തിരുവനന്തപുരം : കെ.എസ്.ഇ.ബി വിഷയം വിവാദമായത് തൊഴിലാളികളുമായി കൂടിയാലോചന നടത്താത്തതുകൊണ്ടെന്ന് സി.പി.എം നേതാവ് എളമരം കരീം എം.പി. മാനേജ്മെൻ്റിൻ്റെ നിലപാട് ദൗർഭാഗ്യകരമാണ്. ജീവനക്കാർ നേരത്തെ തന്നെ അവരുടെ അഭിപ്രായങ്ങൾ വൈദ്യുതി മന്ത്രിയെയും ചെയർമാനെയും അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വിശദമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. വൈദ്യുത ബോർഡ് ആസ്ഥാനത്ത് എന്ത് സുരക്ഷാഭീഷണിയാണുള്ളതെന്ന് ചെയർമാൻ വെളിപ്പെടുത്തണം. ശമ്പള പരിഷ്‌കരണം സർക്കാരിൻ്റെ അനുമതി ഇല്ലാതെ നടത്തി എന്ന് ഉത്തരവാദപ്പെട്ട ആരും പറഞ്ഞിട്ടില്ല. നേരത്തേയും ഇതേ രീതിയിലാണ് ശമ്പള പരിഷ്‌കരണം നടന്നിട്ടുള്ളത്.
ALSO READ: 9-ാം ക്ലാസ് വരെ പരീക്ഷ ഏപ്രിൽ 10നകം; പാഠഭാഗങ്ങൾ മാർച്ച് 31നുള്ളിൽ തീർക്കും
മന്ത്രിസഭ പിന്നീട് തീരുമാനം ക്രമപ്പെടുത്തിയാല്‍ മതിയാകും. ഇത് എന്തോ വലിയ അദ്ഭുതമായാണ് ചിലർ കാണുന്നത്. സർക്കാരിൻ്റെ പ്രവർത്തനത്തെപ്പറ്റി അറിയാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള പ്രതികരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ സമര പന്തലിലെത്തി കെ.എസ്.ഇ.ബി തൊഴിലാളികളെ അഭിവാദ്യം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.