ETV Bharat / sukhibhava

'കരളിന്‍റെ കാര്യത്തില്‍' റിസ്‌ക് എടുക്കരുത് ; വരുമാനം കുറഞ്ഞ രാജ്യങ്ങളില്‍ സിറോസിസിനെ തുടര്‍ന്നുള്ള മരണസാധ്യത ഏറെയെന്ന് പഠനം

author img

By

Published : May 25, 2023, 4:25 PM IST

25 രാജ്യങ്ങളിലെ 4,000 ലിവര്‍ സിറോസിസ് രോഗികളിൽ നിന്ന് മെഡിക്കൽ ഡാറ്റ ശേഖരിച്ചും വിശകലനം ചെയ്‌തുമാണ് പഠന റിപ്പോര്‍ട്ട്

liver disease  Death risk from liver disease  lower income countries  liver  obesity  liver cirrhosis  immune system  brain  Liver disease death risk  Liver disease  cirrhosis  കരളിന്‍റെ കാര്യത്തില്‍ റിസ്‌ക് എടുക്കരുത്  വരുമാനം കുറഞ്ഞ രാജ്യങ്ങളില്‍  കരള്‍ രോഗത്തെ തുടര്‍ന്നുള്ള മരണസാധ്യത  കരള്‍  മരണസാധ്യത  കരള്‍ രോഗം  ലിവര്‍ സിറോസിസ്  മെഡിക്കൽ ഡാറ്റ  ലാൻസെറ്റ് ഗ്യാസ്ട്രോഎൻറോളജി
വരുമാനം കുറഞ്ഞ രാജ്യങ്ങളില്‍ കരള്‍ രോഗത്തെ തുടര്‍ന്നുള്ള മരണസാധ്യത ഏറെയെന്ന് പഠനം

ന്യൂഡല്‍ഹി : ജീവിതശൈലീ രോഗങ്ങളെ പോലെ തന്നെ 'ലിവര്‍ സിറോസിസ്' എന്ന വാക്കും സുപരിചിതമായ സമൂഹമാണ് നമ്മുടേത്. അമിതമായ മദ്യപാനം, പൊണ്ണത്തടി, വൈറല്‍ ഹെപ്പറ്റൈറ്റിസ് തുടങ്ങിയ കാരണങ്ങളാണ് ഒരു വ്യക്തിയെ പ്രധാനമായും കരള്‍ രോഗത്തിലേക്ക് തള്ളിവിടാറുള്ളത്. കരള്‍ മുറിപ്പെടുന്നതിലേക്കും അതിന്‍റെ പ്രവര്‍ത്തനം തടസപ്പെടുന്നതിലേക്കും നീങ്ങി ഒടുക്കം പൂര്‍ണമായും ആ അവയവം പരാജയപ്പെടുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങാറുള്ളത്. അതുകൊണ്ടുതന്നെ ഒരു വ്യക്തിയെ മരണത്തിലേക്ക് തള്ളിവിടാന്‍ കെല്‍പ്പുള്ള കരള്‍ രോഗത്തെ കുറിച്ച് ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

പഠനം നടക്കുന്നത് ഇങ്ങനെ : കരള്‍ രോഗത്തെ ചൂണ്ടി അടുത്തിടെ പുറത്തിറങ്ങിയ പഠനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളിലെ മരണസാധ്യതയെക്കുറിച്ചാണ് ദ ലാൻസെറ്റ് ഗ്യാസ്ട്രോഎൻറോളജി ആന്‍റ് ഹെപ്പറ്റോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. അതായത് കരള്‍ രോഗത്തിന്‍റെ ഭാഗമായി, താഴ്‌ന്ന വരുമാനമുള്ളതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലെ ആശുപത്രികളില്‍ ചികിത്സ തേടുന്ന ആളുകള്‍ക്ക് ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ചികിത്സ തേടുന്നവരേക്കാള്‍ മണസാധ്യത ഇരട്ടിയാണെന്ന് പഠനം പറയുന്നു.

രോഗനിര്‍ണയത്തിലെ അപര്യാപ്‌തതയും പരിമിതമായ ചികിത്സാ സൗകര്യങ്ങളുമാണ് ഈ രാജ്യങ്ങളില്‍ മരണസാധ്യത വര്‍ധിപ്പിക്കുന്നതെന്നാണ് ഇന്ത്യയുള്‍പ്പടെ 25 രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്‌ത് നടത്തിയ പഠനം വ്യക്തമാക്കുന്നത്.

ഗവേഷക സംഘത്തിനും പറയാനുണ്ട് : ലോകത്ത് മരണത്തിലേക്ക് വഴിനടത്തുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണ് കരള്‍ രോഗം. നിലവില്‍ പ്രതിവര്‍ഷം രണ്ട് ദശലക്ഷം പേര്‍ക്ക് ഇതുമുഖേന ജീവന്‍ നഷ്‌ടപ്പെടുന്നു. മാത്രമല്ല ഭാവിയില്‍ ഇത് കൂടുതല്‍ ജീവനുകള്‍ അപഹരിക്കുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ ഒരേസ്വരത്തില്‍ പറയുന്നു. ശാരീരിക പ്രവർത്തനത്തിന്‍റെ പല വശങ്ങളുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ പ്രവര്‍ത്തന ക്ഷമമായ കരളാണ് ആരോഗ്യത്തിന് പ്രധാനമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ യുഎസിലെ വിർജീനിയ കോമൺവെൽത്ത് യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസർ ജസ്മോഹൻ ബജാജ് പറഞ്ഞു.

കരളിനെ ബാധിക്കുന്ന എന്തും നമ്മുടെ ശരീരത്തിലെ അവയവങ്ങളും ഘടനകളും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ സ്വാധീനിക്കും. ഇതില്‍ നമ്മുടെ രോഗപ്രതിരോധ സംവിധാനം, ഹൃദയം, തലച്ചോറ്, വൃക്കകള്‍ കുടലുകള്‍ തുടങ്ങി എല്ലാം ഉള്‍പ്പെടുമെന്നും ജസ്മോഹൻ ബജാജ് വ്യക്തമാക്കി. സിറോസിസ് മൂലമുള്ള മരണസാധ്യത രാജ്യങ്ങളില്‍ എങ്ങനെ വ്യത്യാസപ്പെടുന്നുവെന്നും ഇതിന് പിന്നിലെ അടിസ്ഥാന ഘടകങ്ങൾ എന്താണെന്നും അന്വേഷിച്ചുകൊണ്ടുള്ള പഠനത്തിന് ബജാജിനൊപ്പം ന്യൂഡൽഹിയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ലിവർ ആന്‍റ് ബൈലിയറി സയൻസസിലെ പ്രൊഫസറായ അശോക് കെ.ചൗധരിയും സഹപ്രവർത്തകരും ഭാഗമായിരുന്നു.

ഒരേയൊരു 'സമഗ്ര പഠനം': സിറോസിസിനെ കേന്ദ്രീകരിച്ചുള്ള മിക്ക പഠനങ്ങളും ലോകത്തിന്‍റെ വടക്കായുള്ളതോ പ്രത്യേക മേഖലകളിലോ ശ്രദ്ധ ചെലുത്തിയാണ് നടത്താറുള്ളത്. ഇവയൊന്നും തന്നെ പൊതുജനാരോഗ്യ സ്രോതസ്സുകളിലെ വ്യത്യാസങ്ങള്‍ കണക്കിലെടുക്കാറില്ല. എന്നാല്‍ സിറോസിസ് മരണനിരക്കിലെ അസന്തുലിതാവസ്ഥ വിശകലനം ചെയ്‌തുകൊണ്ട് ആഗോള തലത്തില്‍ ശ്രദ്ധ ചെലുത്തിയുള്ള ഒരേയൊരു പഠനമാണ് തങ്ങളുടേതെന്ന് പ്രൊഫസർ ജസ്മോഹൻ ബജാജ് അറിയിച്ചു. ഇതിനായി ഗവേഷക സംഘം ആറ് ഭൂഖണ്ഡങ്ങളിലായുള്ള 25 രാജ്യങ്ങളിലെ 90 മെഡിക്കല്‍ സെന്‍ററുകളില്‍ നിന്നായി ഏതാണ്ട് 4,000 ലിവര്‍ സിറോസിസ് രോഗികളിൽ നിന്ന് മെഡിക്കൽ വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്‌തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.