ETV Bharat / state

ഡോക്‌ടേഴ്‌സ് ദിനത്തില്‍ മാതൃക: ബസില്‍ സഹയാത്രികന്‍റെ ജീവന്‍ രക്ഷിച്ച് ഡോക്‌ടര്‍

author img

By

Published : Jul 1, 2023, 5:45 PM IST

doctor saved life  co passenger in the bus  bus  doctor  doctors day  heart attack  cardiac arrest  cpr  latest news in trivandrum  ഡോക്‌ടേഴ്‌സ് ദിനത്തില്‍ മാതൃക  ഡോക്‌ടര്‍  ബസില്‍ സഹയാത്രികന്‍റെ ജീവന്‍ രക്ഷി  ഹൃദയാഘാതം  ചേര്‍പ്പ് സ്വദേശി രഘു  ഡോ രാജേഷ്  കാര്‍ഡിയാക് അറസ്‌റ്റ്  തിരുവനന്തപുരം  മെഡിക്കല്‍ കോളജ്
ഡോക്‌ടേഴ്‌സ് ദിനത്തില്‍ മാതൃക: ബസില്‍ സഹയാത്രികന്‍റെ ജീവന്‍ രക്ഷിച്ച് ഡോക്‌ടര്‍

ഹൃദയാഘാതം വന്ന ചേര്‍പ്പ് സ്വദേശി രഘുവിനെയാണ് (59) ഡോ. രാജേഷ് തന്‍റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ചത്

തിരുവനന്തപുരം: ഡോക്‌ടര്‍മാരുടെ സേവന സന്നദ്ധതയെ പ്രകീര്‍ത്തിക്കുന്ന ഡോക്‌ടേഴ്‌സ് ദിനത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നൊരു മാതൃക പ്രവര്‍ത്തനം. ബസില്‍ വച്ച് അപരിചിതനായ ഒരാള്‍ കുഴഞ്ഞ് വീണപ്പോള്‍ ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി തൃശൂര്‍ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലും എത്തിച്ച് ജീവന്‍ രക്ഷിച്ച് മാതൃകയായിരിക്കുകയാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഇന്‍ഫെഷ്യസ് ഡിസീസസ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. കെ.ആര്‍. രാജേഷ്. രോഗിയുടെ ജീവന്‍ രക്ഷിച്ച ഡോ. രാജേഷിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ചേര്‍പ്പ് സ്വദേശി രഘുവിനെയാണ് (59) ഡോ. രാജേഷ് തന്‍റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ചത്. ഡോ. രാജേഷ് ഇരിങ്ങാലക്കുടയിലുള്ള വീട്ടില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് രാവിലെ വന്നത് സ്വകാര്യ ബസിലായിരുന്നു. അശ്വിനി ഹോസ്‌പിറ്റല്‍ കഴിഞ്ഞപ്പോള്‍ ബസില്‍ നിന്ന് ഒരാള്‍ കുഴഞ്ഞുവീണു. എന്തു ചെയ്യണമെന്നറിയാതെ യാത്രക്കാരും ജീവനക്കാരും പരിഭ്രമിച്ചു.

രക്ഷിച്ചത് ഹൃദയാഘാതമുണ്ടായ രോഗിയെ: ഉടന്‍ തന്നെ ഡോ. രാജേഷ് മുന്നോട്ട് വന്ന് രോഗിയുടെ പള്‍സ് ഉള്‍പെടെ പരിശോധിച്ചു. പരിശോധനയില്‍ രോഗിക്ക് കാര്‍ഡിയാക് അറസ്‌റ്റ് ആണെന്ന് മനസിലായി. ഉടന്‍ തന്നെ സിപിആര്‍ നല്‍കി.

എത്രയും വേഗം രോഗിയെ തൊട്ടടുത്തുള്ള ജനറല്‍ ഹോസ്‌പിറ്റലില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കി. യാത്രക്കാരെ ഇറക്കി ഡോക്‌ടറോടൊപ്പം ഡ്രൈവറും, കണ്ടക്‌ടറും, രോഗിയുടെ കൂടെയുണ്ടായിരുന്ന ബന്ധുവും ചേര്‍ന്ന് അദ്ദേഹത്തെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. രോഗി അബോധാവസ്ഥയിലും പള്‍സ് ഇല്ലാത്ത അവസ്ഥയിലുമായിരുന്നു.

യാത്രയിലുടനീളം ഡോക്‌ടര്‍ സിപിആര്‍ നല്‍കിക്കൊണ്ടിരുന്നു. ഡോക്‌ടര്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ രോഗിയെ പ്രവേശിപ്പിച്ച് ഷോക്ക് ഉള്‍പെടെയുള്ള അടിയന്തര ചികിത്സ നല്‍കി. ഡ്യൂട്ടി ആര്‍എംഒയും മറ്റ് ഡോക്‌ടര്‍മാരും സഹായവുമായെത്തി.

രോഗിയെ ഉടന്‍ തന്നെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി. അപ്പോഴേക്കും രോഗിയ്ക്ക് ബോധം വരികയും ശരീരം പ്രതികരിച്ച് തുടങ്ങുകയും ചെയ്‌തിരുന്നു. നില മെച്ചപ്പെട്ട ശേഷം ആംബുലന്‍സില്‍ കയറ്റി ഡോക്‌ടര്‍ തന്നെ രോഗിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചു.

സമയോചിതമായ ഇടപെടല്‍: മെഡിക്കല്‍ കോളജ് എമര്‍ജന്‍സി വിഭാഗത്തിലെത്തിച്ച് കൂടുതല്‍ വിദഗ്‌ധ ചികിത്സ നല്‍കി. മുമ്പും ഹൃദയാഘാതം വന്നയാളാണ് രോഗി. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പോകുന്ന വഴിയായിരുന്നു കുഴഞ്ഞുവീണത്.

കൃത്യസമയത്ത് സിപിആര്‍ നല്‍കി ആശുപത്രിയിലെത്തിച്ചത് കാരണമാണ് രഘുവിന്‍റെ ജീവന്‍ രക്ഷിക്കാനായത്. ഒപ്പം ബസ് ജീവനക്കാരുടെ പ്രവര്‍ത്തനവും മാതൃകാപരമാണ്. രഘുവിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി സൂപ്രണ്ടിന്‍റെ ചുമതലയുള്ള ഡോ. നിഷ എം ദാസ് അറിയിച്ചു.

ഡോക്‌ടര്‍ക്ക് മര്‍ദനം: അതേസമയം, ദേശീയ ഡോക്‌ടേഴ്‌സ് ദിനത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്‌ടര്‍ക്ക് മര്‍ദനമേറ്റു. ആശുപത്രിയിലെ വനിത ഡോക്‌ടറെ ശല്യം ചെയ്‌ത യുവാക്കളെ ചോദ്യം ചെയ്യാനെത്തിയപ്പോഴായിരുന്നു മര്‍ദനം. ഡോക്‌ടര്‍ മുഹമ്മദ് ഹനീഷിനാണ് മര്‍ദനമേറ്റത്.

സംഭവത്തില്‍ മട്ടാഞ്ചേരി സ്വദേശികളായ രണ്ട് യുവാക്കള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പനയപ്പിള്ളി സ്വദേശി റോഷൻ, മൂലംകുഴി സ്വദേശി ജോസ് നീൽ എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇരുവർക്കുമെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.