Fever Cases Rise in Kerala: നിപയ്‌ക്കൊപ്പം പകര്‍ച്ച പനിയും; പ്രതിദിനം സംസ്ഥാനത്ത് ചികിത്സ തേടുന്നവര്‍ പതിനായിരത്തോളം

Fever Cases Rise in Kerala: നിപയ്‌ക്കൊപ്പം പകര്‍ച്ച പനിയും; പ്രതിദിനം സംസ്ഥാനത്ത് ചികിത്സ തേടുന്നവര്‍ പതിനായിരത്തോളം
Contagious fever with Nipah: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍, ലക്ഷണം കാണുന്നവര്‍ ചികിത്സ തേടണമെന്ന് നിര്‍ദേശം കൂടി വന്നതോടെയാണ് പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചത്. സെപ്റ്റംബറില്‍ ഇന്നലെ വരെ മാത്രം ഒരു ലക്ഷത്തോളം ആളുകൾ സർക്കാർ ആശുപത്രിയിൽ മാത്രം ചികിത്സ തേടിയത്.
തിരുവനന്തപുരം : ഒരിക്കല്‍ കൂടി നിപ ഭീതിയില്‍ വിറങ്ങലിച്ച് കേരളം (Nipah Virus Kerala). മൂന്ന് സജീവ കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ഇന്ന് 11 സാമ്പിളുകളുടെ ഫലവും പ്രതീക്ഷിക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെയും നേരത്തെ മരിച്ച രണ്ട് പേരുടെയും സമ്പർക്ക പട്ടിക വിപുലമായതിനാല്‍ വലിയ ആശങ്കയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത് (Contagious fever with Nipah).
ലക്ഷണങ്ങള്‍ ഉള്ളവർ വേഗത്തില്‍ ചികിത്സ തേടണം എന്ന നിര്‍ദേശമാണ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത്തരം നിര്‍ദേശം നല്‍കുമ്പോള്‍ സംസ്ഥാനത്ത് പടരുന്ന പകര്‍ച്ച പനി വലിയ ആശങ്ക സൃഷ്‌ടിക്കുന്നുണ്ട് (Fever Cases Rise in Kerala). പ്രത്യേകിച്ചും നിപ സ്ഥിരീകരിച്ച കോഴിക്കോടും സമീപ ജില്ലകളിലുമാണ് ആശങ്ക നിലനിൽക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പതിനായിരത്തോളം ആളുകളാണ് പകര്‍ച്ച പനിക്ക് ചികിത്സ തേടിയിട്ടുള്ളത്. ഇത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള സ്ഥിതിയാണ്. അതുകൊണ്ട് തന്നെയാണ് നിപ കേസുകള്‍ വന്നപ്പോഴും ആദ്യഘട്ട ചികിത്സ തേടിയെത്തിയയിടങ്ങളില്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടക്കാത്തത്.
സെപ്‌റ്റംബറില്‍ ഇതുവരെ പനി കേസുകള്‍ ഒരുലക്ഷത്തിനടുത്ത്: സെപ്റ്റംബറില്‍ ഇന്നലെ വരെ മാത്രം ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടിയെന്നാണ് ആരോഗ്യ വകുപ്പിന്‍റെ ഔദ്യോഗിക കണക്ക്. കൃത്യമായി പറഞ്ഞാല്‍ 98,975 പേര്‍ പനിക്ക് ചികിത്സ തേടി. സ്വകാര്യ ആശുപത്രിയിലെ കണക്കുകൂടി പരിശോധിച്ചാല്‍ കണക്കുകൾ ഇനിയും വർധിക്കും. ഇതിൽ 699 പേര്‍ക്ക് ഡെങ്കിയും 92 എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിനം 8,000 മുതൽ 9,000 വരെ ആളുകൾ ചികിത്സ തേടിയെത്തി എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇന്നലെ 8,616 പേര്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപികളില്‍ പനിക്ക് ചികിത്സ തേടിയെത്തി. 196 പേര്‍ അഡ്‌മിറ്റായും ചികിത്സ തേടിയിട്ടുണ്ട്. നിപ സ്ഥിരീകരിച്ച കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ പനി ബാധിതര്‍. മലപ്പുറം ജില്ലയില്‍ ഇന്നലെ 1,416 പേരും കോഴിക്കോട് 795 പേരും പകര്‍ച്ച പനിക്ക് ചികിത്സ തേടി. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍, ലക്ഷണം കാണുന്നവര്‍ ചികിത്സ തേടണമെന്ന് നിര്‍ദേശം കൂടി വന്നതോടെ പകര്‍ച്ച പനിയിലും ജനങ്ങള്‍ പരിഭ്രാന്തരാവുകയാണ്.
തിരുവനന്തപുരം 647, കൊല്ലം 639, പത്തനംതിട്ട് 247, ഇടുക്കി 248, കോട്ടയം 500, ആലപ്പുഴ 398, എറണാകുളം 736, തൃശൂര്‍ 558, പാലക്കാട് 648, വയനാട് 656, കണ്ണൂര്‍ 549, കാസര്‍കോട് 579 എന്നിങ്ങനെയാണ് ഇന്നലെ പനിക്ക് ചികിത്സ തേടിയവരുടെ ജില്ല തിരിച്ചുള്ളവരുടെ കണക്ക്. ഇന്നലെ 65 പേര്‍ക്ക് ഡെങ്കിപനിയും എട്ട് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടരുന്ന സ്ഥിതിയാണ്. ഓഗസ്റ്റില്‍ 2,47,223 പേരും ജൂലൈയില്‍ 3,14,095 പേരും ജൂണില്‍ 2,93,424 പേരും പനിക്ക് ചികിത്സ തേടിയിട്ടുണ്ട്.
പകച്ച പനികള്‍ അവസാനിക്കുന്നില്ല: കേരളത്തില്‍ പനിയടക്കം റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ള പകര്‍ച്ചവ്യാധികളൊന്നും തന്നെ ഇവിടം വിട്ടു പോയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. മഞ്ഞപ്പിത്തം, ടൈഫോയിഡ്, എലിപ്പനി തുടങ്ങി ഡെങ്കി, നിപ അങ്ങനെ പട്ടിക നീളുകയാണ്. കൃത്യമായ ഇടവേളകളില്‍ ഈ രോഗങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതില്‍ കൃത്യമായ പരിശോധന നടത്തേണ്ടതാണ്.
ആരോഗ്യ വിദഗ്‌ധരുടെ കണക്ക് കൂട്ടലില്‍ മൂന്ന് ഘടകങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമായിട്ടുള്ളത്. രോഗാണുക്കളുടെ സാന്നിധ്യം, പ്രതിരോധ ശേഷി കുറഞ്ഞ ജനങ്ങള്‍, പകര്‍ച്ചവ്യാധിക്ക് അനുകൂലമായ പരിസ്ഥിതി എന്നിവയാണ് വിദഗ്‌ധര്‍ മുന്നോട്ട് വയ്‌ക്കുന്ന കാരണങ്ങള്‍. ഇതോടൊപ്പം തന്നെ ദേശാടന പക്ഷികള്‍ അടക്കം എത്തുന്ന സ്ഥിതിയില്‍ പുതിയ രോഗാണുക്കള്‍ ഇവിടേക്ക് എത്തുന്നുണ്ട്. ഇതെല്ലാം അറിഞ്ഞുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് ആവശ്യം. നിപയടക്കമുള്ള രോഗങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിൽ മാത്രമാണ് ആരോഗ്യ വിഭാഗം ഇതുസംബന്ധിച്ച് പരിശോധനകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. ഇത് പ്രധാന പോരായ്‌മയായാണ് വിദഗ്‌ധര്‍ വിലയിരുത്തുന്നത്.
