ETV Bharat / state

'ബിജെപി പ്രകടന പത്രികയിൽ നിറഞ്ഞ് നിൽക്കുന്നത് വർഗീയ അജണ്ട': മുഖ്യമന്ത്രി - CM ON BJP MANIFESTO

author img

By ETV Bharat Kerala Team

Published : Apr 16, 2024, 1:02 PM IST

LOKSABHA ELECTION 2024  CM PINARAYI VIJAYAN AGAINST BJP  NDA BJP  PINARAYI ON LOKSABHA ELECTION
CM

ഈ തെരഞ്ഞെടുപ്പിൽ നടക്കുക രാജ്യത്ത് ധ്രുവീകരണത്തിന് വഴിമരുന്നിടുന്ന ബിജെപി പ്രകടന പത്രികയുടെ ജനകീയ വിചാരണയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

തൃശൂർ: ബിജെപിയുടെ പ്രകടന പത്രികയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ അജണ്ടയാണ് ബിജെപി പ്രകടന പത്രികയിൽ നിറഞ്ഞു നിൽക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി കേരളത്തിൽ വന്നുപറഞ്ഞത് "പ്രോഗ്രസ് റിപ്പോർട്ടിനെ" കുറിച്ചാണ്. എന്നാൽ 10 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് ജനങ്ങളെ അഭിമുഖീകരിക്കാൻ ബിജെപിക്ക് ധൈര്യമില്ല. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏക സിവില്‍ കോഡ് എന്നിവ നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് ഇവരുടെ പ്രധാന വാഗ്‌ദാനങ്ങൾ.

കഴിഞ്ഞ രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പുകളിലെ വാഗ്‌ദാനങ്ങൾ അതേപടി അവശേഷിക്കുമ്പോൾ, രാമക്ഷേത്രവും സിഎഎയും കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതുമെല്ലാമാണ് ബിജെപി നേട്ടമായി എടുത്തു കാണിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വികസിത ഇന്ത്യയുടെ നാല് ശക്തമായ തൂണുകളായ യുവാക്കൾ, സ്‌ത്രീകൾ, ദരിദ്രർ, കർഷകർ എന്നിവരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം എന്ന് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം പറഞ്ഞ പ്രധാനമന്ത്രി പത്തു കൊല്ലം കൊണ്ട് എന്ത് ശാക്തീകരണമാണ് ഉണ്ടായത് എന്ന് കൂടി പറയേണ്ടേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

എവിടെ ശാക്തീകരണം: സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്‌ത താങ്ങുവില, സംഭരണത്തിൻ്റെ ഗ്യാരണ്ടി, കർഷക ആത്മഹത്യ, വായ്‌പ എഴുതിത്തള്ളൽ എന്നിവയെക്കുറിച്ച് പൂർണമൗനം പാലിച്ചു എങ്ങനെ കർഷകരെ ശാക്തീകരിക്കും? 2014 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കർഷകർക്കും കർഷക തൊഴിലാളികൾക്കും കടാശ്വാസം നൽകുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ ഒരു രൂപ പോലും മോദി സർക്കാർ ഇതുവരെ കടാശ്വാസം നൽകിയില്ലെന്ന് പിണറായി പറഞ്ഞു.

കൃഷിക്കുള്ള വിഹിതം നിരന്തരമായി വെട്ടിക്കുറയ്‌ക്കുകയാണെന്നും കർഷകർക്കുള്ള എല്ല പ്രധാന പദ്ധതികളുടെയും ബജറ്റ് വിഹിതം വെട്ടിക്കുറച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭരണം, വിള ഇൻഷുറൻസ്, ഭക്ഷ്യ വളം സബ്‌സിഡികൾ, തൊഴിലുറപ്പ് പദ്ധതി എന്നിവയ്‌ക്കുള്ള വിഹിതവും വെട്ടിക്കുറച്ചതുൾപ്പടെയുള്ള നടപടികൾ എങ്ങനെ ശാക്തീകരണം ആകുമെന്നും അദ്ദേഹം ചോദിച്ചു.

സ്വപ്‌ന സാക്ഷാൽക്കാരത്തോട് അടുത്ത് കേരളം: "2022ഓടെ ഓരോ ഇന്ത്യക്കാരനും ഒരു വീട്" എന്നാണ് പ്രധാന മന്ത്രി 2019ൽ പറഞ്ഞത്. ഇതിന്‍റെ ഗതി എന്തായെന്ന് ആരാഞ്ഞ മുഖ്യമന്ത്രി 2024 ലെ മാനിഫെസ്റ്റോയിൽ ഇതേ കുറിച്ച് പരിപൂർണ മൗനമാണെന്നും പറഞ്ഞു. അതേസമയം ഭവനരഹിതരില്ലാത്ത കേരളം എന്നതാണ് സംസ്ഥാന സർക്കാരിന്‍റെ മുദ്രാവാക്യം എന്നും തങ്ങൾ ആ സ്വപ്‌ന സാക്ഷാൽക്കാരത്തോട് അടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലു ലക്ഷം വീടുകൾ എന്ന നാഴികക്കല്ല് കേരളം പൂർത്തിയാക്കിയിരിക്കുന്നു. ഇതുവരെ പൂർത്തീകരിച്ചത് 4,03,558 വീടുകളാണ്. 1,00,052 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. ഗുണഭോക്താക്കളുടെ ആകെ എണ്ണം 5,03,610 ആണ്. പൂർത്തീകരിച്ച നാലു ലക്ഷം വീടുകളിൽ പിഎംഎവൈ ഗ്രാമീൺ പദ്ധതി വഴി 33,517 വീടുകൾക്കും (72,000 രൂപ വീതം ) പിഎംഎവൈ അർബൻ വഴി 83261 വീടുകൾക്കും (1,50,000 രൂപ വീതം) മാത്രമാണ് കേന്ദ്ര സഹായം ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ലൈഫ് മിഷൻ ഇതുവരെ ആകെ ചെലവഴിച്ചത് 17490.33 കോടി രൂപയാണ്. അതിലെ കേന്ദ്ര വിഹിതം 2081.69 കോടി രൂപ മാത്രം. അതായത് 11.9% മാത്രമാണ് പിഎംഎവൈ വഴി ലഭിച്ച കേന്ദ്ര സഹായം. രണ്ടു പദ്ധതികളിലെയും ഗുണഭോക്താക്കള്‍ക്ക് ബാക്കി സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എഴുപത് ശതമാനം വീടുകളും പൂര്‍ണമായി സംസ്ഥാന സര്‍ക്കാരിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചെലവിലാണ് നിര്‍മ്മിച്ചത്.

എന്നിട്ടും ലൈഫ് മിഷൻ മുഴുവൻ കേന്ദ്ര സഹായമാണെന്ന് പറഞ്ഞു നടക്കുകയാണ് സംഘപരിവാർ കേന്ദ്രങ്ങളെന്നും അത് തന്നെയാണ് പ്രധാനമന്ത്രി കേരളത്തിൽ വന്ന് പറഞ്ഞതും പ്രകടന പത്രികയിൽ ആവർത്തിച്ചതുമെന്നും മഖ്യമന്ത്രി പരിഹസിച്ചു. സംസ്ഥാനം ഉണ്ടാക്കിയ നേട്ടത്തിന് മേൽ കേന്ദ്രത്തിന്‍റെ ബ്രാൻഡിങ് വേണമെന്നാണ് ആവശ്യമെന്നും കേരളത്തിന്‍റെ അനുഭവം ഇതാണെങ്കിൽ, മറ്റു സംസ്ഥാനങ്ങളുടെ കാര്യം ഊഹിക്കാവുന്നതേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്‌മയിൽ മൗനം: യുവജനങ്ങളോടുള്ള സമീപനത്തിൽ മാറ്റമില്ലെന്നും തൊഴിലില്ലായ്‌മയെ അഭിസംബോധന ചെയ്യാൻ മോദി സർക്കാർ തയ്യാറല്ലെന്നും പിണറായി കുറ്റപ്പെടുത്തി. തൊഴിലില്ലായ്‌മ സംബന്ധിച്ച സർവ്വേ റിപ്പോർട്ടുകൾ പുറത്തു വരാതിരിക്കാൻ കാട്ടിയ വ്യഗ്രതയാണ് "നേട്ടം". തൊഴിലുള്ള ഇന്ത്യക്കാരുടെ എണ്ണം 2013-ൽ 44 കോടിയായിരുന്നെങ്കിൽ 2021 ആയപ്പോഴേക്കും 38 കോടിയായി കുറഞ്ഞു.

അതേസമയം തൊഴിലെടുക്കാൻ സാധ്യമായ പ്രായമുള്ളവരുടെ എണ്ണം 79 കോടിയിൽ നിന്നും 106 കോടിയായി ഉയരുകയും ചെയ്‌തു. തൊഴിലെടുക്കുന്നവരിൽ സ്‌ത്രീകൾ 2013-ൽ 36 ശതമാനം ആയിരുന്നെങ്കിൽ 2021 ആയപ്പോൾ അത് 9.24 ശതമാനം ആയി കുറഞ്ഞു. സ്ഥിരം തൊഴിൽ ഒരു സ്വപ്‌നം പോലും അല്ലാതായി മാറിയെന്നും എട്ടുവർഷം കൊണ്ട് (2014-2022) കേന്ദ്ര ഗവൺമെന്‍റ് സർക്കാരിലും പൊതുമേഖല സ്ഥാപനങ്ങളിലുമായി ഉദ്യോഗം നൽകിയത് വെറും 7.22 ലക്ഷം പേർക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതുതായി ഒരു തസ്‌തികയും സൃഷ്‌ടിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്ര സർവീസിലും പൊതുമേഖല സ്ഥാപനങ്ങളിലുമായി നിലവിലുള്ള 10 ലക്ഷത്തോളം തസ്‌തികളിൽ നിയമനം മരവിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി. റെയിൽവേയിൽ മാത്രം മൂന്നുലക്ഷം ഒഴിവുകളാണ് നികത്താതെ ഇട്ടിരിക്കുന്നത്. പട്ടാളത്തിൽ പോലും സ്ഥിരം തൊഴിലുകൾ ഇല്ലാതാക്കി കരാർ നിയമനങ്ങൾ കൊണ്ടുവരുന്നു.

യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ഉത്തരവാദിത്വത്തിൽ നിന്നും സർക്കാർ പതുക്കെ പിന്മാറുകയാണ്. വർഷം രണ്ടുകോടി പുതിയ തൊഴിലുകൾ സൃഷ്‌ടിക്കും എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ബിജെപിയുടെ പ്രകടനമാണിത്. കേന്ദ്രത്തിന്‍റെ ഗ്യാരണ്ടി കിട്ടിയത് രാജ്യത്തെ കോർപ്പറേറ്റുകൾക്കാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കഴിഞ്ഞ 5 കൊല്ലത്തിനിടെ 10 ലക്ഷം കോടിയോളം രൂപയുടെ കോർപ്പറേറ്റ് ലോണുകളാണ് പൊതുമേഖല ബാങ്കുകൾ എഴുതിത്തള്ളിയത്.

പൗരത്വ ഭേദഗതി നിയമം കേമത്തമായി പറയുകയും ഏക സിവിൽ കോഡ് അടക്കമുള്ള അജണ്ട മുൻനിർത്തി രാജ്യത്ത് ധ്രുവീകരണത്തിന് വഴിമരുന്നിടുകയും ചെയ്യുന്ന ബിജെപി പ്രകടന പത്രികയുടെ ജനകീയ വിചാരണയാണ് ഈ തെരഞ്ഞെടുപ്പിൽ നടക്കുക. പ്രകടന പത്രികയിൽ സ്വീകരിച്ച അതേ കാപട്യ സമീപനമാണ് ബിജെപി കേരളത്തോട് ഒരു സംസ്ഥാനമെന്ന നിലക്ക് നിരന്തരം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ALSO READ: ബിജെപി എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും, കോണ്‍ഗ്രസിനേയും ജനങ്ങള്‍ ശിക്ഷിക്കും: മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.