ETV Bharat / entertainment

'ഒടിടി കൂടുതൽ അവസരങ്ങൾ തുറന്നു, ശബ്‌ദം കൃത്യമായി ഉപയോഗിക്കാൻ പഠിച്ചത് അച്‌ഛനിൽനിന്ന്': മനസുതുറന്ന് ഷോബി തിലകൻ - SHOBI THILAKAN INTERVIEW

author img

By ETV Bharat Kerala Team

Published : May 14, 2024, 3:07 PM IST

Updated : May 14, 2024, 4:33 PM IST

'സിനിമയിലേക്ക് വന്നത് അഭിനയ മോഹവുമായാണ്, പക്ഷേ അവസരങ്ങൾ കിട്ടാതായപ്പോൾ എങ്ങനെയും പിടിച്ചുനിന്നാൽ മതിയെന്നായി. മിമിക്രിയ്‌ക്ക് ഫുൾ സ്‌റ്റോപ്പിട്ടത് അച്‌ഛന്‍റെ ഉപദേശം കേട്ട്'- ഇടിവി ഭാരതിനോട് മനസുതുറന്ന് ഷോബി തിലകൻ

SHOBHI THILAKAN MOVIE  LIFE STORY OF SHOBHI THILAKAN  ഷോബി തിലകൻ  SHOBHI THILAKAN ABOUT THILAKAN
Shobhi Thilakan (Source: ETV Bharat Reporter)

ഷോബി തിലകൻ ഇടിവി ഭാരതിനോട് (Source: ETV Bharat Reporter)

ലയാള സിനിമ - സീരിയൽ രംഗത്ത് ഡബ്ബിങ് ആർട്ടിസ്‌റ്റായും നടനായും തിളങ്ങുന്ന താരമാണ് ഷോബി തിലകൻ. അന്തരിച്ച മലയാളത്തിന്‍റെ മഹാനടൻ തിലകന്‍റെ മകൻ കൂടിയാണ് അദ്ദേഹം. മലയാള സിനിമയിൽ ഡബ്ബിങ് ആർട്ടിസ്‌റ്റായി നിലനിൽക്കാൻ കുറച്ചു ബുദ്ധിമുട്ടാണെന്ന് പറയുകയാണ് ഷോബി തിലകൻ. കലയുടെ വഴിയേ സഞ്ചരിക്കുന്നതിന് അച്‌ഛൻ പ്രചോദനമാണെന്നും ഷോബി തിലകൻ ഇടിവി ഭാരതിനോട് പറഞ്ഞു.

മലയാളത്തിലെ നടന്മാരെല്ലാം സ്വന്തം ശബ്‌ദത്തിൽ ഡബ് ചെയ്യാൻ താത്പര്യപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ സിനിമയെ സംബന്ധിച്ചിടത്തോളം ഒരു ഡബ്ബിങ് കലാകാരൻ ആയിരിക്കുക എന്നുള്ളത് പ്രയാസമേറിയ കാര്യം തന്നെ. എന്നിരുന്നാലും ഡബ്ബിങ് കലാകാരന്മാരുടെ ഭാവി അവതാളത്തിൽ ആകുമോ എന്ന ചിന്ത വേണ്ട. ഇന്ന് ഇന്ത്യയിൽ റിലീസാകുന്ന എല്ലാ ചിത്രങ്ങളും എല്ലാ ഭാഷകളിലേക്കും ഡബ്ബ് ചെയ്‌ത് ഒടിടികളിൽ എത്തുന്നുണ്ട് എന്നതുതന്നെയാണ് ആശ്വാസം.

ഒരു സമയത്ത് ഡബ്ബിങ് കലാകാരന്മാരുടെ ഭാവി അസ്‌തമിച്ചു എന്നുവരെ കരുതി പോയ നിമിഷങ്ങൾ ഉണ്ട്. എന്നാൽ ഒടിടികൾ ഞങ്ങളെപ്പോലുള്ള ശബ്‌ദകലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ തുറന്നുതന്നു. ഇന്ത്യയിലെ മിക്ക ഭാഷകളിലെയും സിനിമകൾക്ക് ഞാൻ ഡബ് ചെയ്‌തിട്ടുണ്ട്.

പ്രഗൽഭരായ ലോകോത്തര നടന്മാർക്കുവേണ്ടി ശബ്‌ദം നൽകുമ്പോൾ അവരുടെ അഭിനയ വഴികൾ കൂടുതൽ മനസിലാക്കാൻ കൂടി സാധിക്കും. അത്തരം പഠനങ്ങൾ എന്നിലെ നടനെ കൂടുതൽ മെച്ചപ്പെടുത്തുന്നു. തെലുഗുവിൽ വലിയ ഹിറ്റായ ആർആർആർ എന്ന ചിത്രത്തിൽ റാം ചരണ് ശബ്‌ദം നൽകിയത് ഞാനാണ്. പ്രകാശ് രാജ് അഭിനയിക്കുന്ന മിക്ക ചിത്രങ്ങൾക്കും മലയാളത്തിൽ എന്‍റെ ശബ്‌ദം തന്നെ. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് പ്രകാശ് രാജ്. അദ്ദേഹത്തിന്‍റെ മാനറിസങ്ങൾ ഒക്കെ കൃത്യമായി വിശകലനം ചെയ്യാൻ സാധിച്ചിട്ടുണ്ട്.

സിനിമയിലെത്തിയത് അഭിനയ മോഹവുമായി: അഭിനയ മോഹവുമായാണ് സിനിമയിലേക്ക് വന്നത്. പക്ഷേ അവസരങ്ങൾ ലഭിക്കാതെയായപ്പോൾ എങ്ങനെയും ഇവിടെ പിടിച്ചുനിന്നാൽ മതിയെന്നായി. ആദ്യകാലങ്ങളിൽ മിമിക്രി കലാകാരനായിരുന്നു. എന്നാൽ ഡബ്ബിങ് ആർട്ടിസ്‌റ്റ് ആയതോടെ മിമിക്രിയ്‌ക്ക് കർട്ടൻ ഇട്ടു. നിന്നിലെ കലാകാരനെ സ്വയം നശിപ്പിക്കുന്നതാണ് മിമിക്രി എന്നായിരുന്നു അച്‌ഛന്‍റെ ഉപദേശം. മറ്റുള്ളവരെ അനുകരിക്കുമ്പോൾ സ്വന്തം ശൈലിയും കഴിവും നഷ്‌ടപ്പെടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞ വാക്കുകളിലെ ഉൾക്കാമ്പ്.

എന്‍റെ ശബ്‌ദഗാംഭീര്യം ആയിരിക്കാം ഒരുപക്ഷേ അഭിനയത്തേക്കാൾ ഉപരി ഡബ്ബിങ്ങിൽ കൂടുതൽ അവസരങ്ങൾക്ക് വഴിതെളിച്ചത്. ഗാംഭീര്യമുള്ള ശബ്‌ദമുള്ളതുകൊണ്ട് മാത്രം ഒരു നല്ല ഡബ്ബിങ് ആർട്ട് ആകണമെന്നില്ല. ശബ്‌ദത്തെ വ്യതിചലിപ്പിക്കാനും സാഹചര്യങ്ങൾക്ക് അനുസരിച്ച് മോഡുലേറ്റ് ചെയ്യാനും സാധിക്കണം.

അച്‌ഛനെന്ന ഗുരു: ഒരു ഡബ്ബിങ് ആർട്ടിസ്‌റ്റ് എന്നതിലുപരി എന്‍റെ ശബ്‌ദത്തെ കൃത്യമായി ഉപയോഗിക്കാൻ പഠിച്ചത് അച്‌ഛനിൽ നിന്നുതന്നെ. അച്‌ഛൻ തന്നെയാണ് ഗുരു. അദ്ദേഹം തന്നെയാണ് ജീവിതത്തിന്‍റെ റോൾ മോഡലും.

ഒരുകാലത്തെ മലയാള സിനിമയിൽ മിക്ക വില്ലന്മാർക്കും എന്‍റെ ശബ്‌ദമായിരുന്നു. അവരുടെ പ്രകടനത്തെ ഒരുപക്ഷേ ഉയർത്തിക്കാട്ടാനും എന്‍റെ ശബ്‌ദം ഉപകരിച്ചു എന്നുവേണം പറയാൻ. വില്ലന്മാർക്ക് മാത്രമല്ല നായകന്മാർക്കും ഡബ് ചെയ്‌തിട്ടുണ്ട്. എന്‍റെ ശബ്‌ദം പല കഥാപാത്രങ്ങളെയും പ്രേക്ഷകപ്രിയമാക്കിയപ്പോൾ ഒരു അഭിനേതാവ് എന്നുള്ള നിലയിൽ എനിക്കുള്ള അവസരങ്ങൾ കുറഞ്ഞു എന്നത് മറ്റൊരു കാര്യം.

പുതിയ അവസരങ്ങൾ: എന്നാൽ പുതിയ കാലഘട്ടത്തിൽ ധാരാളം അവസരങ്ങൾ തേടിവരുന്നുണ്ട്. അടുത്തമാസം റിലീസിന് ഒരുങ്ങുന്ന 'ഗിർർ' എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ മികച്ച ഒരു വേഷം ചെയ്‌തു. ഒരൽപ്പം വില്ലത്തരവും ഹാസ്യവും ഒക്കെ ഇടകലർന്ന കഥാപാത്രമാണ് അത്.

കഴിഞ്ഞ നാലുവർഷമായി ഇറങ്ങുന്ന എല്ലാ മലയാള ചിത്രങ്ങളിലെയും വില്ലന്മാർക്കും എന്‍റെ ശബ്‌ദമാണ്. ഒരു സമയത്ത് കേരളത്തിൽ സംപ്രേക്ഷണം ചെയ്‌തുകൊണ്ടിരുന്ന എല്ലാ സീരിയലുകളിലെയും നായകന്മാർക്കും എന്‍റെ ശബ്‌ദമായിരുന്നു. ടിവി തുറന്നാൽ എന്‍റെ ശബ്‌ദം മാത്രം. കേട്ടുകേട്ട് എന്‍റെ ശബ്‌ദത്തിന് ഒരു വിലയില്ലാതെ ആകുമോ എന്നൊക്കെ ഭയന്നു.

ഒരു വർഷം 20 സിനിമകൾ വരെ ഡബ്ബ് ചെയ്‌തിട്ടുണ്ട്. പക്ഷേ സിനിമയെ സംബന്ധിച്ചിടത്തോളം മേൽപ്പറഞ്ഞ ഒരു ഭയമില്ല. സിനിമയിലെ കഥാപാത്രങ്ങളെല്ലാം വ്യത്യസ്‌തമായിരിക്കുമല്ലോ. മാത്രമല്ല ഡബ് ചെയ്യുന്നത് വ്യത്യസ്‌ത അഭിനേതാക്കൾക്ക് വേണ്ടിയും.

പല അന്യഭാഷ നടന്മാരും മലയാളത്തിലേക്ക് വരുമ്പോൾ എന്നെക്കൊണ്ടുതന്നെ ഡബ് ചെയ്യിക്കണമെന്ന് നിർദേശം വയ്‌ക്കാറുണ്ട്. ചന്ദ്രോത്സവം, നാട്ടുരാജാവ്, രാജമാണിക്യം തുടങ്ങിയ ചിത്രങ്ങളിൽ വില്ലനായി അഭിനയിച്ച രഞ്ജിത്ത് ഒരു ഉദാഹരണമാണ്. രഞ്ജിത്തുമായി നല്ല സൗഹൃദത്തിന് വഴിവച്ചതും എന്‍റെ ശബ്‌ദം തന്നെ.

പഴശ്ശിരാജയിലെ ശരത് കുമാർ അവതരിപ്പിച്ച എടച്ചേന കുങ്കന് ശബ്‌ദം നൽകിയത് ഞാനാണ്. ഈ ചിത്രത്തിലൂടെ മികച്ച ഡബ്ബിങ് ആർട്ടിസ്‌റ്റിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ഈ സിനിമയെക്കുറിച്ച് സംസാരിക്കാതെ എന്‍റെ കലാജീവിതം പൂർണമാവുകയില്ല.

മങ്കൊമ്പുമായുള്ള ബന്ധം: ഡബ്ബിങ് സിനിമകൾ വെറും തർജമകളായി, പരിഹാസ രൂപത്തിൽ കേരളത്തിൽ റിലീസ് ചെയ്യുന്നതിന് ഒരു മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു രാജമൗലിയുടെ ഈച്ച. എല്ലാ ഭാഷയിലും ഒരേ സമയമാണ് സിനിമ റിലീസിനെത്തിയത്. മങ്കൊമ്പ് ഗോപാലകൃഷ്‌ണനാണ് മലയാളത്തിൽ സംഭാഷങ്ങൾ എഴുതിയത്. അദ്ദേഹമാണ് ഡബ്ബിങ് സിനിമകളുടെ പേരുദോഷം മാറ്റിയത് എന്ന് വേണം പറയാൻ. കരിയറിലെ മികച്ച അനുഭവങ്ങളിൽ ഒന്നാണ് ഈ ചിത്രം.

ബാഹുബലിയാണ് എടുത്തുപറയേണ്ട മറ്റൊരു ചരിത്ര സിനിമ. റാണാ ദഗുബട്ടി അവതരിപ്പിച്ച പൽവാൾ ദേവന് വേണ്ടിയാണ് ഞാൻ ശബ്‌ദം നൽകിയത്. ഒരു തെലുഗു ചിത്രമാണെന്ന് തോന്നാത്ത രീതിയിലായിരുന്നു മലയാളത്തിൽ മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ ഡയലോഗുകൾ എഴുതിയത്. മലയാളം സംസാരിക്കുന്ന പൽവാൾ ദേവനെയാണ് ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്കിഷ്‌ടം'- ഷോബി തിലകൻ പറഞ്ഞു.

Also Read: 'കിരീടത്തിലെ സേതുമാധവൻ ഞാനല്ല'; ജീവിതത്തിലെ രണ്ടാം ഇന്നിങ്സ് കലയ്‌ക്കൊപ്പമെന്ന് ഗുണ്ടുകാട് സാബു

Last Updated :May 14, 2024, 4:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.