ETV Bharat / state

K Sudhakaran| 'സിപിഎം എന്നെ കൊല്ലാന്‍ ശ്രമിച്ചത് ആറ് തവണ'; ഒറ്റ കേസിലും പ്രതികളെ ശിക്ഷിച്ചില്ലെന്ന് കെ സുധാകരന്‍

author img

By

Published : Jul 3, 2023, 5:17 PM IST

k sudhakaran against cpm  murder attempts Thiruvananthapuram  കെ സുധാകരന്‍  സിപിഎം  സിപിഎമ്മിനെതിരെ കെ സുധാകരന്‍  കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍  k sudhakaran on cpm murder attempts  സിപിഎം കൊല്ലാന്‍ ശ്രമിച്ചെന്ന് കെ സുധാകരന്‍
K Sudhakaran

കെ സുധാകരനെതിരായി സിപിഎം വധശ്രമം നടത്തിയെന്ന് ജി ശക്തിധരന്‍ ആരോപിച്ചിരുന്നു. പിന്നാലെയാണ് കെപിസിസി അധ്യക്ഷന്‍ തനിക്കെതിരായി നടന്ന വധശ്രമങ്ങള്‍ എണ്ണിപ്പറഞ്ഞ് രംഗത്തെത്തിയത്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ കൊലപ്പെടുത്താന്‍ സിപിഎം ഉന്നത നേതൃത്വം തീരുമാനിച്ചിരുന്നുവെന്ന്, ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ വെളിപ്പെടുത്തിയത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. പിന്നാലെ, തന്നെ വധിക്കാന്‍ ശ്രമിച്ചതിന്‍റെ കണക്കുകള്‍ എണ്ണിപ്പറഞ്ഞ് സിപിഎം നേതൃത്വത്തെ വെട്ടിലാക്കി രംഗത്തെത്തിയിരിക്കുകയാണ് കെ സുധാകരന്‍. സിപിഎം ആറ് തവണയെങ്കിലും തന്നെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഓരോ തവണയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ഇത് സംബന്ധിച്ച കേസുകളിലെ സാക്ഷികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് മൂലം, ഒറ്റ കേസിലും പ്രതികളെ ശിക്ഷിച്ചില്ല. തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയവര്‍ ഇന്ന് പാര്‍ട്ടിയിലും സര്‍ക്കാരിലും ഉന്നത സ്ഥാനങ്ങളിലിരുന്ന് ഇപ്പോഴും ഗൂഢാലോചന തുടരുന്നു. പയ്യന്നൂര്‍, താഴെ ചൊവ്വ, മേലേ ചൊവ്വ, മട്ടന്നൂര്‍, പേരാവൂര്‍, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ തനിക്കെതിരെ നടന്നത് നേരിട്ടുള്ള വധശ്രമങ്ങളായിരുന്നു. നിരവധി വധശ്രമങ്ങള്‍ താന്‍ അറിയാതെ നടന്നിട്ടുണ്ട്. പോയ വഴിയെ തിരിച്ചുവരാതിരുന്നും കാറിന്‍റെ നമ്പര്‍ പ്ലേറ്റ് മാറ്റിയും കാര്‍ മാറിക്കയറിയുമൊക്കെയാണ് രക്ഷപ്പെട് ത്. 1992ല്‍ താന്‍ ഡിസിസി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് വധശ്രമ പരമ്പരകള്‍ ഉണ്ടായത്.

'അന്ന് പോവാതിരുന്നത് പിഎ വിളിച്ചതുകൊണ്ട്': സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലും സിപിഎമ്മിലെ ചിലരുടെ രഹസ്യസഹായവും ദൈവാനുഗ്രഹവും സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ തനിക്കെതിരെ മൊഴി നല്‍കിയ പ്രശാന്ത് ബാബു കണ്ണൂരില്‍നിന്ന് സിപിഎമ്മിന്‍റെ ഉരുക്കുകോട്ടയായ കൂത്തുപറമ്പില്‍ വീടുവാങ്ങി അവിടേക്ക് താമസം മാറ്റിയപ്പോള്‍ ഗൃഹപ്രവേശനത്തിന് തന്നെ നിര്‍ബന്ധപൂര്‍വം വിളിച്ചിരുന്നു. പോകാനിറങ്ങിയപ്പോള്‍ ഒരു സിപിഎമ്മുകാരന്‍ തന്‍റെ പിഎയെ വിളിച്ച് വരരുതെന്ന് കട്ടായം വിലക്കി. തുടര്‍ന്ന് നിജസ്ഥിതി അറിയാന്‍ താന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ അയയ്ക്കുകയും അയാള്‍ സൈക്കിളില്‍ പോയി നോക്കിയപ്പോള്‍, വഴിമധ്യേയുള്ള ക്വാറിയില്‍ ഒരുപറ്റം സിപിഎമ്മുകാര്‍ ആയുധങ്ങളുമായി കാത്തിരിക്കുന്നതാണ് കണ്ടത്. പിഎ തൊട്ടടുത്തുള്ള വീട്ടില്‍ കയറി തന്നെ ഫോണ്‍ ചെയ്‌തതുകൊണ്ടാണ് അന്ന് പോകാതിരുന്നതെന്നും സുധാകരന്‍ പറഞ്ഞു.

പേരാവൂരിലെ വെള്ളാര്‍ പള്ളിക്കടുത്തുവച്ച് തന്‍റെ അംബാസഡര്‍ കാറിന് ബോംബെറിഞ്ഞു. കാറിന്‍റെ പിറകിലെ ഗ്ലാസ് തകര്‍ത്ത് ബോംബ് പൊട്ടിത്തെറിച്ചപ്പോള്‍ തന്‍റെ തൊട്ടടുത്തുണ്ടായിരുന്ന സ്യൂട്ട് കേസാണ് കവചമായി മാറിയത്. കാര്‍ തകര്‍ന്നുപോവുകയും കൂടെയുണ്ടായിരുന്നവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. താഴെ ചൊവ്വയില്‍ വച്ച് കാറിലുണ്ടായിരുന്ന മൂത്ത സഹോദരനെ ആള്‍മാറിയാണ് ബോംബെറിഞ്ഞത്. താനുമായി സാമ്യമുള്ള, പട്ടാളക്കാരനായ ജേഷ്‌ഠ സഹോദരന്‍ അവധിക്ക് വന്നപ്പോള്‍ വീട്ടിലെ കുരുമുളകും അടയ്ക്കയും മറ്റും വില്‍ക്കാന്‍ തന്‍റെ കാറില്‍ പോയിരുന്നു. സിപിഎം സംഘം, ഡ്രൈവറുടെ കൈവെട്ടിയ ശേഷമാണ് ബോംബെറിഞ്ഞത്. തലകുത്തിമറിഞ്ഞ കാറിന്‍റെ ചില്ലുപൊട്ടിച്ച് ബോംബെറിഞ്ഞതിനെ തുടര്‍ന്നുണ്ടായ പുകപടലത്തിലൂടെ നിലത്തിഴഞ്ഞ് ജേഷ്‌ഠന്‍ രക്ഷപ്പെട്ടു.

'പൊലീസ് സംരക്ഷണം ഉണ്ടായിരുന്ന ഏക എംഎല്‍എ ഞാനായിരുന്നു': സിപിഎമ്മുകാര്‍ രക്തസാക്ഷിയായി കൊണ്ടാടുന്ന നാല്‍പ്പാടി വാസുവിന്‍റെ മരണം തനിക്കെതിരേ നടന്ന ബോംബാക്രമണത്തെ തുടര്‍ന്നാണ്. കണ്ണൂരിലെ അക്രമപരമ്പരകള്‍ക്കെതിരേ താന്‍ സമാധാന സന്ദേശയാത്ര നടത്തിയപ്പോള്‍ മട്ടന്നൂര്‍ അയ്യല്ലൂരില്‍വച്ച് കല്ലേറുണ്ടായി. താന്‍ സഞ്ചരിച്ചിരുന്ന കാറിന്‍റെ ചില്ല് അടിച്ചുതകര്‍ത്ത് തന്നെ കൊല്ലുമെന്ന് ഉറപ്പായപ്പോഴാണ് അക്രമാസക്തമായ സിപിഎം, സംഘത്തിന് നേരേ ഗണ്‍മാന്‍ വെടിവച്ചത്. നാല്‍പ്പാടി വാസു അന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകനൊന്നുമല്ല.

ചായ കുടിക്കാന്‍ പീടികയിലെത്തിയ വാസു ബഹളം കേട്ട്, ഒരു മരത്തിന്‍റെ ഇലകള്‍ക്ക് സമീപം മറഞ്ഞുനിന്നപ്പോഴാണ് വെടിയേറ്റത്. സിപിഎമ്മിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാണാന്‍ പയ്യന്നൂര്‍ ജില്ല ആശുപത്രിയില്‍ എത്തിയപ്പോഴാണ് മറ്റൊരു ആക്രമണം ഉണ്ടായത്. അന്ന് ഗണ്‍മാന്‍ ആകാശത്തേക്ക് വെടിവച്ചതുകൊണ്ടുമാത്രം താന്‍ രക്ഷപ്പെട്ടു. ഹൈക്കോടതി നിര്‍ദേശ പ്രകാരം അന്ന് പൊലീസ് സംരക്ഷണം ഉണ്ടായിരുന്ന ഏക എംഎല്‍എ താനായിരുന്നെന്നും സുധാകരന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.