ETV Bharat / state

Veena George On Nipah Prevention : 'പ്രതിരോധത്തിനും ചികിത്സയ്ക്കും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി': നിയമസഭയില്‍ ആരോഗ്യമന്ത്രി

author img

By ETV Bharat Kerala Team

Published : Sep 15, 2023, 6:30 AM IST

Veena George On Nipah Prevention  Veena George  Nipah Prevention  Nipah  Health Minister  Nipah Prevention And Treatments  Legislative Assembly  Contact List  High Risk  പ്രതിരോധത്തിനും ചികിത്സയ്ക്കും  ചികിത്സ  ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി  സഭയെ അറിയിച്ച് ആരോഗ്യമന്ത്രി  ആരോഗ്യമന്ത്രി  വീണ ജോര്‍ജ്  നിയമസഭ  നിപ  സമ്പർക്ക പട്ടിക  രോഗി  പരിശോധനാഫലം  വോളൻ്റിയർ
Veena George On Nipah Prevention

Health Minister Veena George Explains Nipah Prevention And Treatments: നിയമസഭയിൽ ചട്ടം 300 അനുസരിച്ച് പ്രത്യേക പ്രസ്‌താവനയിലൂടെയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്

മന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട്

തിരുവനന്തപുരം : നിപ രോഗപ്രതിരോധത്തിനും (Nipah Prevention) രോഗ ചികിത്സയ്ക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി ആരോഗ്യമന്ത്രി (Health Minister) വീണ ജോർജ് (Veena George). കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയമസഭയിൽ (Legislative Assembly) ചട്ടം 300 അനുസരിച്ച് പ്രത്യേക പ്രസ്‌താവന നടത്തുകയായിരുന്നു മന്ത്രി (Veena George On Nipah Prevention).

ആരോഗ്യമന്ത്രി സഭയില്‍ : ഇന്നലെ (13.09.2023) വൈകുന്നേരം വരെ 706 ഓളം പേരാണ് സമ്പർക്ക പട്ടികയിൽ (Contact List) ഉൾപ്പെട്ടത്. ഇതിൽ 76 പേർ ഹൈ റിസ്‌ക് (High Risk) വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്. 72 പേർ രോഗികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ്. മരണാനന്തര കർമ്മങ്ങളിൽ നേരിട്ട് ബന്ധപ്പെട്ടവരാണ് മറ്റ് നാലുപേരെന്നും 157 പേർ ആരോഗ്യപ്രവർത്തകരാണെന്നും മന്ത്രി അറിയിച്ചു.

നിലവിൽ രോഗലക്ഷണമുള്ള 35 പേരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ഇതിൽ 22 പേരുടെ പരിശോധനാഫലം വന്നു. പോസിറ്റീവായത് നാലുപേരുടെ റിസൾട്ടാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിലവിൽ ഐസൊലേഷനിലുള്ളത് 14 പേരാണെന്നും രോഗികൾക്ക് ആവശ്യമായ മരുന്നുകളും നിപ പ്രതിരോധ സാമഗ്രികളും ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഐസൊലേഷനിലുള്ളവരെ സഹായിക്കുന്നതിനായി വൊളൻ്റിയർ സേവനം ലഭ്യമാക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതല യോഗത്തിൽ തീരുമാനിച്ചു. സന്നദ്ധ പ്രവർത്തകരുടെ ടീമിനെ വാർഡ് തിരിച്ച് പ്രാദേശികമായി സജ്ജീകരിക്കും. പഞ്ചായത്ത് നിശ്ചയിക്കുന്നവരാകും വൊളൻ്റിയറാകുന്നതെന്നും ഇവർക്ക് ബാഡ്‌ജ് നൽകുമെന്നും മന്ത്രി അറിയിച്ചു. പൊലീസിന്‍റെ പ്രത്യേക ശ്രദ്ധയും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളജ് മൈക്രോ ബയോളജി ലാബിലും തോന്നയ്ക്കലിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജി ലാബിലും രോഗനിർണയ പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് സൈക്കോ സോഷ്യൽ സപ്പോർട്ട് രൂപീകരിച്ചു. സമ്പർക്ക പട്ടികയിലുള്ളവർക്കുണ്ടാകാൻ സാധ്യതയുള്ള സമ്മര്‍ദം, ഉത്‌കണ്‌ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും അവരുടെ ബന്ധുക്കൾക്കുണ്ടാകാവുന്ന ആശങ്കയും കണക്കിലെടുത്താണ് ടീം രൂപീകരിച്ചത്. നിലവിൽ നിപ രോഗനിർണയത്തിനായി ലാബുകൾ സജ്ജമാണെന്നും തോന്നയ്ക്കലിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിപ വൈറസ് രോഗം നിർണയിക്കാൻ സാമ്പിൾ പരിശോധനാ സംവിധാനമുണ്ടെന്നും മന്ത്രി അറിയിച്ചു.

നേരത്തെ 2018ൽ കോഴിക്കോടും 2019ൽ എറണാകുളത്തും 2021ൽ വീണ്ടും കോഴിക്കോടും നിപ രോഗബാധയുണ്ടായിട്ടുണ്ട്. 2018ൽ പ്രോട്ടോക്കോൾ പുറത്തിറക്കിയിരുന്നു. 2021 സെപ്റ്റംബറിൽ ഇത് പരിഷ്‌കരിച്ച് പുറത്തിറക്കി. ഈ പ്രോട്ടോകോൾ പ്രകാരമാണ് നിപ രോഗവുമായി ബന്ധപ്പെട്ട ചികിത്സ, മരുന്നുകൾ, ഐസൊലേഷൻ, സാമ്പിൾ പരിശോധന തുടങ്ങിയ കാര്യങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. എന്നാൽ പുതിയ ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ നിലവിൽ ചെറിയ മാറ്റങ്ങളോടെ 2021ലെ പ്രോട്ടോക്കോളും ആരോഗ്യ വിദഗ്‌ധ സമിതി പരിഷ്‌കരിച്ചിട്ടുണ്ട്. നിപ വ്യാപനം നിരീക്ഷിക്കാൻ സിഡിഎംഎസ് പോർട്ടൽ ഇ ഹെൽത്ത് രൂപീകരിച്ചിട്ടുണ്ടെന്നും വവ്വാലുകളിൽ നിന്ന് വൈറസ് ബാധ ഉണ്ടാകാതിരിക്കാനുള്ള ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ആക്ഷൻ പ്ലാൻ പ്രകാരം 19 ടീമുകൾ ഉൾപ്പെട്ട നിപ കോർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കോഴിക്കോട് ഗവൺമെന്‍റ് ഗസ്‌റ്റ് ഹൗസിൽ നിപ കൺട്രോൾ റൂം സജ്ജമാക്കി. കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസൊലേഷൻ സൗകര്യവും ഐസിയു, വെന്‍റിലേറ്റർ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യവകുപ്പ് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ സംവിധാനങ്ങളും ജാഗ്രതയിലാണ്. കണ്ണൂർ, വയനാട്, മലപ്പുറം തുടങ്ങിയ സമീപ ജില്ലകളിലും ജാഗ്രത പുലർത്തണമെന്നും ആരോഗ്യമന്ത്രി പ്രസ്‌താവനയിൽ അറിയിച്ചു.

നിപ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • പൊതുജനങ്ങൾ മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ ഉറപ്പായും പാലിക്കണം.
  • പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിൽ അയക്കുന്നത് പരമാവധി ഒഴിവാക്കണം.
  • രോഗലക്ഷണം കണ്ടാൽ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ട അവരുടെ നിർദ്ദേശാനുസരണം ചികിത്സ തേടണം.
  • നിലത്ത് വീണതും പക്ഷിമൃഗാദികൾ ഭക്ഷിച്ചതുമായ പഴങ്ങളോ അടയ്ക്കയോ ഉപയോഗിക്കാൻ പാടില്ല.
  • വവ്വാലുകൾ കാണപ്പെടുന്ന പ്രദേശങ്ങളിൽ തെങ്ങ്, പന എന്നിവയിൽ നിന്ന് ലഭിക്കുന്ന തുറന്ന പാത്രങ്ങളിൽ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കാൻ പാടില്ല.
  • പഴങ്ങളും പച്ചക്കറികളും ഉപയോഗത്തിന് മുൻപായി നന്നായി വൃത്തിയാക്കണം.
  • കിണറുകൾ തുടങ്ങിയ ജലസ്രോതസ്സുകളിൽ വവ്വാലുകളുടെ കാഷ്‌ഠം മൂത്രം ഉൾപ്പടെയുള്ള ശരീരശ്രവങ്ങൾ വീഴാതെ സൂക്ഷിക്കണം
  • Also Read: Fever Cases Rise in Kerala: നിപയ്‌ക്കൊപ്പം പകര്‍ച്ച പനിയും; പ്രതിദിനം സംസ്ഥാനത്ത് ചികിത്സ തേടുന്നവര്‍ പതിനായിരത്തോളം

മോണോക്ലോണൽ ആന്‍റിബോഡി എത്തി: നിപ ബാധിതരുടെ ചികിത്സയ്ക്കായുള്ള മോണോക്ലോണൽ ആന്‍റിബോഡി സംസ്ഥാനത്ത് എത്തിച്ചതായും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. പൂനെയിൽ നിന്നാണ് ആന്‍റിബോഡി സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറി കേന്ദ്ര വിദഗ്‌ധ സമിതിയുമായി ഇത് സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. വിദഗ്‌ധ സമിതിയുടെ നിർദേശം അനുസരിച്ചാലും ഇത് ഉപയോഗിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയെന്നും മന്ത്രി പറഞ്ഞു.

നിലവിലെ നിപ സാഹചര്യം ഉന്നതതല സമിതി യോഗം ചേർന്ന് വിലയിരുത്തിയിട്ടുണ്ട്. മുപ്പതാം തീയതി മരിച്ച ആളുമായി സമ്പർക്കത്തിൽ വന്ന ഹൈ റിസ്‌കിലുള്ള മുഴുവൻ പേരെയും പരിശോധിക്കാൻ ഉന്നതതല സമിതി യോഗത്തിൽ തീരുമാനിച്ചു. നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന ആശുപത്രികളിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും നിർദേശം നൽകി. മെഡിക്കൽ ബോർഡുകൾ ഓരോ 12 മണിക്കൂറിലും യോഗം ചേർന്ന് മെഡിക്കൽ ബുള്ളറ്റിൻ സർക്കാറിന് ഔദ്യോഗികമായി നൽകണമെന്ന് നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.