കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും കാസര്‍കോട് ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മുസല്യാരുടെ ദൂരൂഹ മരണത്തില്‍ സി.ബി.ഐ പുന:രന്വേഷണം നടത്തുമെന്ന് കാസര്‍കോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ഉറപ്പു നൽകി. കേരളത്തിലെ 19 എം.പി മാരുടെ ഒപ്പ് സമാഹരിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷിനൊപ്പമാണ് രാജ്മോഹൻ ഉണ്ണിത്താൻ ആഭ്യന്തര വകുപ്പ് മന്ത്രിയെ സന്ദർശിച്ചത്.
2010 ഫെബ്രുവരി 15ന് രാവിലെ 6.50നാണ് സി.എം അബ്ദുല്ല മുസല്യാരുടെ മൃതദേഹം ചെമ്പരിക്ക കടപ്പുറത്തുനിന്ന് കണ്ടെത്തിയത്. ചെമ്പരിക്ക ഖാസിയുടേത് ആത്മഹത്യയാണെന്നായിരുന്നു പൊലീസ് നിലപാട്. പിന്നീട് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചും സി.ബി.ഐയും ഇതേനിലപാടാണ് സ്വീകരിച്ചത്. സി.ബി.ഐയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ മരണം ആത്മഹത്യയാണ് എന്നതിന് തെളിവില്ലന്നും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആത്മഹത്യയാണെന്നുമായിരുന്നു നല്‍കിയിരുന്നത്. ഈ റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നും പുന:രന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട് നടക്കുന്ന സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് എം.പിയുടെ ഇടപെടല്‍.