ETV Bharat / state

കൊന്ന് കുഴിച്ചിട്ടെന്ന് ഭാര്യ, ജീവനോടെയുണ്ടെന്ന് നൗഷാദ്: ഒന്നരവർഷം മുൻപ് നടന്ന കഥയില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

author img

By

Published : Jul 28, 2023, 5:28 PM IST

ഒന്നരവർഷം മുൻപ് നടന്ന കഥയില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്
ജീവനോടെയുണ്ടെന്ന് നൗഷാദ്

പത്തനംതിട്ട പറക്കോട് നൗഷാദ് തിരോധാനക്കേസിന് പരിസമാപ്‌തിയാകുമ്പോൾ നൗഷാദ് നാടുവിടാനുള്ള കാരണത്തെ കുറിച്ചാണ് ഇനി അന്വേഷണം. ഒന്നരവർഷം മുൻപ് അഫ്‌സാനയുമായി വാടകവീട്ടിൽ വച്ചുണ്ടായ രൂക്ഷമായ അടിപിടിയെ തുടർന്നാണ് നൗഷാദ് നാടുവിടാൻ കാരണമെന്നാണ് പുറത്തുവരുന്ന വിവരം.

ഒന്നരവർഷം മുൻപ് നടന്ന കഥയില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

പത്തനംതിട്ട: പേര് നൗഷാദ്. രണ്ട് നാൾ മുൻപ് വരെ ഒന്നരവർഷമായി കാണാതായെന്ന പരാതി മാത്രം. ഇന്നലെ (27.07.23) രാവിലെ മുതല്‍ അതേയാളുടെ മൃതദേഹത്തിനായി തെരച്ചില്‍. ഉച്ചയോടെ ഭാര്യ അഫ്‌സാനയുടെ അറസ്റ്റ്. ഇന്ന് രാവിലെ അതേയാൾ ജീവനോടെ പൊലീസിനൊപ്പം. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ പാടത്ത് തുടങ്ങി പറക്കോട് വഴി തൊടുപുഴയിലെത്തിയ കഥയില്‍ ട്വിസ്റ്റും ആന്‍റിക്ലൈമാക്‌സും മാത്രമല്ല. ഇനിയുമേറെ കാര്യങ്ങൾ പുറത്തുവരാനുള്ള കഥയിങ്ങനെ...

രണ്ട് വര്‍ഷം മുന്‍പ് 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുന്നത്. അന്ന് നടത്തിയ അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. കേസിന്‍റെ തുടക്കം മുതല്‍ നൗഷാദിന്‍റെ ഭാര്യ അഫ്‌സാനയുടെ മൊഴിയില്‍ വൈരുധ്യമുണ്ടായിരുന്നു. ആറ് മാസം മുന്‍പ് നൗഷാദിനെ അടൂര്‍ ഭാഗത്ത് വെച്ച്‌ കണ്ടെന്ന് അഫ്‌സാന പൊലീസിനോട് പറഞ്ഞിരുന്നു. അതിനിടെ കഴിഞ്ഞദിവസം വീണ്ടും ചോദ്യം ചെയ്തപ്പോൾ പറക്കോട് പരുത്തിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ചു കൊന്നുവെന്നും കുഴിച്ചിട്ടുവെന്നും അഫ്‌സാന മൊഴി നല്‍കി.

അതോടെ കേസില്‍ വമ്പൻ ടിസ്റ്റായി. ഇന്നലെ പറക്കോട്ടെ വീട്ടിലും പരിസരത്തും നൗഷാദിന്‍റെ മൃതദേഹത്തിനായി പൊലീസ് തെരച്ചില്‍ നടത്തി. അതിനിടെ അഫ്‌സാന വീണ്ടും മൊഴിമാറ്റി. അഫ്‌സാനയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പറക്കോട് വാടക വീട്ടിലെ തെരച്ചില്‍ ഇന്നലെ അവസാനിപ്പിച്ചിരുന്നു. ശേഷം കഥ തൊടുപുഴയിലാണ്. ഇന്ന് രാവിലെ നൗഷാദ് ജീവനോടെയുണ്ടെന്ന വിവരം പുറത്തുവരുന്നു. 11 മണിയോടെ നൗഷാദിനെ കണ്ടെത്തിയതായും പൊലീസ് കസ്റ്റഡിയിലുണ്ടെന്നും കൂടുതല്‍ വിവരങ്ങൾ പുറത്ത് വന്നു. ആന്‍റിക്ലൈമാക്‌സില്‍ നൗഷാദ് പൊലീസ് സ്റ്റേഷനില്‍ മാധ്യമങ്ങൾക്ക് മുന്നിലെത്തി.

ഭാര്യയുടെ മർദനം സഹിക്കവയ്യാതെ വീടുവിട്ടതാണെന്നാണ് നൗഷാദ് പറയുന്നത്. മർദ്ദിക്കാൻ ഭാര്യയുടെ സുഹൃത്തുക്കൾ ഉണ്ടായിരുന്നുവെന്നും തിരിച്ചുവരുന്നില്ലെന്നും നൗഷാദ് പറഞ്ഞു നിർത്തി. ഇനി പറയേണ്ടത് അഫ്‌സാനയും പൊലീസുമാണ്. കാരണം അഫ്‌സാന ഇതുവരെ പറഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ല. ഒന്നരവർഷം മുൻപ് അഫ്‌സാനയും നൗഷാദും ഒന്നിച്ചുണ്ടായിരുന്ന അവസാന ദിവസം പറക്കോട് പരുത്തിപ്പാറയിലെ വാടക വീട്ടില്‍ നടന്നതെന്താണെന്ന് പൊലീസും പറയണം.

തിരോധാന കഥയ്ക്ക് പിന്നിലെ കഥ: പത്തനംതിട്ട പറക്കോട് നൗഷാദ് തിരോധാനക്കേസിന് പരിസമാപ്‌തിയാകുമ്പോൾ നൗഷാദ് നാടുവിടാനുള്ള കാരണത്തെ കുറിച്ചാണ് ഇനി അന്വേഷണം. ഒന്നരവർഷം മുൻപ് നൗഷാദും അഫ്‌സാനയും തമ്മിൽ വാടകവീട്ടിൽ വച്ചുണ്ടായ രൂക്ഷമായ അടിപിടിയെ തുടർന്നാണ് നൗഷാദ് നാടുവിടാൻ കാരണമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. നൗഷാദിനെ കാണാതാകുന്നതിന് തലേദിവസം അഫ്‌സാനയും നൗഷാദും തമ്മിൽ പരുത്തിപ്പാറയിലെ വാടകവീട്ടില്‍ അടിപിടി ഉണ്ടായിരുന്നു.

അടിപിടിക്കിടെ അഫ്‌സാനയുടെ അടി കൊണ്ട് നൗഷാദ് നിലത്തുവീണു. അടികൊണ്ടു വീണ നൗഷാദിനെ അഫ്‌സാന തട്ടി വിളിച്ചു. തട്ടി വിളിച്ചിട്ടും എഴുനേല്‍ക്കാതെ വന്നതോടെ നൗഷാദ് മരിച്ചുവെന്ന് കരുതി പരിഭ്രാന്തിയിലായ അഫ്‌സാന സ്വന്തം വീട്ടിലേക്ക് പോയി. അടികൊണ്ടു വീണു പോയ നൗഷാദ് ബോധം വന്നപ്പോൾ എണീറ്റ് നോക്കുമ്പോൾ അഫ്‌സാനയെ വീട്ടിൽ കാണാനില്ല. അടിപിടിക്കിടെ തന്‍റെ അടികൊണ്ട് അഫ്‌സാനയ്ക്ക് എന്തെങ്കിലും അപായം സംഭവിച്ചിട്ടുണ്ടാകാം എന്ന് കരുതി പുലർച്ചെ നൗഷാദ് നാടു വിടുകയായിരുന്നു. അങ്ങനെയാണ് തൊടുപുഴയിൽ എത്തുന്നത്.

അഫ്‌സാനയ്ക്ക് എന്തെങ്കിലും സംഭവിച്ചു എന്ന തോന്നൽകൊണ്ടാകാം നൗഷാദ് രണ്ട് വർഷത്തോളം ഒളിവിൽ താമസിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാനോ നാട്ടിൽ ബന്ധുക്കളുമായി ബന്ധപ്പെടുകയോ ചെയ്യാതിരുന്നതെന്നാണ് കരുതുന്നത്. ഇതേ സമയം തന്റെ അടികൊണ്ട് വീണ നൗഷാദ് മരിച്ചിട്ടുണ്ടാകാം എന്ന ചിന്തയിലാകാം അഫ്‌സാന കഴിഞ്ഞു വന്നത്. അതുകൊണ്ടാകും കുറ്റസമ്മതം എന്ന പോലെ താൻ നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചു മൂടി എന്ന് അഫ്‌സാന പൊലീസിന് മൊഴി നൽകിയത്. എന്നാൽ മൃതദേഹം എവിടെയെന്ന ചോദ്യത്തിന് മുന്നിലാണ് അഫ്‌ഫാന കഥകൾ മെനഞ്ഞത്. ഇതു പൊലീസിനെ ശരിക്കും വട്ടം കറക്കിയിരുന്നു. ഇതിനിടെയാണ് തൊടുപുഴ തൊമ്മൻ കുത്തിൽ നിന്നും പൊലീസ് നൗഷാദിനെ കണ്ടെത്തിയത്.

നൗഷാദ് പറയുന്നത്: മദ്യപിച്ചു ബഹളമുണ്ടാക്കി എന്നാരോപിച്ചു ഭാര്യ അഫ്‌സാന വിളിച്ചുകൊണ്ടു വന്ന ഒരു സംഘം ആളുകൾ തന്നെ മർദിച്ചതായും ഇതിനെ തുടർന്ന് പിറ്റേ ദിവസം നാട് വിടുകയായിരുന്നു എന്നുമാണ് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ വച്ച് നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞത്. പേടിച്ചിട്ടാണ് നാട്ടിൽ വരാതിരുന്നത്. നാട് വിട്ടതിൽ പിന്നീട് മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ല. നാട്ടിൽ ആരുമായും ബന്ധം ഇല്ലായിരുന്നു. തൊടുപുഴയിൽ ഒരു കൃഷിയിടത്തിൽ ജോലി ചെയ്തു കഴിഞ്ഞു വരികയായിരുന്നു. ഇപ്പോൾ മാധ്യമ വാർത്തകൾ വഴിയാണ് സംഭവം അറിഞ്ഞത്. ഭാര്യക്ക് ചില മാനസിക പ്രശ്നങ്ങൾ ഉള്ളതായി തോന്നിയിട്ടുണ്ടെന്നും നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു.

അതിന് പിന്നില്‍ ജെയ്‌സൺ: നൗഷാദിന്‍റെ തിരോധനം സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപെട്ട തൊടുപുഴ സ്റ്റേഷനിലെ പൊലീസുകാരൻ ജെയ്‌സൺ ആണ് നൗഷാദിനെ കണ്ടെത്തുന്നത്. ജെയ്സൺന്റെ ഒരു ബന്ധുവാണ് തൊടുപുഴ ഭാഗത്ത്‌ നൗഷാദിനെ പോലുള്ള ഒരാളുണ്ടെന്നു ജെയ്‌ണോട് പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ജെയ്‌സൺ നടത്തിയ അന്വേഷണത്തിലാണ് നൗഷാദിനെ കണ്ടെത്തുന്നത്. കാര്യങ്ങൾ പറഞ്ഞപ്പോൾ താൻ നൗഷാദ് ആണെന്ന് സമ്മതിച്ചതായി ജെയ്‌സൺ പറഞ്ഞു. നൗഷാദിനെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കും.

നൗഷാദിനെയും ഭാര്യ അഫ്‌സാനയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്താലെ സംഭവത്തിന്‍റെ യഥാർത്ഥ ചിത്രം പുറത്തു വരൂ എന്നാണ് പൊലീസ് പറയുന്നത്. അതേസമയം മകനെ കണ്ടെത്തിയത്തിൽ സന്തോഷം ഉണ്ടെന്ന് നൗഷാദിന്റെ പിതാവ് പ്രതികരിച്ചു. നിലവില്‍ ഭാര്യ അഫ്‌സാന റിമാന്‍ഡിലാണ്. നൗഷാദ് ജീവനോടെ ഉണ്ടെന്ന സത്യം പുറത്തുവന്നതോടെ അഫ്‌സാനയ്ക്കും ആശ്വാസമാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.