പത്തനംതിട്ട: ശ്രീ പാര്‍ഥസാരഥിയുടെ പിറന്നാള്‍ സദ്യയെന്നറിയപ്പെടുന്ന ആറന്മുള ഉത്രട്ടാതി വള്ളസദ്യയില്‍ പങ്കെടുക്കാന്‍ നാടിന്‍റെ നാനാഭാഗത്ത് നിന്നും പതിനായിരങ്ങള്‍ എത്തി. വള്ളസദ്യ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്‌മകുമാര്‍ ഉദ്ഘാടനം ചെയ്തു. ആറന്മുള ഉത്രട്ടാതി വള്ളസദ്യ അഷ്ടമി രോഹിണി വള്ളസദ്യയെന്നും അറിയപ്പെടുന്നു. അറുപത്തിരണ്ടോളം വിഭവങ്ങളാണ് വള്ളസദ്യയില്‍ വിളമ്പുന്നത്. പിറന്നാള്‍ ദിനത്തില്‍ ഭക്തര്‍ക്കൊപ്പം ഭഗവാനും സദ്യയുണ്ണുമെന്നാണ് വിശ്വാസം. ഒരേ സമയം ഏറ്റവുമധികം ആളുകള്‍ പങ്കെടുക്കുന്ന സമൂഹസദ്യ എന്നതാണ് ആറന്മുള ഉത്രട്ടാതി വള്ളസദ്യയുടെ പ്രത്യേകത.
ഇത്തവണ 52 കരകളിലെ പള്ളിയോടങ്ങള്‍ വള്ളസദ്യയില്‍ പങ്കെടുത്തു. പള്ളിയോട കരകൾക്ക് പ്രത്യേകം തയ്യാറാക്കിയ പന്തലിലും മറ്റ് ഭക്തർക്ക് ക്ഷേത്ര മതിൽ കെട്ടിനുള്ളിലുമായാണ് സദ്യ ക്രമീകരിച്ചത്. വിജയന്‍ നടമംഗലത്താണ് ഇത്തവണ അഷ്ടമിരോഹിണി വള്ളസദ്യ ഒരുക്കിയത്. 300 പറ അരിയും അതിന്റെ വിഭവങ്ങളും നൂറിലേറെ വരുന്ന മനുഷ്യപ്രയത്‌നവും കൊണ്ടാണ് സദ്യ പൂര്‍ത്തിയാക്കുന്നത്.
കൊടിമരച്ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ തൂശനിലയിലേക്ക് ഭഗവാനെ സങ്കൽപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ വള്ളസദ്യയുടെ വിഭവങ്ങൾ വിളമ്പിയതോടെ അഷ്ടമി രോഹിണി വള്ളസദ്യക്ക് തുടക്കമായി. ചടങ്ങിൽ എൻ എസ് പ്രസിഡന്റ് അഡ്വ. നരേന്ദ്രനാഥൻ നായർ, മുൻ എംഎൽഎ മാലേത്ത് സരളാ ദേവി, ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ എസ് അജിത് കുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.