ETV Bharat / bharat

'മഞ്ഞുമ്മൽ ബോയ്‌സ്' മലയാളിയുടെ മദ്യാസക്തിയുടെ പ്രതീകം; സിനിമ നൽകുന്നത് തെറ്റായ സന്ദേശമെന്ന് തമിഴ് എഴുത്തുകാരൻ ജയമോഹൻ

author img

By ETV Bharat Kerala Team

Published : Mar 9, 2024, 9:28 PM IST

Updated : Mar 9, 2024, 9:53 PM IST

Manjummel Boys  B Jeyamohan  ബി ജയമോഹൻ  മഞ്ഞുമ്മൽ ബോയ്‌സ്
Writer B Jeyamohan Criticizes Manjummel Boys Movie

മഞ്ഞുമ്മൽ ബോയ്‌സ് സിനിമ നൽകുന്നത് തെറ്റായ സന്ദേശമെന്ന് എഴുത്തുകാരൻ ജയമോഹൻ. മദ്യപിക്കാതെ സന്തോഷത്തോടെ സംസാരിക്കുന്ന നാലുപേരെ മലയാള സിനിമയിൽ കണ്ടിട്ടുണ്ടോയെന്നും ജയമോഹൻ. തീരെ ചെറിയ ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ അസാധാരണമായ സ്വീകാര്യത കണ്ട് ഹാലിളകിയ ജയമോഹന്‍ വാണിജ്യ സിനിമയുടെ കുഴലൂത്ത് കാരനാണെന്നായിരുന്നു സിനിമാ പ്രേമികളുടെ മറുപടി

ചെന്നൈ: ചിദംബരത്തിന്‍റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തി തമിഴ്‌നാട്ടിലടക്കം വിജയക്കുതിപ്പ് തുടരുന്ന മലയാള സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്‌സ്'. ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതൽക്ക് തന്നെ മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കമൽഹാസൻ, ധനുഷ്, വിക്രം തുടങ്ങി നിരവധി പ്രമുഖരാണ് ചിത്രത്തെ വാനോളം പുകഴ്ത്തി രംഗത്തുവന്നത്. അതിനിടെ ചിത്രത്തിനെതിരെയും മലയാളികൾക്കെതിരെയും കടുത്ത വിമർശനം ഉന്നയിക്കുകയാണ് പ്രശസ്‌ത തമിഴ് എഴുത്തുകാരൻ ബി ജയമോഹൻ.

ചിത്രം തന്നെ അലോരസപ്പെടുത്തിയെന്ന് ജയമോഹൻ തൻ്റെ ബ്ലോഗിൽ കുറിച്ചു. ഇതൊരു ഫിക്ഷൻ അല്ലെന്നും യാഥാർഥ്യമാണെന്നുമാണ് അതിന് കാരണമായി ജയമോഹൻ ചൂണ്ടിക്കാട്ടുന്നത്. സിനിമ മദ്യപാനത്തെയും ലഹരി ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കും വിധമുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. വിനോദസഞ്ചാരികളായി ഗുണ കേവിൽ അടക്കമെത്തുന്ന മലയാളികൾ മദ്യപിച്ചശേഷം വലിച്ചെറിയുന്ന കുപ്പിച്ചില്ലുകൾ ആനകൾ അടക്കമുള്ള വന്യജീവികൾക്ക് ഭീഷണിയാണെന്നും ജയമോഹൻ ബ്ലോഗിലൂടെ വിമർശിച്ചു.

"ഞാൻ സമകാലിക സിനിമയെ വിമർശിക്കുന്നില്ല, അതിൽ അഭിപ്രായം പറയുന്നില്ല. കാരണം ഞാനും അതിൻ്റെ ഭാഗമായി അതിൽ ഉണ്ട്. ഇത് കലയല്ല, ബിസിനസ്സ് മാത്രമാണ്. നൂറ് ശതമാനം ബിസിനസ്. അതിനാൽ ഒരു ബിസിനസുകാരന് മറ്റൊരാളുടെ ബിസിനസ് നശിപ്പിക്കാൻ കഴിയില്ല, ഇത് ഒരു പൊതു തത്വമാണ്. പക്ഷേ, ഇതെഴുതേണ്ടത് 'എലിഫൻ്റ് ഡോക്‌ടർ' എന്ന കൃതിയുടെ എഴുത്തുകാരൻ എന്ന നിലയിലാണ്." ജയമോഹൻ എഴുതി.

മഞ്ഞുമ്മൽ ബോയ്‌സ് തന്നെ സംബന്ധിച്ച് അലോസരപ്പെടുത്തുന്ന ചിത്രമായിരുന്നു. കാരണം അത് കാണിക്കുന്നത് കെട്ടുകഥയല്ല. ദക്ഷിണേന്ത്യയിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്ന കേരളത്തിലെ വിനോദ സഞ്ചാരികൾ ഇതേ മനസ്ഥിതിയാണ് പങ്കിടുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാത്രമല്ല, കാടുകളിലും അവർ എത്താറുണ്ട്. മദ്യപിച്ചാൽ ഛർദ്ദി, വീഴൽ, അതിക്രമിച്ചു കടക്കൽ എന്നിവയല്ലാതെ മറ്റൊന്നിലും താൽപ്പര്യമില്ലെന്നും ജയമോഹൻ തുറന്നടിക്കുന്നു.

Also Read: 'ജസ്റ്റ് വൗ' ; മഞ്ഞുമ്മൽ ബോയ്‌സ് മിസ്സാക്കല്ലേയെന്ന് ഉദയനിധി സ്റ്റാലിന്‍

"ഊട്ടി, കൊടൈക്കനാൽ, കുറ്റാലം പ്രദേശങ്ങളിൽ ചുരുങ്ങിയത് പത്തു തവണയെങ്കിലും ഈ മലയാളം കുടിയന്മാർ റോഡിൽ അഴിഞ്ഞാടുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവരുടെ വണ്ടിയുടെ ഇരുവശവും ഛർദ്ദി കൊണ്ട് മൂടിയിരിക്കുന്നു. ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ കുടിച്ച ശേഷം കുപ്പി വലിച്ചെറിഞ്ഞ് പൊട്ടിക്കും. സംശയമുണ്ടെങ്കിൽ ചെങ്കോട്ട – കുറ്റാലം റോഡോ കൂടല്ലൂർ–ഊട്ടി റോഡോ പരിശോധിക്കുക. വഴിനീളെ പൊട്ടിയതും പൊട്ടാത്തതുമായ കുപ്പികൾ കാണാം. അത് അവർ അഭിമാനത്തോടെ സിനിമയിൽ കാണിക്കുകയും ചെയ്യുന്നു. അവരുമായി ഞങ്ങൾ പലതവണ സംഘർഷത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഒരിക്കൽ വാഗമൺ പുൽമേട്ടിൽ ഞങ്ങളോടൊപ്പം വന്ന മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനായ സെന്തിൽകുമാർ അവർ എറിഞ്ഞ കുപ്പികൾ പെറുക്കി നീക്കിയിരുന്നു." ജയമോഹൻ വ്യക്തമാക്കി.

തമിഴ്‌നാട്ടിലെയും കർണാടകയിലെയും ഇത്തരം സംഘങ്ങളെ കുറിച്ച് ഈ സിനിമ ഉപയോഗിച്ച് ബോധവൽക്കരണം നടത്തിയാൽ നന്നായിരിക്കും. പൊലീസ് അവരെ കുറ്റവാളികളായി കാണണം. ഒരിക്കലും ഒരു തരത്തിലും പിന്തുണയ്ക്കരുത്. ചിലപ്പോൾ അവർ എവിടെയെങ്കിലും കുടുങ്ങി മരിക്കുന്നത് നല്ലതാണ്. നമ്മുടെ വനങ്ങൾ സംരക്ഷിക്കപ്പെടും. ഇത് അവർക്ക് പ്രകൃതി നൽകിയ സ്വാഭാവിക ശിക്ഷയാണെന്നും ജയമോഹൻ ആഞ്ഞടിച്ചു.

ജയമോഹന്‍റെ ബ്ലോഗ് പോസ്‌റ്റിലെ മറ്റ് പരാമർശങ്ങൾ ഇങ്ങനെ: ഓരോ വർഷവും കുറഞ്ഞത് ഇരുപത് ആനകളെങ്കിലും ഈ കുപ്പിച്ചില്ലുകൾ മൂലം കാല് വൃണപ്പെട്ട് ചരിയുന്നുണ്ട്. അതിനെ അപലപിച്ച് ഞാൻ എഴുതിയ 'എലിഫൻ്റ് ഡോക്‌ടർ' മലയാളത്തിലും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞു. എന്നാൽ ഈ സിനിമയുടെ സംവിധായകൻ ഇത് വായിച്ചിരിക്കാൻ സാധ്യതയില്ല.

ഈ സിനിമയിൽ തമിഴ്‌നാട് പൊലീസ് അവരോട് പെരുമാറുന്ന രീതിയും യഥാർത്ഥമാണ്. അടിയല്ലാതെ അവർക്ക് ഒന്നും മനസ്സിലാകുന്നില്ല. കേരളത്തിൽ കല്യാണത്തിന് പോകുന്നത് ഒരു പരീക്ഷണമായി മാറിയിരിക്കുന്നു. ഏത് കല്യാണത്തിനും ഈ മദ്യപസംഘങ്ങൾ ബഹളമുണ്ടാക്കുന്നു. പന്തലിൽ തന്നെ ഛർദ്ദിക്കുന്നവരും കുറവല്ല. വിവാഹ ചടങ്ങിൽ വരൻ തന്നെ ഛർദ്ദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

Also Read: ജീവിതം തൊട്ട സിനിമ; മഞ്ഞുമ്മൽ ബോയ്‌സ് കണ്ണുനനയിച്ചുവെന്ന് ഷാജി കൈലാസ്

മദ്യപിച്ചും കലഹിച്ചും കലാപമുണ്ടാക്കിയും ഛർദ്ദിച്ചും സാധാരണക്കാരനെ അസ്ഥിരപ്പെടുത്തിയും കേരള സിനിമ എന്നും സന്തോഷത്തോടെയാണ് കാണിക്കുന്നത്. മദ്യപിക്കാതെ സന്തോഷത്തോടെ സംസാരിക്കുന്ന നാലുപേരെ മലയാള സിനിമയിൽ കണ്ടിട്ടുണ്ടോ? സിനിമയിലൂടെ ഇതിനെല്ലാം സാമൂഹിക സ്വീകാര്യത പതിയെ സൃഷ്‌ടിക്കപ്പെടുകയാണ്. ഒരു തമിഴ് നായകൻ സാധാരണക്കാരനെ രക്ഷിക്കുന്ന നായകനാണ് ഇന്നത്തെ മലയാള സിനിമയുടെ നായകൻ ആരാണ്?

ഇന്നത്തെ മലയാള സിനിമയുടെ കേന്ദ്രബിന്ദുവാണ് എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചെറുസംഘം മയക്കുമരുന്ന് അടിമകൾ. രാവും പകലും മദ്യപാനമാണ്. കേരളത്തിൽ, പ്രത്യേകിച്ച് എറണാകുളത്ത് മലയാളത്തിലെ മുൻനിര താരങ്ങൾ പോലും മയക്കുമരുന്ന് കേസിൽ കുടുങ്ങുന്നത് പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്.

ഇവരാണ് മലയാള സമൂഹത്തെ ലഹരിക്ക് അടിമകളാക്കുന്നത്. പത്ത് വർഷം മുമ്പ് കിളി പോയി, ഒഴിവുനേരത്തെ കളി, വെടിക്കെട്ട്, ജെല്ലിക്കെട്ട് തുടങ്ങിയ ചെറുസിനിമകൾ കേരളത്തിൽ ഇറങ്ങി ലഹരിയും മയക്കുമരുന്നും വേശ്യാവൃത്തിയും സാമാന്യവൽകരിച്ചിരുന്നു. അവ ഇൻപുട്ടില്ലാത്ത വ്യാജ ചിത്രങ്ങളാണ്. ഇവയെ 'പ്രകൃതിദത്ത കലാസൃഷ്‌ടികൾ' ആയി ബുദ്ധിജീവികൾ ആഘോഷിച്ചു. കേരളത്തിൻ്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സർക്കാരുണ്ടെങ്കിൽ ഈ സിനിമാക്കാർക്കെതിരെ നേരിട്ട് നടപടിയെടുക്കണം. തമിഴ്‌നാട്ടിൽ മയക്കുമരുന്നിന് അടിമപ്പെട്ട സിനിമകൾ ആഘോഷിക്കുന്നവരെ ഞാൻ തെമ്മാടികളോ നീചന്മാരോ ആയി കണക്കാക്കും.

വാണിജ്യ സിനിമ ഒരു കലയല്ല. പരിശീലനമോ കലാപരമായ അറിവോ ഇല്ലാത്ത വലിയ ജനക്കൂട്ടത്തോട് ഇത് നേരിട്ട് സംസാരിക്കുന്നു. അതിന് ഒരിക്കലും കലാസ്വാതന്ത്ര്യം നൽകരുത്. ആ ദാരിദ്ര്യം ബൗദ്ധികമായ ഒരു ചെറുത്തുനിൽപ്പും നടത്താൻ കഴിയാത്ത സാധാരണക്കാരായ ജനസമൂഹത്തെ അധഃപതിപ്പിക്കും.

Also Read: കൊടൈക്കനാലിന്‍റെ നൊസ്റ്റാൾജിയയുമായി 'നെബുലകൾ' ; മഞ്ഞുമ്മലിലെ ട്രാവൽ സോങ്ങ്

ഒരു വശത്ത് ഈ ആൾക്കൂട്ടങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളെ തരംതാഴ്ത്തുന്നു. കൂടാതെ കൊടും വനത്തിനുള്ളിൽ അവർ അതിക്രമിച്ചു കയറുകയാണ്. അതിനുള്ള എല്ലാ മാർഗങ്ങളും അവർ തിരഞ്ഞെടുക്കുന്നു. ഒരു നിയമവും മാനിക്കപ്പെടുന്നില്ല. മുന്നറിയിപ്പുകളൊന്നും പാലിക്കപ്പെടുന്നില്ല. പേരക്കയിൽ മുളകുപൊടി നിറച്ച് കുരങ്ങന്മാർക്ക് കൊടുക്കും. ആനകൾക്ക് നേരെ കുപ്പി എറിയുന്നു. അവർ കാടിൻ്റെ അകത്ത് പാട്ടുപാടുകയും അലറിവിളിക്കുകയും ചെയ്യുന്നു.

മെയ് ഏറ്റവും അപകടകരമായ മാസമാണ്. അവർ ബീഡി, സിഗരറ്റ് തുടങ്ങിയവ തമിഴ്‌നാട്ടിലെ വരണ്ട വനങ്ങളിലേക്ക് വലിച്ചെറിയുന്നു. കേരളത്തിലെ കാടുകൾ പൊതുവെ വരണ്ടതല്ല. ഇവിടെ അങ്ങനെയല്ല. ഏക്കറുകളോളം കത്തിനശിക്കും. ആയിരക്കണക്കിന് ജീവനുകൾ നഷ്‌ടമാകും. എന്നാൽ അവർ ഇതൊന്നും കാര്യമാക്കുന്നില്ല.

കേരളത്തിലെ റിസോർട്ടുകളിൽ പോകുന്നത് വളരെ അപകടകരമാണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുപാട് അനുഭവങ്ങൾ കേട്ടിട്ടുണ്ട്. ഞാൻ എൻ്റെ സുഹൃത്തിൻ്റെ മകളെയും മരുമകനെയും അവരുടെ ഹണിമൂണിന് കേരളത്തിലേക്ക് അയച്ചു. അത്തരത്തിലുള്ള ഒരു സംഘം നടത്തിയ ക്രൂരതയിൽ നിന്ന് അവർക്ക് അന്ന് ഓടി രക്ഷപ്പെടേണ്ടി വന്നു.

സിനിമയ്ക്ക് വേണ്ടി ഞാൻ താമസിച്ചിരുന്ന മാനന്തവാടി റിസോർട്ടിൽ വച്ചാണ് ഒരു സംഘം വന്ന് ഉത്തരേന്ത്യക്കാരിയായ യുവതിയെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തത്. മഞ്ചുമ്മൽ ബോയ്‌സ് ഈ ഭോഷ്ക്കുകളെ സാധാരണക്കാരൻ്റെ ആഘോഷമായി ചിത്രീകരിച്ച് ന്യായീകരിക്കുക മാത്രമല്ല, അവരെ ഉയർത്തുകയും ചെയ്യുന്നു. ചിത്രത്തിനൊടുവിൽ അവരിൽ ഒരാൾക്ക് ദേശീയ അവാർഡ് ലഭിച്ചുവെന്ന വാർത്തയാണ് കാണിക്കുന്നത്. നിയമപ്രകാരം അവരെ ജയിലിൽ അടയ്ക്കണം.

Also Read: 'ജാൻ എ മന്നി'ന് ശേഷം 'മഞ്ഞുമ്മൽ ബോയ്‌സു'മായി ചിദംബരം

തമിഴ്‌നാട്ടിലെയും കർണാടകയിലെയും ഈ സംഘങ്ങളെ കുറിച്ച് ഈ സിനിമ ഉപയോഗിച്ച് ബോധവൽക്കരണം നടത്തിയാൽ നന്നായിരിക്കും. പൊലീസ് അവരെ കുറ്റവാളികളായി കാണണം. ഒരിക്കലും ഒരു തരത്തിലും പിന്തുണയ്ക്കരുത്. ചിലപ്പോൾ അവർ എവിടെയെങ്കിലും കുടുങ്ങി മരിക്കുന്നത് നല്ലതാണ്. നമ്മുടെ വനങ്ങൾ സംരക്ഷിക്കപ്പെടും. ഇത് അവർക്ക് പ്രകൃതി നൽകിയ സ്വാഭാവിക ശിക്ഷയാണ്, ”അദ്ദേഹം പറഞ്ഞു.

ജയമോഹന്‍റെ വിമര്‍ശനെത്തെ തള്ളി സിനിമാ പ്രേമികള്‍:

തീരെ ചെറിയ ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ അസാധാരണമായ സ്വീകാര്യത കണ്ട് ഹാലിളകിയ ജയമോഹന്‍ വാണിജ്യ സിനിമയുടെ കുഴലൂത്ത് കാരനാണ്. അദ്ദേഹം പറയുന്ന പോലെ ഫിക്‌ഷന്‍ മാത്രമല്ല സിനിമ, മലയാള സിനിമ സാമൂഹിക യാഥാര്‍ഥ്യങ്ങളെ അതേ പടി അവതരിപ്പിക്കുന്നതില്‍ ഒരു പാട് മുന്നോട്ട് പോയി, തെറ്റും ശരിയും മനസിലാക്കേണ്ട പാകത സിനിമാ കാണുന്നവര്‍ക്കുണ്ട്. ജയമോഹന്‍ നടത്തിയത് തമിഴ്‌നാടിനെയും കേരളത്തെയും പരസ്‌പരം അകറ്റാനുള്ള ശ്രമം തന്നെയാണ്. യന്തിരന്‍ പോലൊരു ചിത്രത്തിന്‍റെ എഴുത്തുകാരനില്‍ നിന്ന് ഇത്തരത്തില്‍ വികൃതമായ ഒരെഴുത്ത് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും ചിലര്‍ പ്രതികരിച്ചു. മഞ്ഞുമ്മല്‍ ബോയ്‌സിനെ ഏറ്റെടുത്ത പ്രേക്ഷകരോടുള്ള കടുത്ത നീരസമാണ് ജയമോഹന്‍റെ വാക്കുകളില്‍ നിറയുന്നതെന്നും സിനിമാ പ്രേമികള്‍ അഭിപ്രായപ്പെട്ടു.

Last Updated :Mar 9, 2024, 9:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.