തിരുവനന്തപുരം: വഴിയോര വിശ്രമകേന്ദ്രങ്ങളുടെ മറവിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഭൂമി സ്വകാര്യ വ്യക്തികൾക്ക് കൈമാറാൻ സർക്കാർ നീക്കം നടത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വഴിയോര വിശ്രമകേന്ദ്രങ്ങൾക്ക് രണ്ട് മുതൽ നാല് ഏക്കർ വരെ ഭൂമി കമ്പനിയ്ക്ക് ഏറ്റെടുത്തു നൽകാമെന്നാണ് ധാരണ. മുഖ്യമന്ത്രിയുടെ കീഴിലുള്ള നോർക്ക വകുപ്പാണ് തട്ടിപ്പിന് ശ്രമം നടത്തുന്നതെന്നും ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്‍റ് ആന്‍റ് ഹോൾഡിങ്ങ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുമായി ധാരണപത്രത്തിൽ ഒപ്പുവച്ചതായും ചെന്നിത്തല ആരോപിച്ചു. റസ്റ്റോപ് എന്ന ബ്രാൻഡ് നെയിമിലാണ് കമ്പനി രൂപീകരിക്കുന്നത്. മന്ത്രിസഭാ അറിയാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് ഈ തീരുമാനം.
റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ സർക്കാർ ഭൂമി നൽകാനാകില്ലെന്ന ഉത്തരവ് നിലനിൽക്കെയാണ് പൊതുമരാമത്ത് വകുപ്പും നോർക്ക വകുപ്പും ചേർന്ന് സ്വകാര്യ വ്യക്തികൾക്ക് ഭൂമി നൽകാനുള്ള ശ്രമം നടത്തുന്നത്. കമ്പനിയ്ക്ക് കീഴിൽ സർക്കാർ നോമിനികളെ കൂടാതെ മറ്റ് രണ്ട് വ്യക്തികളെയും നിയമിച്ചിട്ടുണ്ട്. ഏത് മാനദണ്ഡപ്രകാരമാണ് നിയമനമെന്ന് വ്യക്തമല്ല. ആലപ്പുഴ, എറണാകുളം, വയനാട് എന്നീ മൂന്ന് ജില്ലകളിലാണ് പാതയോര വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ഇതിൽ ആലപ്പുഴ മാരാരിക്കുളത്ത് സ്റ്റീൽ ഇൻഡസ്ട്രീസ് ഓഫ് കേരളയുടെ ഭൂമി നൽകാൻ തത്വത്തിൽ അനുമതിയും നൽകി.
പെട്രോൾ പമ്പുകളോടനുബന്ധിച്ച് വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ സന്നദ്ധത അറിയിച്ചിട്ടും നൽകാതെയാണ് നീക്കം. ഇതു സംബന്ധിച്ച എംഒയു സർക്കാർ പുറത്തു വിടണം. മന്ത്രിസഭ ചേർന്നാണോ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.