മജിസ്ട്രേറ്റ് കോടതി ജീവനക്കാരുടെ അനാസ്ഥ; 9 വർഷം മുമ്പ് ശിക്ഷയനുഭവിച്ച കേസിൽ കൊല്ലം സ്വദേശിക്ക് വീണ്ടും തടവ്

മജിസ്ട്രേറ്റ് കോടതി ജീവനക്കാരുടെ അനാസ്ഥ; 9 വർഷം മുമ്പ് ശിക്ഷയനുഭവിച്ച കേസിൽ കൊല്ലം സ്വദേശിക്ക് വീണ്ടും തടവ്
Youth jailed again in the same case: ഹൈക്കോടതി ഉത്തരവ് പ്രകാരം ശിക്ഷ അനുഭവിച്ചയാളെ ഒൻപത് വർഷത്തിന് ശേഷം വീണ്ടും അതേ കേസിൽ അറസ്റ്റ് ചെയ്‌ത് പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു. വർക്കല മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ അനുഭവിച്ചില്ലെന്ന് ആരോപിച്ചാണ് കൊല്ലം സ്വദേശിക്ക് നാല് ദിവസം ജയിലിൽ കഴിയേണ്ടിവന്നത്.
കൊല്ലം : വർക്കല മജിസ്ട്രേറ്റ് കോടതി ജീവനക്കാരുടെ അനാസ്ഥ കാരണം കൊല്ലം സ്വദേശിക്ക് ജയിലിൽ കഴിയേണ്ടിവന്നത് നാല് ദിവസം (Youth jailed again in the same case). കടയ്ക്കൽ ഇടത്തറ സ്വദേശി അഖിൽ അശോകിനാണ് (42) ഹൈക്കോടതി ഉത്തരവ് പ്രകാരം ശിക്ഷ അനുഭവിച്ച കേസിൽ 9 കൊല്ലങ്ങള്‍ക്ക് ശേഷം വീണ്ടും ജയിലിൽ കഴിയേണ്ടിവന്നത്. കുടുംബവഴക്ക് കേസിൽ നേരത്തെ ശിക്ഷ അനുഭവിച്ചതിന്‍റെ രേഖകൾ പരിശോധിക്കാതെ കോടതി ജീവനക്കാർ കൺവിക്ഷൻ വാറണ്ട് നടപടികള്‍ സ്വീകരിച്ചതാണ് അഖിലിനെ വീണ്ടും ജയിലിലെത്തിച്ചത്.
അച്ഛനുമായുള്ള വഴക്കിൽ വർക്കല പൊലീസ് അഖിലിനും മാതാവിനുമെതിരെ 2004ൽ കേസെടുത്തിരുന്നു. 2007ൽ വർക്കല മജിസ്ട്രേറ്റ് കോടതി (Varkala magistrate court) ഇരുവർക്കും മൂന്ന് മാസം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. വിധി ചോദ്യം ചെയ്‌ത് ജില്ല കോടതിയിൽ നൽകിയ അപ്പീൽ തള്ളി.
തുടർന്ന് ഹൈക്കോടതി (High Court of Kerala) ശിക്ഷ ഇളവ് ചെയ്‌ത് 2014ൽ ഹൈക്കോടതി ഉത്തരവിട്ടു. പിഴ 20,000 രൂപയായി ഉയർത്തി തടവ് ഒഴിവാക്കി, പകരം ഒരു ദിവസം രാവിലെ മുതൽ വൈകിട്ട് കോടതി പിരിയുന്നതുവരെ കോടതിയിൽ നിൽക്കാൻ ശിക്ഷ വിധിച്ചു. ഇരുവരും ഒരു ദിവസം 'നിന്ന്' ശിക്ഷ അനുഭവിച്ചു. പിറ്റേന്ന് വർക്കല കോടതിയിൽ പിഴയും ഒടുക്കി.
ഈ രേഖകൾ പരിശോധിക്കാതെ, 2007ൽ വിധിച്ച ശിക്ഷ അനുഭവിച്ചില്ലെന്ന പേരിൽ ജീവനക്കാർ കൺവിക്ഷൻ വാറണ്ട് തയാറാക്കി മിജിസ്ട്രേറ്റ് മുഖേന പൊലീസിന് കൈമാറുകയായിരുന്നു. വർക്കല പൊലീസ് കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചയോടെ അഖിൽ അശോകിനെ അറസ്റ്റ് ചെയ്‌തു. അഖിൽ മാനേജരായി ജോലി ചെയ്യുന്ന ഹോട്ടലിലെത്തിയായിരുന്നു അറസ്റ്റ്.
അമ്മയെ അറസ്റ്റ് ചെയ്യാൻ കടയ്ക്കലിലെ വീട്ടിലെത്തിയെങ്കിലും അവരുടെ അവസ്ഥ മനസിലാക്കി അറസ്റ്റ് ഒഴിവാക്കി. വെള്ളിയാഴ്‌ച മജിസ്‌ട്രേറ്റ് കോടതിയിൽ അഖിലിനെ ഹാജരാക്കി. സംഭവത്തെ കുറിച്ച് അഖിലിനോട് മജിസ്‌ട്രേറ്റ് ചോദിച്ചപ്പോൾ ഹൈക്കോടതി ഉത്തരവ് പ്രകാരം ശിക്ഷ അനുഭവിച്ചതായി അഖിൽ പറഞ്ഞെങ്കിലും കോടതി മുഖവിലക്കെടുത്തില്ല. അടുത്ത ദിവസങ്ങൾ രണ്ടാം ശനിയാഴ്‌ചയും ഞായറാഴ്‌ചയുമായിരുന്നു. തിങ്കളാഴ്‌ച ബന്ധുക്കൾ ഹൈക്കോടതിയുടെ പഴയ വിധിയുടെ പകർപ്പെടുത്ത് വർക്കല കോടതിയിലെത്തി രേഖകൾ പരിശോധിച്ചു. തുടർന്നാണ് വർക്കല മജിസ്ട്രേറ്റ് റിലീസ് വാറണ്ട് പുറപ്പെടുവിച്ചത്.
ചൊവ്വാഴ്‌ച (നവംബർ 14) വൈകിട്ട് അഖിൽ ജയിൽ മോചിതനായി. കൺവിക്ഷൻ വാറണ്ടുകളുമായി ബന്ധപ്പെട്ട് പ്രത്യേക ഡ്രൈവ് നടന്നിരുന്നു. വർക്കല സ്റ്റേഷൻ പരിധിയിൽ പിടിയിലായ അഞ്ച് പേരിൽ ഒരാളാണ് അഖിൽ അശോക്. കോടതിയുടെ നിർദേശം നടപ്പാക്കുക മാത്രമാണ് പൊലീസ് ചെയ്‌തതെന്ന് വർക്കല പൊലീസ് പറഞ്ഞു. സംഭവത്തിനെതിരെ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനാണ് അഖിലിന്‍റെ തീരുമാനം.
