ETV Bharat / state

കളമശ്ശേരി സ്ഫോടനം : തീരാനോവായി സാലിയുടെ ദാരുണാന്ത്യം ; മടങ്ങുന്നത് മക്കള്‍ക്ക് ഒരുനോക്ക് കാണാനാകാതെ

author img

By ETV Bharat Kerala Team

Published : Nov 12, 2023, 4:55 PM IST

Etv Bharat Kalamassery Blast  Death Of Kalamassery Blast Victim Sally  Kalamassery Blast Libna  Kalamassery Blast Victim Died  കളമശ്ശേരി സ്ഫോടനം  Kalamassery Deaths  കളമശ്ശേരി മരണം  യഹോവ സാക്ഷികളുടെ കൺവെൻഷൻ  ഡൊമിനിക് മാർട്ടിൻ  deaths in kalamassery blast  kalamassery blast updates  kalamassery blast latest news
Death Of Kalamassery Blast Victim Sally After Demise Of Her Daughter

Kalamassery Blast Victim Died : മരിച്ച് ആറ് ദിവസം കഴിഞ്ഞാണ് സാലിയുടെ മകള്‍ ലിബ്‌നയുടെ സംസ്‌കാര ചടങ്ങുകൾ നടന്നത്. സാലിക്കും മറ്റ് മക്കൾക്കും ലിബ്‌നയെ അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കുമെന്ന വിശ്വാസത്തോടെയാണ് സംസ്‌കാര ചടങ്ങുകൾ നീട്ടിവച്ചത്

എറണാകുളം : കളമശ്ശേരി സ്ഫോടനത്തിന്‍റെ അഞ്ചാമത്തെ ഇരയായ സാലി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത് മൂന്ന് മക്കളെ അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കാതെ (Death Of Kalamassery Blast Victim Sally After Demise Of Her Daughter Libna). സ്ഫോടനത്തില്‍ തന്‍റെ ഒരു മകള്‍ മരിച്ചതും മറ്റ് രണ്ട് മക്കള്‍ പരിക്കേറ്റ് ആശുപത്രിയില്‍ തുടരുന്നതും അറിയാതെയാണ് സാലിയുടെ മടക്കം. ആശുപത്രിയില്‍ കഴിയുന്ന ആണ്‍മക്കളായ പ്രവീണ്‍, രാഹുല്‍ എന്നിവര്‍ സഹോദരിയെയും അമ്മയെയും നഷ്‌ടമായ വിവരം അറിഞ്ഞിട്ടില്ല. അമ്മയെ ഒരുനോക്ക് കാണാനുള്ള അവസരവും ഇവര്‍ക്ക് നഷ്‌ടമായേക്കും.

മരിച്ച് ആറ് ദിവസം കഴിഞ്ഞാണ് സാലിയുടെ മകള്‍ ലിബ്‌നയുടെ (Libna) സംസ്‌കാര ചടങ്ങുകൾ നടന്നത്. ചികിത്സയിലിരിക്കുന്ന സാലിക്കും മറ്റ് മക്കൾക്കും ലിബ്‌നയെ അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കുമെന്ന വിശ്വാസത്തോടെയാണ് സംസ്‌കാര ചടങ്ങുകൾ നീട്ടിവച്ചത്. എന്നാല്‍ സാലിയുടെയും മക്കളുടെയും ആരോഗ്യ നിലയില്‍ പുരോഗതി കാണാതിരുന്നതോടെ ഒക്ടോബര്‍ നാലിന് കുട്ടിയുടെ സംസ്‌കാര ചടങ്ങുകൾ നടത്തുകയായിരുന്നു.

സാലിയുടെ മൃതദേഹം ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും (Kalamassery Medical College). ഇവിടെനിന്ന് എല്ലാ നടപടിക്രമങ്ങള്‍ക്കും ശേഷമാകും മലയാറ്റൂരിലേക്ക് (Malayattoor) കൊണ്ടുപോവുക. നാളെ രാവിലെ ഒമ്പതിന് മൃതദേഹം മലയാറ്റൂരില്‍ എത്തിക്കും. 11 മണിവരെ മലയാറ്റൂർ താഴത്തെ പളളി ഹാളിൽ പൊതുദർശനത്തിന് വച്ചശേഷം കൊരട്ടിയിലെ യഹോവ സാക്ഷികളുടെ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

Also Read: കളമശ്ശേരി സ്‌ഫോടനം: പ്രതിയുടെ രാജ്യാന്തര ബന്ധങ്ങൾ പരിശോധിക്കും

മലയാറ്റൂരിൽ കടുവൻകുഴി വീട്ടിൽ താമസിക്കുന്ന പ്രദീപിന്‍റെ ഭാര്യയാണ് മരിച്ച സാലി. മലയാറ്റൂർ പറപ്പിള്ളി ജോസിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് പ്രദീപും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. പാചക തൊഴിലാളിയായ പ്രദീപ് ജോലിത്തിരക്കുള്ളതിനാൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ പങ്കെടുക്കാൻ പോയിരുന്നില്ല. സാലിയും മൂന്ന് മക്കളുമാണ് കളമശ്ശേരി സംറ സെന്‍ററിൽ നടന്ന കൺവെൻഷനിൽ പങ്കെടുത്തത്. സാലിയും മക്കളും സ്ഥിരമായി യഹോവ സാക്ഷികളുടെ പരിപാടിയിൽ പങ്കെടുക്കാറുണ്ടായിരുന്നു.

അതേസമയം കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ലഭിച്ചതായി പൊലീസ് (Crucial Evidence Found On Kalamassery Blast Case) അറിയിച്ചു. പ്രതി ഡൊമിനിക് മാർട്ടിന്‍റെ ഇരുചക്ര വാഹനത്തിൽ നിന്ന് സ്ഫോടനത്തിന് ഉപയോഗിച്ച റിമോട്ടുകൾ കണ്ടെത്തി. സ്ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തിലെത്തിയായിരുന്നു മാർട്ടിൻ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പ്രതിയുടെ തെളിവെടുപ്പിനിടെയാണ് സ്‌കൂട്ടറിൽ നിന്ന് പ്രധാന തെളിവായ റിമോട്ട് ലഭിച്ചത്.

നേരത്തെ ഡൊമിനിക് മാർട്ടിനെ കൊരട്ടിയിൽ എത്തിച്ച് തെളിവെടുത്തിരുന്നു. സ്ഫോടനത്തിന് ശേഷം കൊരട്ടിയിലെ മിറാക്കിൾ റസിഡൻസിയിൽ റൂമെടുത്താണ് മാർട്ടിൻ വീഡിയോ ചിത്രീകരിച്ചത്. സംഭവശേഷം സീൽ ചെയ്‌ത ഹോട്ടൽ മുറിയിൽ മാർട്ടിനെ എത്തിച്ച് തെളിവെടുത്തു. ഈ സമയത്ത് വീഡിയോ ചിത്രീകരിച്ചത് എങ്ങനെയെന്നും ഹോട്ടൽ മുറിയിൽ നടന്ന കാര്യങ്ങളും ഇയാൾ പൊലീസിനോട് വിശദീകരിച്ചു. മുറിയിൽ നിന്ന് മാർട്ടിന്‍റെ വിരലടയാളം ഉൾപ്പടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഇവിടെ നിന്നായിരുന്നു മാർട്ടിൻ കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിയത്.

സ്‌ഫോടനം നടന്ന സംറ കൺവെൻഷൻ സെന്‍ററിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൺവെൻഷൻ സെന്‍ററിൽ സ്ഫോടക വസ്‌തുക്കൾ സ്ഥാപിച്ചതും, ഇവിടെ നിന്ന് രക്ഷപ്പെട്ടതും എങ്ങനെയെന്ന് അന്വേഷണ സംഘത്തിന് പ്രതി മാർട്ടിൻ കാണിച്ച് കൊടുത്തിരുന്നു.

Also Read: കളമശ്ശേരി സ്ഫോടനത്തില്‍ വിദ്വേഷ പ്രചരണം; 'കേരളത്തിൽ ലഹള ഉണ്ടാക്കണെമന്ന് ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു', കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്

പ്രതി ഗുണ്ട് വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കടയിൽ വ്യാഴാഴ്‌ച രാവിലെ തെളിവെടുപ്പ് നടത്തി. കടയിൽ എത്തിച്ച പ്രതിയെ കടയുടമ തിരിച്ചറിഞ്ഞിരുന്നു. ബോംബ് നിർമിക്കാൻ ആവശ്യമായ ഗുണ്ടുകൾ വാങ്ങിയത് ഇവിടെനിന്നാണെന്ന് പ്രതി വെളിപ്പെടുത്തിയിരുന്നു. വെളളിയാഴ്‌ച പാലാരിവട്ടത്തെ ഇലക്ട്രോണിക്ക് ഷോപ്പുകളിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. ഇവിടെ നിന്നാണ് സ്ഫോടനം നടത്താൻ ആവശ്യമായ ഐ ഇ ഡി നിർമ്മിക്കാനാവശ്യമായ ഇലക്ട്രോണിക്ക് വസ്‌തുക്കൾ വാങ്ങിയത്.

സ്ഫോടനം നടത്തിയത് താൻ തന്നെയെന്ന് തെളിയിക്കാനാവശ്യമായ കാര്യങ്ങള്‍ പ്രതി തന്നെ പൊലീസിന് കൈമാറിയിരുന്നു. സാധാരണ കുറ്റവാളികൾ തെളിവുകൾ നശിപ്പിച്ച് രക്ഷപ്പെടാനാണ് ശ്രമിക്കാറുള്ളത്. എന്നാൽ മാർട്ടിൻ ബില്ലുകൾ സഹിതം തെളിവുകൾ നിർമിച്ച് പൊലീസിന് കൈമാറുകയായിരുന്നു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം മറ്റാരും ഏറ്റെടുക്കാതിരിക്കാനാണ് ഇത്തരത്തിൽ തെളിവുകൾ ശേഖരിച്ചതെന്ന് പ്രതി മൊഴി നൽകിയിരുന്നു.

തമ്മനത്ത് വാടക വീട്ടില്‍ കുടുംബവുമൊത്ത് താമസിച്ചുവരികയായിരുന്നു ഡൊമിനിക് മാർട്ടിന്‍. ഏറെക്കാലം യഹോവ സാക്ഷികളോടൊപ്പം പ്രവര്‍ത്തിച്ച ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അഭിപ്രായ ഭിന്നത രേഖപ്പെടുത്തി വിശ്വാസത്തില്‍ നിന്ന് അകന്നത്. ഇത് വലിയ വെറുപ്പായി മാറുകയും പ്രതി കുറ്റകൃത്യത്തിലേക്ക് നീങ്ങുകയുമായിരുന്നു.

Also Read: കളമശേരി സ്‌ഫോടന കേസ്: സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ പോസ്റ്റിട്ടു; 2 വ്ലോഗര്‍മാര്‍ക്കെതിരെ കേസ്

ഒരു മാസത്തേക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മാർട്ടിനെ റിമാന്‍ഡ് ചെയ്‌തിരിക്കുന്നത്. പ്രതിയ്‌ക്കെതിരായ ആരോപണം ഗുരുതരമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. പ്രതിക്ക് വേണ്ടി ലീഗൽ സർവീസസ് അതോറിറ്റിയിൽ നിന്നുളള അഭിഭാഷകർ ഹാജരായെങ്കിലും സേവനം ആവശ്യമില്ലെന്ന് ഇയാൾ കോടതിയെ അറിയിച്ചു. തന്‍റെ ആശയങ്ങൾ സ്വന്തം ശബ്‌ദത്തിൽ കോടതിയെ അറിയിക്കുമെന്നും, സ്വന്തമായി കേസ് വാദിക്കുമെന്നും ഡൊമിനിക്ക് മാർട്ടിൻ കോടതിയെ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.