ETV Bharat / state

കളമശ്ശേരി സ്‌ഫോടനം: പ്രതിയുടെ രാജ്യാന്തര ബന്ധങ്ങൾ പരിശോധിക്കും, ഡൊമനിക് മാർട്ടിൻ 10 ദിവസം കസ്‌റ്റഡിയിൽ

author img

By ETV Bharat Kerala Team

Published : Nov 6, 2023, 1:20 PM IST

Dominic Martin  Kalamassery blast  Kalamassery blast dominic martinm in custody  dominic martin in custody for 10 days  Kalamassery blast dominic martin  കളമശ്ശേരി സ്‌ഫോടനം  പ്രതിയുടെ രാജ്യാന്തര ബന്ധങ്ങൾ പരിശോധിക്കും  ഡൊമനിക്ക് മാർട്ടിൻ 10 ദിവസം കസ്‌റ്റഡിയിൽ  കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി  അന്വേഷണത്തോട് സഹകരിക്കും ഡൊമിനിക് മാർട്ടിൻ  ഇംപ്രൊവൈസ്‌ഡ്‌ എക്‌സ്‌പ്ലോസീവ് ഡിവൈസ്
Kalamassery blast accused dominic martin

dominic martin in custody : നവംബർ 15 വരെയാണ് ഡൊമനിക് മാർട്ടിനെ കസ്‌റ്റഡിയിൽ വിട്ടത്

എറണാകുളം : കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതിയായ ഡൊമനിക് മാർട്ടിന്‍ 10 ദിവസത്തെ പൊലീസ്‌ കസ്‌റ്റഡിയിൽ. ഈ മാസം 15 വരെയാണ് കസ്‌റ്റഡിയിൽ വിട്ടത്. എറണാകുളം ജില്ല സെഷൻസ്‌ കോടതിയാണ് കസ്‌റ്റഡി ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജി പരിഗണിച്ചത്. പ്രതിയുടെ രാജ്യാന്തര ബന്ധങ്ങൾ അടക്കം അന്വേഷിക്കണമെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട് (Kalamassery Blast Accused Dominic Martin In Custody For 10 days).

10 ദിവസത്തെ കസ്‌റ്റഡി ആവശ്യമുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിസിപി ശശിധരനോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം വർഗീസ് ചോദിച്ചപ്പോൾ സ്ഫോടക വസ്‌തുക്കളുടെ ചില ഉറവിടങ്ങൾ, സാമ്പത്തികവും സാങ്കേതികവുമായ സ്രോതസുകൾ, അദ്ദേഹത്തിന്‍റെ രാജ്യാന്തര ബന്ധങ്ങൾ എന്നിവയെക്കുറിച്ച് പൊലീസിന് അന്വേഷിക്കേണ്ടതുണ്ടെന്നും 10 ലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നുമായിരുന്നു മറുപടി.

അതേസമയം പൊലീസ് പീഡിപ്പിക്കുകയായിരുന്നോ എന്ന് കോടതി ഡൊമിനിക് മാർട്ടിനോട് ചോദിച്ചപ്പോൾ പ്രതി നിഷേധിക്കുകയും പൊലീസിന്‍റെ നല്ല പെരുമാറ്റത്തിന് നന്ദി അറിയിക്കുകയും ചെയ്‌തു. കൂടാതെ താൻ ആരോഗ്യവാനാണെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും ഡൊമിനിക് മാർട്ടിൻ കോടതിയെ അറിയിച്ചു.

അതേസമയം പ്രതിക്ക് നിയമസഹായം ആവശ്യമുണ്ടോ എന്ന് കോടതിയുടെ ചോദ്യത്തിന് വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. പ്രതിക്ക് എപ്പോൾ വേണമെങ്കിലും നിയമസഹായം തേടാമെന്നും കോടതി പറഞ്ഞു. പ്രതിയെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി കൊച്ചി പൊലീസിന്‍റെ നേതൃത്വത്തിൽ വൈദ്യപരിശോധന നടപടികൾ പൂർത്തീകരിച്ചിരുന്നു.

പൊലീസിന്‍റെ പ്രതികരണം: 'പ്രതി വളരെ ബുദ്ധിമാനും കഠിനാധ്വാനിയുമാണ്. അദ്ദേഹത്തിന് ഉയർന്ന ശമ്പളമുള്ള ജോലിയുണ്ട്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പ്രതിയെ എറണാകുളം അത്താണിയിലെ വസതിയിലേക്ക് കൊണ്ടുപോയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി രംഗങ്ങൾ പുനഃസൃഷ്‌ടിച്ചു. ഇംപ്രൊവൈസ്‌ഡ്‌ എക്‌സ്‌പ്ലോസീവ് ഡിവൈസുകളാണ് സ്‌ഫോടനത്തിന് കാരണമായത്‌'-പൊലീസ്‌ പറഞ്ഞു.

കളമശ്ശേരി സ്‌ഫോടനം: എറണാകുളം കളമശ്ശേരിയിൽ യഹോവസാക്ഷികളുടെ കൺവെൻഷനിലുണ്ടായ സ്ഫോടനത്തിൽ നാല്‌ പേർ മരിക്കുകയും 52 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അതേസമയം യുഎപിഎ, സ്‌ഫോടക വസ്‌തു നിയമം, കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവ പ്രകാരമാണ് പൊലീസ് മാർട്ടിനെതിരെ കേസെടുത്തത്.

സംഭവത്തിൽ പ്രതി സ്വമേധയാ കൊടകര സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സ്ഫോടനം നടത്തിയത് താനാണെന്നും, യഹോവ സാക്ഷികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന താൻ അവരുമായുള്ള ശക്തമായ എതിർപ്പ് കാരണമാണ് ഇത്തരമൊരു ആക്രമണം നടത്തിയതെന്നും സമൂഹമാധ്യത്തിൽ പ്രചരിപ്പിച്ച വീഡിയോയിലൂടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു കീഴടങ്ങൽ.

ALSO READ:കളമശ്ശേരി സ്‌ഫോടനം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു, ആകെ മരണം നാലായി

മരണം നാലായി ഉയർന്നു: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മോളി ജോയി (61)യാണ് ഇന്ന് രാവിലെ 5:08 ന് മരണപ്പെട്ടത്. ഇതോടെ കളമശ്ശേരി സ്ഫോടനത്തിലെ ആകെ മരണ സംഖ്യ നാലായി ഉയർന്നു.

അതേസമയം മോളി ജോയിയെ ആലുവ, രാജഗിരി ആശുപത്രിയിൽ നിന്ന് എൺപത് ശതമാനം പൊള്ളലുള്ളതിനാൽ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.