ETV Bharat / state

ജയിലിലേക്ക് വരാം, ഫോട്ടോയെടുക്കാം, തിരിച്ച് പോകാം... കോഴിക്കോട് ജില്ല ജയിൽ അധികൃതർ ഒരുക്കിയ മോഡൽ ശ്രദ്ധേയമാകുന്നു

author img

By

Published : May 16, 2023, 7:04 PM IST

എൻ്റെ കേരളം  എൻ്റെ കേരളം പ്രദർശന വിപണന മേള  കോഴിക്കോട്ട് ഒരുക്കിയ ജയിൽ ഉള്ളറ  ജയിൽ മോഡൽ  ജയിലുകളിലെ ഉള്ളറകൾ  ജയിൽ  jail demo  jail model  ente keralam exhibition  kozhikode prison model
ജയിൽ മോഡൽ

കുറ്റകൃത്യങ്ങൾ സമൂഹത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങളിൽ ബോധവത്‌കരണം നൽകാൻ കോഴിക്കോട് ഒരുക്കിയിട്ടുള്ള ജയിൽ ഉള്ളറയുടെ മോഡൽ ജനശ്രദ്ധ നേടുന്നു

ജയിൽ അധികൃതർ ഒരുക്കിയ ജയിലിന്‍റെ മോഡൽ

കോഴിക്കോട് : ജീവിതത്തില്‍ ഒരിക്കല്‍ പോലും പോകേണ്ടി വരരുത് എന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒരു സ്ഥലമുണ്ടെങ്കില്‍ അത് ജയിലായിരിക്കും. പക്ഷേ ഒരു ജയില്‍ എങ്ങനെയായിരിക്കും എന്നറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. ജയിലില്‍ പോയി ഫ്രീയായി അഴിക്കുള്ളിൽ കിടന്നു ഫോട്ടോയെടുത്ത് തിരിച്ചു പോകാം. അതു മാത്രമല്ല, കുറ്റവാളികളെ തൂക്കിലേറ്റുന്നത് എങ്ങനെയെന്ന് വിശദമായി പറഞ്ഞുതരാനും ആളുണ്ട്...

തൂക്കിലേറ്റാൻ ഉപയോഗിക്കുന്ന കയറും കാണാം... എല്ലാം ലൈവാണെങ്കിലും ഇത് ശരിക്കും ജയിലല്ല, എന്നതാണ് യാഥാർഥ്യം... കോഴിക്കോട് നഗരത്തില്‍ നടക്കുന്ന സംസ്ഥാന സർക്കാരിന്‍റെ 'എന്‍റെ കേരളം' പ്രദർശന വിപണന മേളയിലാണ് ജയില്‍ മാതൃക കാണാനുള്ള അവസരമുള്ളത്. കോഴിക്കോട് ജില്ല ജയിൽ അധികൃതരാണ് ഈ ഉദ്യമത്തിന് പിന്നില്‍.

മാതൃക നല്ലതിന് വേണ്ടി : 1991 ൽ റിപ്പർ ചന്ദ്രനെ തൂക്കിലേറ്റിയതിന് ശേഷം കേരളത്തിൽ ആരെയും തൂക്കിലേറ്റിയിട്ടില്ല. അന്ന് ചന്ദ്രനെ തൂക്കിലേറ്റാൻ ഉപയോഗിച്ച കയറിന്‍റെ മാതൃകയാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. യുവാക്കളിൽ അനുദിനം കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടിയാണ് ജയിലിനുള്ളിലെ തീവ്രമായ അവസ്ഥകളെ വരച്ചുകാട്ടാൻ അധികൃതരും തയ്യാറായിരിക്കുന്നത്.

വളരെ നിസാരമായി തള്ളിക്കളയേണ്ട വിഷയങ്ങൾ പോലും വലിയ കുറ്റകൃത്യങ്ങളായി വരുന്ന കാലത്ത് യുവാക്കൾക്കും ഒപ്പം പൊതുജനത്തിനും ബോധവത്‌കരണം എന്നതാണ് ഈ മാതൃകയുടെ ഉദ്ദേശം. കോഴിക്കോട് ജില്ല ജയിൽ അസിസ്റ്റന്‍റ് പ്രിസൺ ഓഫിസർ മനു കണ്ടോത്താണ് ജയിലിൽ എത്തുന്നവർക്ക് ക്ലാസ് എടുക്കാൻ നേതൃത്വം നൽകുന്നത്. നിരവധി പേരാണ് കോഴിക്കോട് ജില്ല ജയിലൊരുക്കിയ മാതൃക കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്.

അടിയന്തരാവസ്ഥ കാലത്തടക്കം ജയിൽവാസം അനുഷ്‌ഠിച്ചവരുടെ വിശദാംശങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് കുറ്റവാളികളെ തൂക്കിലേറ്റണോ മറ്റേതെങ്കിലും തരത്തിൽ വധശിക്ഷ നടപ്പാക്കാണോ എന്നതിനെക്കുറിച്ച് സുപ്രീം കോടതിയിൽ വാദം നടക്കുന്ന കാലത്താണ് തൂക്കിലേറ്റുന്നതിന്‍റെ വിശദാംശങ്ങൾ പൊതുജനത്തെ ധരിപ്പിക്കുന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസുകളിലാണ് വധശിക്ഷ വിധിക്കപ്പെടുന്നതെങ്കിലും ജീവപര്യന്തം ശിക്ഷയാണ് ഉചിതം എന്ന അഭിപ്രായമാണ് പൊതുവിൽ ജയിൽ അധികൃതരുടെ ഭാഗത്തുനിന്നും ഉയരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.