ഗ്രാമത്തിൽ നിന്ന് നാടോടി മുസ്‌ലിം കുടുംബങ്ങളെ ഭയപ്പെടുത്തി ഓടിക്കാൻ വേണ്ടിയാണ് കത്വയിൽ ഈ ക്രൂരകൃത്യം ചെയ്‌തത്. കുറ്റവാളികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഏക്താ മഞ്ചിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റാലിക്ക് നേതൃത്വം കൊടുത്തത് ചൗധരി ലാൽ സിംഗ് ആയിരുന്നു. സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി തന്നെ ഇങ്ങനെ ചെയ്‌തത് അന്ന് വലിയ വാർത്തയായതാണ്. ചൗധരി ലാൽ സിങ്ങിനെ കോൺഗ്രസിലേക്ക് ആനയിക്കാൻ ഒരു മനഃസാക്ഷിക്കുത്തും കോൺഗ്രസ് നേതൃത്വത്തിനുണ്ടായില്ല.

അധികാരത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഇത്തരക്കാരെ മുന്നിൽ നിർത്തിയാണ് കോൺഗ്രസ് സംഘപരിവാറിനെ രാഷ്‌ട്രീയമായി നേരിടാൻ പോകുന്നത്. ജമ്മു കശ്‌മീരിലെ ഉധംപൂരിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി ഇത്തവണ മത്സരിക്കുന്നതും ചൗധരി ലാൽ സിംഗ് ആണ്. വാർത്ത സൃഷ്‌ടിക്കാൻ പിആർ ഏജൻസികൾ തയ്യാറാക്കുന്ന വാചകങ്ങൾക്കപ്പുറം ബിജെപിയെ എതിർക്കുന്നതിൽ പ്രത്യയശാസ്‌ത്രപരമായോ പ്രായോഗികമായോ കോൺഗ്രസിന് ഒരു താത്‌പര്യവുമില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സംഘപരിവാറിന്‍റെ രാഷ്‌ട്രീയത്തെ തുറന്നെതിർക്കുന്ന എത്ര കോൺഗ്രസ് നേതാക്കളുണ്ടെന്ന് ചോദിച്ച മുഖ്യമന്ത്രി അധികാര രാഷ്‌ട്രീയത്തിലിടം നേടാൻ മാത്രം പ്രവർത്തിക്കുന്ന ഒരു പാർട്ടിയായി കോൺഗ്രസ് മാറിക്കഴിഞ്ഞെന്നും അങ്ങനെ ആവരുത് എന്നാണ് പൊതുവെ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. തങ്ങൾ ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ ഒഴിവുവന്ന ഏക രാജ്യസഭ സീറ്റിൽ, അതായത് ഉറപ്പായും ജയിക്കേണ്ട സീറ്റിൽ തോറ്റുപോയ പാർട്ടിയാണ് കോൺഗ്രസ്. ആറ് കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിക്ക് വോട്ട് കുത്തിയത്. അവരിപ്പോൾ ബിജെപിയിൽ ചേര്‍ന്നു.

അരുണാചലിൽ ലോക്സ‌ഭയ്‌ക്കൊപ്പം നിയമസഭയിലേക്കുകൂടി തെരഞ്ഞെടുപ്പ് നടക്കുകയാണ്. കോൺഗ്രസും ബിജെപിയുമാണ് അവിടത്തെ മുഖ്യ കക്ഷികൾ. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മത്സരിക്കുന്ന സീറ്റുകൾ ഉൾപ്പടെ പത്ത് സീറ്റുകളിലാണ് തെരഞ്ഞെടുപ്പിന് മുൻപേ ബിജെപി എതിരില്ലാതെ ജയം നേടിയത്.

കോൺഗ്രസ് ബിജെപിക്കെതിരെ സ്ഥാനാർഥികളെ നിർത്താതെ വാക്കോവർ നൽകുകയായിരുന്നു. ഇതിൽ ഉപമുഖ്യമന്ത്രിക്കെതിരെ ആദ്യം പത്രിക നൽകിയ കോൺഗ്രസ് സ്ഥാനാർഥി അവസാന നിമിഷം പത്രിക പിൻവലിച്ചു. ആകെയുള്ള 60 സീറ്റിൽ 10 സീറ്റുകൾ മത്സരം തുടങ്ങും മുൻപേ ബിജെപി നേടി. എന്താണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്?. രാഹുൽ ഗാന്ധിയുടെ ഭാരത്‌ ജോഡോ ന്യായ് യാത്ര അരുണാചൽ പ്രദേശിലൂടെ കടന്നുപോയിട്ട് അധികം കാലമായിട്ടില്ല എന്നുകൂടി കാണണം.

2016 ൽ കൂടെയുള്ള 43 എംഎൽഎമാരെയും കൊണ്ട് ബിജെപിയിലേക്ക് പോയ അരുണാചൽ പ്രദേശിലെ അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രി പേമ ഖണ്ഡു തന്നെയാണ് ഇപ്പോൾ മത്സരമില്ലാതെ തെരഞ്ഞെടുപ്പ് ജയിച്ച ബിജെപി മുഖ്യമന്ത്രി. കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും മത്സരിച്ച് മുഖ്യമന്ത്രിയായ വ്യക്തിയായി ഇദ്ദേഹം. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന് ഒരവസാനമില്ലാത്ത സ്ഥിതിയാണ്. കേരളത്തിലും ഈ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്.

മലപ്പുറം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി യുഡിഎഫ് നോമിനിയായി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായ വ്യക്തിയാണ്. എറണാകുളത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി കോൺഗ്രസിന്‍റെ സംഭാവനയാണ്. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ മകനും പാർട്ടിയുടെ ഐടി സെൽ തലവനുമായിരുന്നു.

കണ്ണൂരിലെ ബിജെപി സ്ഥാനാർഥി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചയാളാണ്. മാവേലിക്കരയിലെ എൻഡിഎ സ്ഥാനാർഥി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ആയിരുന്നു. ഇന്ന് കേരളത്തിൽ എൻഡിഎക്കുവേണ്ടി മത്സരിക്കുന്ന നാലിൽ ഒന്നും മുൻ യുഡിഎഫുകാരാണ്.

ഇതേ കോൺഗ്രസ് പാർട്ടിയിൽ ഇരുന്നുകൊണ്ടാണ് രാഹുൽ ഗാന്ധിയും വിഡി സതീശനും മോദിക്കെതിരെ മുഖ്യമന്ത്രി സംസാരിക്കാത്തത് എന്താണെന്ന് ചോദിക്കുന്നത്. എന്ത് വിരോധാഭാസമാണിതെന്നും മോദിയുടെ തെറ്റായ നയങ്ങൾക്കെതിരെയും അതിനെ നയിക്കുന്ന ആർഎസ്എസിനെതിരെയും പറയാനും പൊരുതാനും ഇടതുപക്ഷത്തിന് കോൺഗ്രസിന്‍റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗോൾവാൾക്കറിന്‍റെ ഫോട്ടോയ്‌ക്ക് മുന്നിൽ കുനിഞ്ഞ് വിളക്ക് കൊളുത്തിയവരും ആർഎസ്എസിനോട് വോട്ട് ഇരന്നുവാങ്ങിയവരും സ്വന്തം മുഖം കണ്ണാടിയിൽ നോക്കുക എന്നേ പറയാനുള്ളൂ. ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളം യുഡിഎഫിന്‍റെ അവസര വാദത്തിനും നിലപാടില്ലായ്‌മയ്ക്കും‌ എതിരായ വിധിയാണെഴുതുകയെന്നും ബിജെപി കൂടുതൽ അപ്രസക്തമായി എൽഡിഎഫ് ഉജ്വല വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ALSO READ: കോൺഗ്രസിന്‍റെ പ്രകടനപത്രികയിൽ പൗരത്വ നിയമത്തിൽ മിണ്ടാട്ടമില്ലെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.