മാൾഡ: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലുണ്ടായ ഇടിമിന്നലിൽ 12 പേർക്ക് ദാരുണാന്ത്യം. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റതായും മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. മൃതദേഹങ്ങൾ മാൾഡ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്‌ച ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ കനത്ത കാറ്റും മഴയുമാണ് മാൾഡയിൽ ഉണ്ടായത്. നെല്ല് വിളവെടുക്കുന്ന സമയമായതിനാല്‍ വിളവെടുപ്പ് പൂർത്തിയാക്കിയ ശേഷം വിശ്രമിക്കാൻ മരങ്ങൾക്കടിയിൽ ഇരുന്നവര്‍ക്കും ഇടിമിന്നലേറ്റു.
ഓൾഡ് മാൾഡ ഏരിയയിൽ ചന്ദൻ സഹാനി (40), രാജ് മൃദ (16), മനോജിത് മണ്ഡൽ (21), ഗജോളിലെ അദീനയിൽ താമസിക്കുന്ന പതിനൊന്നാം ക്ലാസ് വിദ്യാർഥി അസിത് സാഹ (19), ഇംഗ്ലീഷ് ബസാറിലെ ശോഭനഗർ ഗ്രാമത്തിൽ നിന്നുള്ള പങ്കജ് മൊണ്ടൽ (28), സുയിതാര ബീബി (39), അതുൽ മൊണ്ടൽ, നയൻ മൊണ്ടൽ, ഷെയ്ഖ് സബ്രൂൽ, സുമിത്ര മൊണ്ടൽ, നയൻ റോയ്, പ്രിയങ്ക സിൻഹ റോയ് തുടങ്ങിയവരാണ് മരിച്ചത്.
മരിച്ചവരുടെ കൃത്യമായ എണ്ണം കണ്ടെത്താൻ ബ്ലോക്ക് തിരിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നിതിൻ സിംഘാനിയ അറിയിച്ചു. പ്രത്യേക അനുമതി ലഭിച്ചശേഷം രാത്രി മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടത്തും.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്നും സിംഘാനിയ അറിയിച്ചു.
Also Read : തമിഴ്‌നാട്ടില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക് - Lightning Strike At Sivakasi